അഗളി: ആദിവാസി യുവാവ് മധുവിനെ മർദ്ദിച്ചു കൊന്ന കേസിലെ പ്രതിയെ സി.പി.എം മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്ത നടപടി വിവാദമായതിനെ തുടർന്ന് പിൻവലിച്ചു. 2018 ഫെബ്രുവരി 22ന് മധുവിനെ മോഷണക്കുറ്റം ചുമത്തി ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇതുസംബന്ധിച്ച് 16 പേരെ പ്രതികളാക്കി കേസെടുത്തിരുന്നു. മൂന്നാം പ്രതിയായ പി.എം. ഷംസുദ്ദീനെയാണ് മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായി ഇന്നലെ നടന്ന സമ്മേളനം തിരഞ്ഞെടുത്തത്. എന്നാൽ പാർട്ടി പ്രവർത്തകരുടെയടക്കം പ്രതിഷേധം ഉയർന്നതോടെ ഏരിയാ നേതൃത്വം ഇടപെട്ട് മറ്റൊരാളെ തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
ബ്രാഞ്ച് സെക്രട്ടറിയുടെ ചുമതലയുള്ള വി.കെ. ജയിംസിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ഷംസുദ്ദീനെതിരെ എതിർപ്പുണ്ടായെങ്കിലും അംഗീകരിച്ചില്ല. തുടർന്നാണ് ഏരിയ സെക്രട്ടറി സി.പി. ബാബു ഇടപെട്ടത്. സമ്മേളനം തീരുന്നതിനു മുമ്പു യോഗ്യതയുള്ള മറ്റൊരാളെ തിരഞ്ഞെടുക്കണമെന്ന് ബാബു കർശന നിർദേശം നൽകി. തുടർന്ന് സി. ഹരീഷിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. മധുവിന്റെ മരണം സംബന്ധിച്ച കേസ് മണ്ണാർക്കാട് എസ്.സി എസ്.ടി കോടതിയിൽ നടക്കുകയാണ്. 16 പ്രതികളും ജാമ്യത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |