തിരുവനന്തപുരം: കെ. കരുണാകരനെ വിറ്റ കാശാണ് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്റെ കീശയിലുള്ളതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം പറഞ്ഞു. കണ്ണൂരിൽ കരുണാകരന്റെ പേരിലുള്ള സ്‌കൂൾ വാങ്ങാനായി പിരിച്ച 16 കോടി എവിടെ പോയെന്ന് സുധാകരൻ വ്യക്തമാക്കണമെന്നും വാർത്താ സമ്മേളനത്തിൽ റഹിം ആവശ്യപ്പെട്ടു.
കരുണാകരൻ ദീർഘവീക്ഷണമുള്ള നേതാവായിരുന്നു. കെ.സുധാകരന്റെ കോൺഗ്രസിലേക്കുള്ള മടങ്ങിവരവ് അറിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് 'മൂലയിലിരിക്കുന്ന കോടാലിയെടുത്ത് കാലിൽ ഇടരുതെന്നാണ്'. ഇന്ന് ആ കോടാലിയേന്തിയാണ് കരുണാകരന്റെ മകൻ കെ.മുരളീധരൻ നടക്കുന്നത്. കോൺഗ്രസിൽ നിന്ന് ജനാധിപത്യ ബോധമുള്ള യുവതി-യുവാക്കൾ വരും ദിവസങ്ങളിൽ പുറത്ത് വരും. രാജ്യത്തിന്റെ പൊതു ആസ്തിവകകൾ വിൽക്കുന്ന കേന്ദ്രത്തിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. റെയിൽവേ വിൽക്കുന്നതിൽ പ്രതിഷേധിച്ച് 29ന് ജില്ലകളിലെ റെയിൽവെ ആസ്ഥാനങ്ങളിൽ യുവജനധർണ നടത്തും. ഐ.എസ്.ആർ.ഒയിലെ തൊഴിൽ വിരുദ്ധ നയങ്ങൾക്കെതിരെ ഇന്ന് തിരുവനന്തപുരത്ത് പ്രതിഷേധം സംഘടിപ്പിക്കും. ഒക്ടോബർ 2ന് ഗാന്ധി സ്‌മൃതി ജ്വാല സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |