തൃശൂർ: ജന്മനാ ബധിരരും മൂകരുമായ മാതാപിതാക്കളുടെ ശബ്‌ദമായി എട്ട് വയസുകാരി നിയതി. വടക്കാഞ്ചേരി തെക്കുംകര കോളനിയിലെ പമ്പാവാസന്റെയും ധന്യയുടെയും മകളാണ് ഈ മൂന്നാം ക്ലാസുകാരി. മാതാപിതാക്കളുടെ വാത്സല്യപൂർണമായ വിളി അവളിതുവരെ കേട്ടിട്ടില്ല. അവൾ വിളിച്ചാൽ അവർക്ക് കേൾക്കാനുമാവില്ല. പക്ഷേ മാതാപിതാക്കളുടെ ആംഗ്യഭാഷയ്ക്ക് മറുമൊഴിയാണ് നിയതി.
മാതാപിതാക്കളുടെ ആംഗ്യഭാഷ മറ്റുള്ളവർക്ക് വിശദീകരിച്ചു കൊടുക്കുന്നതും, അവരുടെ മറുപടി ആംഗ്യഭാഷയിലൂടെ മാതാപിതാക്കൾക്ക് മനസിലാക്കികൊടുക്കുന്നതും നിയതിയാണ്. രണ്ടര വയസുള്ള അനുജൻ നിവേദിനും സംസാരിക്കാൻ ചെറിയ ബുദ്ധിമുട്ടുണ്ട്. അവനെ സംസാരിക്കാൻ പരിശീലിപ്പിക്കുന്നതും ഈ ചേച്ചിയമ്മ തന്നെ. കടയിൽ ചെന്ന് വേണ്ട സാധനങ്ങളുടെ പേര് പറഞ്ഞുകൊടുക്കും.
വൈദ്യുതി മീറ്റർ റീഡിംഗിന് വരുന്നവർ വീട്ടിലെ 'കാര്യക്കാരി'യെയാണ് അന്വേഷിക്കാറ്. പാചക വാതകവുമായെത്തുന്നവരോടും നിയതിയാണ് സംസാരിക്കുക. അമ്മയ്‌ക്കോ അച്ഛനോ അസുഖമായാൽ ഡോക്ടറെ കാണാൻ ഒപ്പം പോകും. അസുഖത്തെപ്പറ്റി അവൾ ഡോക്ടറോട് സംസാരിക്കും. ഡോക്ടർ മരുന്ന് കഴിക്കേണ്ട ക്രമവും അവളോടാണ് പറയുക.
കളിചിരികൾക്കിടെ വീട്ടുകാര്യങ്ങൾ ശ്രദ്ധിക്കുന്ന ഈ കിലുക്കാംപെട്ടി പമ്പാവാസന്റെയും ധന്യയുടെയും നിയതി(വിധി)യെ മാറ്റിയെഴുതുന്നു. മെഡിക്കൽ കോളേജിൽ ജീവനക്കാരനാണ് പമ്പാവാസൻ. ധന്യ തയ്യൽ ജോലികൾ ചെയ്യാറുണ്ട്.
മൂന്ന് വയസായപ്പോഴേക്കും നിയതി മാതാപിതാക്കളുടെ ആംഗ്യഭാഷ മനസിലാക്കാനും പ്രതികരിക്കാനും തുടങ്ങിയിരുന്നു. ഇതിന് അമ്മമ്മ കമലയുടെ സഹായവുമുണ്ടായി.
മറ്റുള്ളവർ പറയുന്നത് അച്ഛനും അമ്മയ്ക്കും പറഞ്ഞുകൊടുക്കും. തിരിച്ചും ചെയ്യും. മനസിലാവാത്ത ചിലത് അച്ഛൻ കൈത്തണ്ടയിൽ എഴുതിക്കാണിക്കും. വീട്ടുപണികളിൽ അമ്മയെ സഹായിക്കും. ചിത്രം വരയ്ക്കും. പാട്ട് പഠിക്കുന്നുമുണ്ട്
നിയതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |