ന്യൂഡല്‍ഹി: ഡല്‍ഹിയിൽ പീഡനത്തിനിരയായി ഒമ്പതുകാരി മരിച്ചത് ശ്വാസംമുട്ടിയാണെന്ന് പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. കന്റോൺമെന്റ് പ്രദേശത്തെ ശ്മശാനത്തിൽ വെള്ളമെടുക്കാൻ വന്ന പെൺകുട്ടിയെയാണ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.
പ്രതികളായ രാധേ ശ്യാം, കുല്‍ദീപ് സിംഗ്, സലിം അഹമ്മദ്, ലക്ഷ്മി നാരായണ്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.
പ്രതി രാധേ ശ്യാം നേരത്തെയും പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്. ബലാത്സംഗത്തിനിടെ പെണ്‍കുട്ടി ശ്വാസംമുട്ടിയാണ് മരിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
പ്രതി രാധേ ശ്യാം സ്ഥിരം അശ്ലീല വീഡിയോകള്‍ കാണുന്നയാളാണ്. 1300 ഓളം പോണ്‍ വെബ്‌സൈറ്റ് വിവരങ്ങള്‍ ഇയാളുടെ ഫോണില്‍ നിന്നും ലഭിച്ചതായും പൊലീസ് കോടതിയെ അറിയിച്ചു.
ഡല്‍ഹി കന്റോണ്‍മെന്റ് പ്രദേശത്തെ പുരാന നങ്ങലില്‍ ആണ് പെണ്‍കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. സമീപത്തെ ശ്മശാനത്തില്‍ പുരോഹിതനായിരുന്നു രാധേ ശ്യാം. വെള്ളം എടുക്കാന്‍ വന്ന ഒന്‍പതുകാരിയ പീഡിപ്പിക്കുകയും ശബ്ദം പുറത്തുവരാതിരിക്കാന്‍ വായ പൊത്തിപ്പിടിക്കുകയും ചെയ്തു. ഈ സമയം മറ്റൊരു പ്രതിയായ കുല്‍ദീപ് സിംഗ് പെണ്‍കുട്ടിയുടെ കൈ പിടിച്ചുവെന്ന് പൊലീസ് പറഞ്ഞു.കൂളറില്‍ നിന്ന് വെള്ളം കുടിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ അമ്മയോട് പ്രതികള്‍ പറഞ്ഞത്. എന്നാല്‍ വാട്ടര്‍ കൂളറില്‍ ഷോക്ക് ഇല്ലെന്നും വൈദ്യുതാഘാതത്തിന് തെളിവുകളില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു.തുടക്കത്തില്‍ പെണ്‍കുട്ടിയുടെ മരണവിവരം പൊലീസിനെ അറിയിക്കരുതെന്ന് പ്രതികള്‍ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു. പോസ്റ്റ്‌മോര്‍ട്ടം സമയത്ത് കുട്ടിയുടെ അവയവങ്ങള്‍ മോഷ്ടിക്കപ്പെടുമെന്ന് കുടുംബാംഗങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഓഗസ്റ്റ് രണ്ടിന് കേസിനാസ്പദമായ സംഭവം നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |