ക്ഷേത്രത്തിന്റെ വരവു ചെലവ് മൂന്നു മാസത്തിനുള്ളിൽ ഓഡിറ്റ് ചെയ്യണം
ന്യൂഡൽഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെയും ട്രസ്റ്റിന്റെയും കഴിഞ്ഞ 25 വർഷത്തെ വരവു ചെലവ് കണക്കുകൾ വിശ്വാസയോഗ്യമായ സ്ഥാപനത്തെക്കൊണ്ട് ഓഡിറ്റ് ചെയ്യിച്ച് മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. പ്രത്യേക ഓഡിറ്റിംഗിൽ നിന്ന് ഒഴിവാക്കണമെന്ന ട്രസ്റ്റിന്റെ ആവശ്യം ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല.
ക്ഷേത്ര നടത്തിപ്പിൽ തിരുവിതാംകൂർ രാജകുടുംബത്തിന്റെ അധികാരം അംഗീകരിച്ചുകൊണ്ട് കഴിഞ്ഞ വർഷം ജൂലായ് 13ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി പ്രകാരമാണ് പ്രത്യേക ഓഡിറ്റിംഗ്.
ക്ഷേത്രത്തിന്റെയോ ട്രസ്റ്റിന്റെയോ പ്രവർത്തനത്തെ ഏതെങ്കിലും വിധത്തിൽ നിയന്ത്രിക്കുന്നതിന്റെ ഭാഗമല്ല ഇതെന്ന് ജസ്റ്റിസ് ലളിത് ചൂണ്ടിക്കാട്ടി. അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഓഡിറ്റിംഗിന് ഉത്തരവിട്ടത്. ക്ഷേത്രം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന് ക്ഷേത്ര ഭരണസമിതിയും വ്യക്തമാക്കുന്നു..പത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയുടെ നിയന്ത്രണത്തിലല്ല തങ്ങളെന്ന ട്രസ്റ്റിന്റെ വാദം പരിഗണിക്കാനാവില്ല. പ്രത്യേക കോടതിയിൽ വസ്തുതകൾ പരിശോധിക്കേണ്ടതുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി.
ക്ഷേത്രവും ട്രസ്റ്റും ഓഡിറ്റിംഗിന് വിധേയമാക്കണമെന്ന് അമിക്കസ് ക്യൂറിയും സുപ്രീംകോടതിയും 2020ൽ ആവശ്യപ്പെട്ടിരുന്നു. ഇതിനായി കഴിഞ്ഞ ഒക്ടോബറിൽ അക്കൗണ്ട് വിവരങ്ങൾ ഉപദേശകസമിതിയും ഭരണസമിതിയും ആവശ്യപ്പെട്ടിട്ടും ട്രസ്റ്റ് നിരാകരിച്ചു. തുടർന്ന് ക്ഷേത്ര ട്രസ്റ്റും ഭരണസമിതിയും തമ്മിൽ ശീതയുദ്ധം നടക്കുന്നതിനിടെയാണ് ഓഡിറ്റിംഗിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ട്രസ്റ്റ് സുപ്രീംകോടതിയെ സമീപിച്ചത്. കോടതി വിധിയോട് പ്രതികരിക്കാൻ രാജകുടുംബം തയ്യാറായിട്ടില്ല.
ട്രസ്റ്റിന്റെ വാദം
രാജകുടുംബം ക്ഷേത്രത്തിൽ നടത്തുന്ന മതപരമായ ആചാരങ്ങൾ പാലിക്കുന്നതിന് 1965ൽ ചിത്തിര തിരുനാൾ ബാലരാമ വർമ്മ രൂപീകരിച്ചതാണ് ട്രസ്റ്റ്. ക്ഷേത്രത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളിൽ ഇടപെടാറില്ല. അതിനാൽ പ്രത്യേക ഓഡിറ്റിന്റെ ആവശ്യമില്ല
അമിക്കസ് ക്യൂറി
ക്ഷേത്രത്തിന് സമീപത്തെ ശ്രീ വൈകുണ്ഡം, അനന്തശയനം, ഭജനപ്പുര, മഹാലക്ഷ്മി, സുദർശൻ മണ്ഡപങ്ങളും ചിത്രാലയം ആർട്ട് ഗാലറി, കുതിര മാളിക എന്നിവയും ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ്. ഇവിടത്തെ വരവു ചെലവ് കൃത്യമായി ഓഡിറ്റ് ചെയ്യുന്നില്ലെന്നാണ് അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യത്തിന്റെ റിപ്പോർട്ട്.
ക്ഷേത്ര ഭരണസമിതി
ക്ഷേത്രത്തിന്റെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിന് പണ്ടത്തെ ഭരണകർത്താക്കൾ രൂപീകരിച്ച ട്രസ്റ്റ് കടമകൾ നിർവ്വഹിക്കുന്നില്ല.ക്ഷേത്രത്തിന്റെ സ്വത്തുവകകളും ട്രസ്റ്റിലുണ്ട്. ഇത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ വേണം.
''സുപ്രീംകോടതി വിധി സ്വാഗതാർഹമാണ്. ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ പേരിലല്ല ട്രസ്റ്റ്. കണക്കുകൾ ഓഡിറ്റിന് വിധേയമാകേണ്ടതാണ്'.
എം.ജി.ശശിഭൂഷൺ
ചരിത്രകാരൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |