തൃശൂർ: സംസ്ഥാനത്ത് ആദ്യമായി പൊലീസിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കേസ് രജിസ്റ്റർ ചെയ്തു. മാനഭംഗക്കേസ് ഒതുക്കിയതിന് പ്രതിഫലമായി വൻ തുക കൈപ്പറ്റിയെന്ന പരാതിയിലാണ് നാല് പൊലീസുകാർക്കെതിരെ കേസെടുത്തത്.
മകൻ പ്രതിയായ മാനഭംഗക്കേസ് ഒതുക്കാൻ പൊലീസുകാർ പാറമട ഉടമയിൽനിന്ന് പണം കൈപ്പറ്റിയെന്ന് കാണിച്ച് പൊതുപ്രവർത്തകനായ അജിത് കൊടകരയാണ് പരാതി നൽകിയത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച ശേഷമാണ് രണ്ട് പോലീസ് സ്റ്റേഷൻ മേധാവികളുൾപ്പെടെ നാലു പേർക്കെതിരെ കേസെടുത്തത്. കൊടകര സ്റ്റേഷൻ എസ് എച്ച് ഒ ആയിരുന്ന അരുൺ ഗോപാലകൃഷ്ണൻ, തടിയിട്ടപ്പറമ്പ് സ്റ്റേഷൻ എസ് എച്ച് ഒ സുരേഷ്‌കുമാർ, എ എസ് ഐ യാക്കൂബ്, വനിതാ സി പി ഒ ജ്യോതി ജോർജ് എന്നിവർക്കെതിരെയാണ് കേസ്.
മാനഭംഗക്കേസിൽ അറസ്റ്റ് ചെയ്യാത്തതുമായി ബന്ധപ്പെട്ട പരാതിയിൽ ഹൈക്കോടതിയിൽ നൽകിയ വിശദീകരണമാണ് പൊലീസിന് കെണിയായത്. പരാതിക്കാരിയ്ക്ക് സ്വഭാവദൂഷ്യമുണ്ടെന്നും, പണം തട്ടാൻ കേസ് കെട്ടിച്ചമച്ചതിന് കൊടകര സ്റ്റേഷനിൽ പെൺകുട്ടിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നുമായിരുന്നു തടിയിട്ടപ്പറമ്പ് പൊലീസ് 2020 സെപ്തംബർ 30ന് നൽകിയ സത്യവാങ്മൂലം.
എന്നാൽ ഒക്ടോബർ 20നാണ് കൊടകര പൊലീസ് പെൺകുട്ടിയുടെ പേരിൽ കേസെടുത്തത്. ഇതുചൂണ്ടിക്കാണിച്ചുകൊണ്ട് പെൺകുട്ടിയെ കുടുക്കാൻ കൊടകരയിലെയും തടിയിട്ടപ്പറമ്പിലെയും പൊലീസുകാർ ഒത്തുകളിച്ചെന്നും ഇതിനായി വലിയ തുക വാങ്ങിയെന്നുമായിരുന്നു പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |