തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി പൂർത്തിയാകാൻ സമയം വീണ്ടും നീട്ടി നൽകണമെന്ന് വിഴിഞ്ഞം തുറമുഖ നിർമാതാക്കളായ അദാനി ഗ്രൂപ്പ്. 2024ൽ മാത്രമേ വിഴിഞ്ഞം പദ്ധതി പൂർത്തിയാകുകയുള്ളൂവെന്നും അതു വരെ സമയം നീട്ടി നൽകണമെന്നുമാണ് അദാനി ഗ്രൂപ്പ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 2015ൽ കരാർ ഒപ്പിടുന്ന സമയത്ത് ആയിരം ദിവസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുമെന്നായിരുന്നു അദാനി നൽകിയിരുന്ന ഉറപ്പ്. ഈ ഉറപ്പ് അനുസരിച്ച് 2019 ഡിസംബർ മൂന്നിന് വിഴിഞ്ഞം പദ്ധതി പൂർത്തിയാകണമായിരുന്നു. കരാർ അനുസരിച്ച് 2019 ഡിസംബർ മൂന്നിന് പദ്ധതി പൂർത്തിയായില്ലെങ്കിൽ അടുത്ത് മൂന്ന് മാസത്തേക്ക് കൂടി നഷ്ടപരിഹാരം ഒന്നും കൂടാതെ അദാനിക്ക് കരാർ നീട്ടിനൽകാം. അതിനു ശേഷവും പണി പൂർത്തിയായില്ലെങ്കിൽ അധികം എടുക്കുന്ന ഓരോ ദിവസത്തിനും 12 ലക്ഷം രൂപ വച്ച് അദാനി സംസ്ഥാന സർക്കാരിന് നഷ്ടപരിഹാരം നൽകണം.
നിലവിൽ 2023 ഡിസംബറോടെ വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കാം എന്ന് അദാനി ഗ്രൂപ്പ് ആർബിട്രേഷൻ ട്രൈബ്യൂണലിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ സമയം കൊണ്ടും പണി പൂർത്തിയാകാൻ സാദ്ധ്യതയില്ലാത്തതിനാൽ അദാനി ഗ്രൂപ്പിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ.
അതേസമയം വിഴിഞ്ഞം തുറമുഖത്തിന്റെ പണി നീളാൻ പ്രധാന കാരണം സംസ്ഥാന സർക്കാരാണെന്നാണ് അദാനി ഗ്രൂപ്പിന്റെ വാദം. വിഴിഞ്ഞം തുറമുഖത്തേക്കുള്ള റെയിൽ, റോഡ് കണക്ടിവിറ്റി വളരെ വൈകിയാണ് സർക്കാർ തയ്യാറാക്കിയത്. പദ്ധതി പ്രദേശത്തിന്റെ അതിർത്തി മതിൽ പൂർത്തിയാക്കാനും സമയം കൂടുതൽ എടുത്തു. ഇതു കൂടാതെ ഓഖിയും രണ്ട് പ്രളയവും ഉണ്ടായി. ഇതെല്ലാം കാരണമാണ് പണി മുന്നോട്ടു പോകാത്തതെന്നാണ് അദാനി ഗ്രൂപ്പിന്റെ വാദം. 3100 മീറ്റർ പുലിമുട്ടാണ് വിഴിഞ്ഞം പദ്ധതിക്ക് ആവശ്യമുള്ളത്. എന്നാൽ ഇതുവരെയായും വെറും 850 മീറ്റർ പുലിമുട്ടാണ് പൂർത്തിയാക്കിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |