ചിറയിൻകീഴ്: ക്രിമിനൽക്കേസിലെ പ്രതിയടക്കം രണ്ടുപേരെ 12 കിലോ കഞ്ചാവുമായി ചിറയിൻകീഴ് പൊലീസും തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റുചെയ്‌തു. പാച്ചല്ലൂർ പനവിള വീട്ടിൽ റിയാസ് (24), പാച്ചല്ലൂർ പനത്തുറ പള്ളിനട വീട്ടിൽ രാഹുൽ (24) എന്നിവരാണ് പിടിയിലായത്. ഇവർ കഞ്ചാവ് കടത്താൻ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തു.
ഇവർ നേരത്തെ കഞ്ചാവ് കേസുകളിലും ക്രിമിനൽ കേസുകളിലും പിടിയിലായിട്ടുള്ളവരാണ്. കേരള - തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിൽ നിന്ന് ശേഖരിച്ച കഞ്ചാവാണ് ചില്ലറ വില്പനക്കായി ചിറയിൻകീഴിലെത്തിച്ചത്. പെരുങ്ങുഴിയിൽ നടന്ന പൊലീസ് വാഹന പരിശോധനയ്‌ക്കിടെയാണ് പ്രതികൾ പിടിയിലായത്. ഇരുചക്ര വാഹനങ്ങളിൽ ജില്ലയിലെ വിവിധയിടങ്ങളിൽ കഞ്ചാവെത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
ഇവരിൽ നിന്ന് പിടികൂടിയ കഞ്ചാവിന് വിപണിയിൽ അഞ്ച് ലക്ഷത്തോളം രൂപ വിലവരും. കഴിഞ്ഞ ദിവസം ഏഴുകിലോ കഞ്ചാവുമായി രണ്ടുപേരെ മംഗലപുരം പൊലീസ് പിടിയികൂടിയിരുന്നു.
തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി പി.കെ. മധുവിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈ.എസ്.പി ഡി.എസ്. സുനീഷ് ബാബുവിന്റെയും നാർകോട്ടിക്ക് സെൽ ഡിവൈ.എസ്.പി വി.എസ് ദിനരാജിന്റെയും നേതൃത്വത്തിൽ ലഹരി മാഫിയയ്ക്കെതിരെ പരിശോധന ശക്തമാക്കിയിരുന്നു.
ചിറയിൻകീഴ് സി.ഐ ജി.ബി. മുകേഷിന്റെ നേതൃത്വത്തിൽ എസ്.ഐ വി.എസ്. വിനീഷ്, എ.എസ്.ഐ ഷജീർ, സി.പി.ഒ അരുൺ, തിരുവനന്തപുരം റൂറൽ ഡാൻസാഫ് എസ്.ഐ എം. ഫിറോസ് ഖാൻ, എ.എസ്.ഐ ബി. ദിലീപ്, ആർ. ബിജുകുമാർ, സി.പി.ഒമാരായ അനൂപ്, ഷിജു, സുനിൽ രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
ഫോട്ടോ: അറസ്റ്റിലായ റിയാസ്, രാഹുൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |