കൊല്ലം: മത്സ്യത്തൊഴിലാളിയെ വീടുകയറി മർദ്ദിച്ച് കൊലപ്പെടുത്തിയ ആറംഗ സംഘത്തിലെ നാല് പേർ പിടിയിൽ. താന്നി ആദിച്ചമൺ തോപ്പിനടുത്ത് ഫിഷർമെൻ കോളനിയിൽ രാജുഭവനിൽ രാജുവിനെ (48) കൊലപ്പെടുത്തിയ കേസിൽ ഇരവിപുരം വള്ളക്കടവ് സുനാമി ഫ്ലാറ്റ് - 4 വീട്ടുനമ്പർ എട്ടിൽ സുനിൽ (32), താന്നി കാരിത്താൻസ് ഗാർഡൻ നെൽസൺ വില്ലയിൽ വിപിൻ (27), സഹോദരൻ ജെയിസൺ (29), താന്നി ഫിഷർമെൻ കോളനിയിൽ റെനിൽ (25) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ആറുമണിക്കായിരുന്നു സംഭവം.
മത്സ്യക്കച്ചവടത്തിന് ഉപയോഗിക്കുന്ന പെട്ടി മാറിനൽകിയതു സംബന്ധിച്ച വാക്കേറ്റമാണ് വീടുകയറിയുള്ള ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചത്. സംഘടിച്ചെത്തിയ സംഘം രാജുവിന്റെ വീട്ടിലെത്തി പെൺമക്കളായ മീര, ബെസ്ലി എന്നിവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. ഇതു ചോദ്യം ചെയ്ത ഭാര്യ മിനിയെയും രാജുവിനെയും ആക്രമിക്കുകയായിരുന്നു. സൈക്കിൾ, ചെടിച്ചട്ടി എന്നിവ ഉപയോഗിച്ച് അടിക്കുകയും ചവിട്ടി വീഴ്ത്തുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ് നിലത്തു കിടന്ന രാജുവിനെ ആദ്യം കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നിട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാൽ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ രാജു മരിക്കുകയായിരുന്നു.
മത്സ്യക്കച്ചവടക്കാരനായ രാജു ബന്ധുവായ യുവാവിന് മീൻകച്ചവടം നടത്താൻ ഒരു പെട്ടി നൽകിയിരുന്നു. ശനിയാഴ്ച പെട്ടി തിരികെ കൊണ്ടുവന്നപ്പോൾ അത് രാജുവിന്റെ കൈയിൽ നിന്നും വാങ്ങിയ പെട്ടിയല്ലെന്ന് കണ്ടെത്തിയതോടെയാണ് വാക്കേറ്റങ്ങൾക്ക് തുടക്കമായത്. തുടർന്ന് ഇവർ രാജുവിനെ സ്കൂട്ടറിൽ നിന്ന് തള്ളിയിട്ടു. സ്കൂട്ടർ ശരിയാക്കി നൽകണമെന്നാവശ്യപ്പെട്ടതിനെ തുടർന്നാണ് ഞായറാഴ്ച വൈകിട്ട് സംഘടിച്ചെത്തി രാജുവിന്റെ വീട്ടിൽ ആക്രമണം നടത്തിയത്. സംഭവത്തിനുശേഷം വിഴിഞ്ഞത്തേക്ക് പോയ പ്രതികൾ പൊലീസ് പിന്തുടരുന്നുവെന്ന് മനസിലാക്കിയതോടെ മടങ്ങിയെത്തി. ഇന്നലെ രാവിലെ ഇരവിപുരത്ത് വച്ചാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |