സ്ഥാപിച്ചത് 175 എൽ.ഇ.ഡി ലൈറ്റുകൾ
കൊല്ലം: നഗരത്തിലെ എല്ലാ തെരുവുവിളക്കുകളും എൽ.ഇ.ഡിയാക്കാനുള്ള കോർപ്പറേഷന്റെ നിലാവ് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങുമ്പോഴും ഇരവിപുരം മണ്ഡലത്തിന്റെ വിവിധഭാഗങ്ങളിൽ എൽ.ഇ.ഡി വെളിച്ചം മിന്നിത്തുടങ്ങി. എം. നൗഷാദ് എം.എൽ.എയുടെ ആസ്തിവികസനഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ചാണ് വിവിധ പ്രദേശങ്ങളിലായി 175 എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ചത്. സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ് വഴിയാണ് എൽ.ഇ.ഡികൾ സ്ഥാപിച്ചത്. മൂന്ന് വർഷത്തെ പരിപാലന ചുമതലയും ഈ സ്ഥാപനത്തിനാണ്.
തിരഞ്ഞെടുക്കപ്പെട്ട കോർപ്പറേഷൻ ഡിവിഷനുകളിലെ പ്രധാന റോഡുകളിലാണ് നിലവിൽ എൽ.ഇ.ഡി ലൈറ്റിട്ടിരിക്കുന്നത്. മേവറം മുതൽ ചിന്നക്കട വരെയുള്ള ദേശീയപാതയിലും മയ്യനാട് പഞ്ചായത്തിന്റെ പ്രദേശങ്ങളിലും കോർപ്പറേഷന്റെ മറ്റ് ഡിവിഷനുകളിലും അടുത്തഘട്ടമായി എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കാൻ ആലോചനയുണ്ട്.
മാതൃകയാക്കാം ഇരവിപുരത്തെ
ഇരവിപുരം, കൊല്ലം, ചവറ മണ്ഡലങ്ങളിൽ ഉൾപ്പെടുന്നതാണ് കൊല്ലം നഗരസഭ. ഇരവിപുരത്തെ എം.എൽ.എ എം. നൗഷാദ് എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കാൻ പണം വകയിരുത്തിയതുപോലെ കൊല്ലം, ചവറ എം.എൽ.എമാരും ഇടപെടൽ നടത്തിയാൽ നഗരത്തിലെ തെരുവ് വിളക്ക് പ്രശ്നത്തിന് അതിവേഗം പരിഹാരമാകും. നിലാവ് പദ്ധതിയിൽ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കാനുള്ള പണം കിഫ്ബിയിൽ നിന്ന് മുൻകൂട്ടി അനുവദിക്കുമെങ്കിലും പിന്നീട് നഗരസഭയുടെ പ്ലാൻ ഫണ്ടിൽ വർഷം തോറും തിരിച്ചുപിടിക്കും. ഇത് നഗരസഭയുടെ വികസനപ്രവർത്തനങ്ങളെ ബാധിക്കും. എം.എൽ.എമാർ പണം നൽകിയാൽ നഗരസഭയ്ക്ക് അധിക സാമ്പത്തിക ബാദ്ധ്യത ഉണ്ടാകാതെതന്നെ തെരുവ് വിളക്ക് പ്രശ്നം പരിഹരിക്കപ്പെടും.
സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ്
നഗരസഭ ഇപ്പോഴും പരമ്പരാഗത തെരുവ് വിളക്കുകളാണ് സ്ഥാപിക്കുന്നത്. പുതിയ ലൈറ്റുകൾ സ്ഥാപിച്ചാലും ഇവ ആഴ്ച്ചകൾക്കുള്ളിൽ വീണ്ടും കേടാവുകയാണെന്നാണ് പ്രദേശവാസികളുടെ പരാതി. എന്നാൽ സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ് സ്ഥാപിച്ച എൽ.ഇ.ഡി ലൈറ്റുകളിൽ ഒന്നുപോലും ഇതുവരെ അണഞ്ഞിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |