തിരുവനന്തപുരം :കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിൽ നിരവധി ചടങ്ങുകളിൽ പങ്കെടുത്ത് വാർത്തകളിൽ നിറയുന്ന എംപിയും, നടനുമായ സുരേഷ് ഗോപി വൈകാതെ പാർട്ടിയെ നയിക്കാൻ തലപ്പത്തെത്തുമെന്ന് സൂചന. കേന്ദ്ര നേതൃത്വം ഇടപെട്ട് കേരളത്തിൽ നടപ്പിലാക്കേണ്ട ചുമതലകൾ സുരേഷ് ഗോപിയെ നേരിട്ട് ഏൽപ്പിക്കുകയാണ് ഇപ്പോൾ. എം പിയുടെ താരത്തിളക്കം പരിപാടികളിൽ പ്രതിഫലിക്കുകയും ചെയ്യുന്നുണ്ട്. തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടിയിൽ അടിമുടി അഴിച്ചുപണി ഉടൻ ഉണ്ടാവുമെന്ന സൂചനയും കേന്ദ്ര നേതൃത്വത്തിനോട് അടുപ്പമുള്ളവരിൽ നിന്നും ലഭിക്കുന്നുണ്ട്. ബൂത്ത് തലം മുതൽ അഴിച്ചുപണി വേണമെന്നാണ് പാർട്ടി കേന്ദ്ര നേതൃത്വം സ്വീകരിക്കുന്ന നിലപാട്.
നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കനത്ത തോൽവിയാണ് ബി ജെ പിക്കുണ്ടായത്. സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുവാൻ കഴിയാത്തതിന് പുറമേ, കൈയിലുണ്ടായിരുന്ന നേമം നഷ്ടമായതും സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പ്‌കേടായി വിലയിരുത്തുന്നു. തിരഞ്ഞെടുപ്പിന് തൊട്ട് പിന്നാലെ ഉയർന്ന കൊടകര ഇടപാടുകളെ കുറിച്ചുള്ള വാർത്തകളും പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് കഴിഞ്ഞ ദിവസം സംസ്ഥാനാദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ദേശീയ ജനറൽ സെക്രട്ടറിക്ക് കൈമാറിയിരുന്നു. ഇത് കൂടി പരിശോധിച്ച ശേഷമാവും അടുത്ത നടപടിയിലേക്ക് പാർട്ടി കടക്കുക. സംസ്ഥാന നേതൃത്വത്തിനെതിരെ പരാതിയുമായി അടുത്തിടെ പാർട്ടിയിലെത്തിയ നേതാക്കളും കേന്ദ്ര നേതൃത്വത്തെ സമീപിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം ബി.ജെ.പി സംസ്ഥാന ഘടകത്തിൽ നേതൃമാറ്റം ഉണ്ടാകുമെന്ന വാർത്തകൾ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ തള്ളി. അദ്ധ്യക്ഷനെ മാറ്റാൻ നീക്കം നടക്കുന്നതായുള്ള വാർത്തകൾ അഭ്യൂഹം മാത്രമാണ്. അതു സംബന്ധിച്ച് തനിക്ക് വിവരമൊന്നുമില്ലെന്നും സുരേന്ദ്രൻ ഡൽഹിയിൽ പറഞ്ഞു. സംഘടനാ സംവിധാനം ശക്തിപ്പെടുത്താനുള്ള നടപടികൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പരിപാടികളിൽ സജീവമാകുമ്പോഴും അദ്ധ്യക്ഷ സ്ഥാനം തന്റെ മനസിലില്ലെന്ന് ആവർത്തിക്കുകയാണ് സുരേഷ് ഗോപി. സിനിമാക്കാരനല്ല രാഷ്ട്രീയക്കാരനാണ് ആ പദിവിയിൽ ഇരിക്കേണ്ടതെന്നാണ് താരം അഭിപ്രായപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |