ബംഗളൂരു : കർണാടകത്തിലെ ബംഗളൂരുവിലെ ഒരു പടക്ക സംഭരണശാലയിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർ മരണപ്പെട്ടു. തലസ്ഥാന നഗരത്തിലെ ന്യൂ തറഗുപേട്ട് എന്ന സ്ഥലത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സ്‌ഫോടനമുണ്ടായത്. ഇവിടെയുള്ള ഒരു ഗോഡൗണിലാണ് സ്‌ഫോടനം നടന്നത്. ഗോഡൗണിന് തൊട്ടുമുന്നിലെ പഞ്ചർ കടയിലുണ്ടായിരുന്ന രണ്ട് പേർ ഉൾപ്പടെയാണ് മൂന്ന് പേർ മരണപ്പെട്ടത്, നാല് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. മരിച്ചവരെ തിരിച്ചറിഞ്ഞതായി ബംഗളൂരു സൗത്ത് ഡി സി പി ഹരീഷ് പാണ്ഡെ പറഞ്ഞു. അതേസമയം സ്‌ഫോടനത്തിന് കാരണമായ രാസവസ്തു ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഫോറൻസിക് വിദഗ്ദ്ധർ സ്ഥലം പരിശോധിച്ച് സ്‌ഫോടനത്തിന്റെ കാരണത്തെ കുറിച്ച് പരിശോധിക്കുകയാണ്. ഇനിയും ഗോഡൗണിൽ അറുപതോളം പെട്ടികൾ സൂക്ഷിച്ചിട്ടുണ്ട്. ഇത് എന്താണെന്നോ ആരാണ് ഇവിടെ എത്തിച്ചതെന്നോ അറിവായിട്ടില്ല.
വളരെ ശക്തമായ സ്ഫോടനമാണ് ഗോഡൗണിൽ ഉണ്ടായത്. സ്‌ഫോടനത്തിന്റെ ശബ്ദം രണ്ട് കിലോമീറ്റർ അകലെ വരെ കേട്ടു. ഭൂകമ്പത്തിൽ നഗരം കുലുങ്ങിയതാണെന്നാണ് സമീപവാസികളടക്കം കരുതിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |