ജനീവ: ന്യൂയോർക്കിൽ ഈ ആഴ്ച നടക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അസംബ്ലിയിൽ ലോകനേതാക്കളെ അഭിസംബോധന ചെയ്യാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് ഭീകര സംഘടനയായ താലിബാൻ. തിങ്കളാഴ്ച താലിബാൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്താഖ്വി യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന് ഇതുമായി ബന്ധപ്പെട്ട് കത്ത് നൽകി. കത്ത് കിട്ടിയതായി ഗുട്ടെറസിന്റെ വക്താവ് ഫർഹാൻ ഹഖ് അറിയിച്ചു. ചൈനയും റഷ്യയും ഉൾപ്പെട്ട ക്രെഡൻഷ്യൽ കമ്മിറ്റിക്ക് കത്തു കൈമാറിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് യോഗം അവസാനിക്കുന്നത്. അതിന് മുൻപ് കമ്മിറ്റി ചേരാൻ സാദ്ധ്യതയില്ലാത്തതിനാൽ താലിബാൻ വിദേശകാര്യമന്ത്രിക്ക് യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞേക്കില്ല. അതേസമയം, ഖത്തർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സുഹൈൽ ഷഹീനെ അഫ്ഗാനിസ്ഥാന്റെ യു.എൻ അംബാസഡറായി തങ്ങൾ നിയമിച്ചെന്ന് താലിബാൻ കത്തിൽ കുറിച്ചു.
മുൻ സർക്കാർ നിയോഗിച്ച യു.എൻ പ്രതിനിധിയായ ഗുലാം ഇസാക്സായിയ്ക്ക് രാജ്യത്തെ പ്രതിനിധീകരിക്കാനാവില്ലെന്നും കത്തിലുണ്ട്. ഇസാക്സായി നിലവിൽ ന്യൂയോർക്കിലുണ്ട്. എന്നാൽ, യു.എൻ നിയമപ്രകാരം ക്രെഡൻഷ്യൽ കമ്മിറ്റി അന്തിമതീരുമാനമെടുക്കും വരെ ഇസാക്സായി തന്നെയാവും പ്രതിനിധിയായി തുടരുക. 27ന് അദ്ദേഹം സഭയെ അഭിസംബോധന ചെയ്യുമെന്നാണ് വിവരം. 1996-2001 കാലയളവിൽ അഫ്ഗാൻ താലിബാൻ ഭരിച്ചപ്പോൾ പുറത്താക്കപ്പെട്ട സർക്കാരിന്റെ പ്രതിനിധിയാണ് യു.എന്നിൽ തുടർന്നത്. അതേസമയം,അഫ്ഗാനിൽ എല്ലാവർക്കും തുല്യ പാതിനിദ്ധ്യം നൽകുന്ന, സ്ത്രീകളുടെ അവകാശം സംരക്ഷിക്കുന്ന ഒരു സർക്കാർ രൂപീകരിക്കാൻ താലിബാന് മേൽ ലോകരാജ്യങ്ങൾ സമ്മർദ്ദം ചെലുത്തണമെന്നാണ് ഗുട്ടെറസിന്റെ ഭാഷ്യം.
@ താലിബാനിത് നിർണായകം
താലിബാൻ അംബാസഡറെ യു.എൻ അംഗീകരിക്കുന്നത് അന്താരാഷ്ട്ര അംഗീകാരത്തിനായി ശ്രമിക്കുന്ന താലിബാൻ സർക്കാരിന് നിർണായകമാണ്. തകർന്ന അഫ്ഗാൻ സമ്പദ്വ്യവസ്ഥയെ കരകയറ്റാനായി ആഗോള സാമ്പത്തിക സഹായം താലിബാൻ നേടിയെടുക്കേണ്ടതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |