SignIn
Kerala Kaumudi Online
Friday, 19 April 2024 7.38 PM IST

ഇരുന്ന് കഴിക്കാൻ അനുമതിയില്ല: പ്രതിസന്ധി നീങ്ങാതെ ഹോട്ടൽ മേഖല

hotel

പാലക്കാട്: കൊവിഡ് രണ്ടാം തരംഗം പിടിമുറുക്കിയ ശേഷം പ്രതിസന്ധി മാറാതെ ഹോട്ടൽ, റസ്റ്റോറന്റ് മേഖല. കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടും ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി ഇനിയും ലഭിക്കാത്തതിനെ തുടർന്ന് കരകയറാനാകാതെ ദുരിതത്തിലാണ് മേഖല. സ്കൂളുകളും കോളേജുകളും വരെ തുറക്കാൻ തീരുമാനിച്ചിട്ടും ഹോട്ടൽ മേഖലയെ സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ഹോട്ടൽ ഉടമകളുടെ പരാതി.

ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി കിട്ടാത്തതിനാൽ പല ചെറുകിട ഹോട്ടലുകളും അടച്ചിടേണ്ട അവസ്ഥയിലാണ്. ഹോം ഡെലിവറി സംവിധാനമുള്ള ഹോട്ടലുകളിലാണ് പകുതിയെങ്കിലും കച്ചവടം ഉള്ളത്. ഹോം ഡെലിവറി സംവിധാനമില്ലാത്ത മിക്ക ചായക്കടകളും ചെറുകിട സ്റ്റോറുകളും പ്രതിസന്ധിയിലാണ്. പലരും സർക്കാർ അനുവദിച്ച സമയത്ത് പോലും കടകൾ തുറക്കുന്നില്ല. കച്ചവടം തീരെ ഇല്ലാത്തതിനാൽ കടകൾ തുറക്കുന്നത് നഷ്ടം ആണെന്നാണ് ഹോട്ടൽ ഉടമകൾ പറയുന്നത്.

ചെറുകിട ഹോട്ടലുകൾ നഷ്ടത്തിൽതന്നെ

2500ൽ അധികം റസ്റ്റോറന്റുകളും ഹോട്ടലുകളുമാണ് ജില്ലയിലുള്ളത്. ഇതിൽ 85 ശതമാനവും ചെറുകിട കച്ചവടക്കാരാണ്. പാലക്കാട് നഗരം, ഒറ്റപ്പാലം, മണ്ണാർക്കാട്, ആലത്തൂർ, വടക്കഞ്ചേരി എന്നീ നഗരങ്ങളിലാണ് നിലവിൽ ഹോം ഡെലിവറി ലാഭകരമായി നടക്കുന്നത്. മറ്റിടങ്ങളിൽ ഹോട്ടലുകൾക്ക് ഹോം ഡെലിവറി സാദ്ധ്യത കുറവാണ്. കൊവിഡിന്റെ ആദ്യഘട്ടത്തിൽ പല ഹോട്ടലുകളും ജീവനക്കാരുടെ എണ്ണം കുറച്ചിരുന്നു. തീവ്രത കുറഞ്ഞതോടെ പല ഹോട്ടലുകളും കരകയറി വരികയായിരുന്നു. കൂടാതെ തീവ്രത കുറഞ്ഞതോടെ പാലക്കാട് നഗരത്തിൽ തന്നെ പുതുതായി പല റസ്റ്റോറന്റുകളും തുടങ്ങുകയും ചെയ്തു. നിലവിൽ ഇവരെല്ലാം എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്. ഇരുന്ന് കഴിക്കാൻ അനുമതി ലഭിച്ചാൽ മാത്രമേ മേഖലയിലെ പ്രതിസന്ധിയ്ക്ക് പരിഹാരമാകൂ.

പത്തു ശതമാനം ഹോട്ടലുകൾക്ക് മാത്രമാണ് ഹോം ഡെലിവറി സംവിധാനം ഉള്ളത്. ഇരുന്ന് കഴിക്കുന്ന സമയത്ത് ഒരു ഹോട്ടലിൽ ശരാശരി പ്രതിദിന വരുമാനം 50,000 രൂപ ലഭിച്ചിരുന്നിടത്ത് നിലവിൽ 20,000 രൂപയാണ് ലഭിക്കുക. കൂടാതെ പാചകവാതക വിലയും താങ്ങാനാകില്ല. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത രീതിയിൽ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് അസോസിയേഷന്റെ തീരുമാനം.

- എൻ.എം.ആർ. റസാഖ്, സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.