മൊഗാദിഷു : സൊമാലിയയിലെ പുതുതലമുറയിൽ പെട്ടവർക്ക് ഇതൊരു പുതിയ അനുഭവമായിരുന്നു, എന്നാൽ പ്രായമായവർക്ക് അവരുടെ ഭൂതകാലത്തിലേക്കുള്ള ഒരു യാത്രയും. മുപ്പത് വർഷക്കാലത്തിന് ശേഷം സൊമാലിയയിൽ വീണ്ടും സിനിമ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. സംഘർഷത്തിലും ആഭ്യന്തര യുദ്ധത്തിലും തകർന്ന സൊമാലിയയിൽ സിനിമ മതനിഷേധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തീവ്ര സംഘടനകൾ എതിർത്തിരുന്നത്.
1967ലാണ് സൊമാലിയയിൽ ആദ്യമായി തിയേറ്റർ ആരംഭിക്കുന്നത്. മാവോ സേതുങ്ങിന്റെ സമ്മാനമായി ചൈനീസ് എഞ്ചിനീയർമാരാണ് തിയേറ്റർ നിർമ്മിച്ച് നൽകിയത്. എന്നാൽ പിന്നീട് ഇവിടം ചാവേർ ആക്രമണങ്ങൾക്ക് വേദിയാവുകയായിരുന്നു. തുടർന്ന് തിയേറ്റർ നിന്നിടം യുദ്ധപ്രഭുക്കളുടെ താവളമായി മാറി. പിന്നീട് സിനിമകളൊന്നും ഇവിടെ പ്രദർശിപ്പിക്കുവാൻ കഴിഞ്ഞിരിന്നില്ല. പ്രത്യേകിച്ച് 1991 ൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനശേഷം കടൽത്തീര തലസ്ഥാനമായ മൊഗാദിഷുവിൽ കലകൾ നിശബ്ദമാവുകയായിരുന്നു. 2012 ൽ തിയേറ്റർ വീണ്ടും തുറന്നുവെങ്കിലും കേവലം രണ്ടാഴ്ച മാത്രമേ പ്രവർത്തിക്കാൻ കഴിഞ്ഞുള്ളു, അതിനകം അൽഷബാബ് ജിഹാദികൾ പൊട്ടിത്തെറിച്ചു. അൽക്വയ്ദ ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പുകൾ സംഗീതം, സിനിമ തുടങ്ങിയ വിനോദങ്ങളെ തിന്മയായി കണക്കാക്കി നിരന്തരം ആക്രമണം നടത്തുകയായിരുന്നു.
എന്നാൽ ഒരു ഇടവേളയ്ക്ക് ശേഷം സോമാലിയൻ ജനതയ്ക്ക് ഇത് ചരിത്രപരമായ ഒരു രാത്രിയാകും എന്നാണ് സിനിമ പ്രദർശനത്തിന് തൊട്ട് മുൻപ് തിയേറ്റർ ഡയറക്ടർ അബ്ദികാദിർ അബ്ദു യൂസഫ് അഭിപ്രായപ്പെട്ടത്. സോമാലിയയിലെ ഗാനരചയിതാക്കൾക്കും കഥാകൃത്തുക്കൾക്കും സിനിമാ സംവിധായകർക്കും അഭിനേതാക്കൾക്കും അവരുടെ കഴിവുകൾ തുറന്നു അവതരിപ്പിക്കാൻ അവസരം നൽകുന്ന ഒരു പ്ലാറ്റ്‌ഫോമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
സോമാലിയൻ സംവിധായകന്റെ രണ്ട് ഹ്രസ്വചിത്രങ്ങളായിരുന്നു ഇവിടെ പ്രദർശിപ്പിച്ചത്. പത്ത് ഡോളറായിരുന്നു സിനിമ കാണുന്നതിനുള്ള നിരക്ക്. സുരക്ഷയെ കുറിച്ച് ആശങ്കയുള്ളതിനാൽ തിയേറ്ററിൽ എത്തുന്നതിനുമുമ്പ് ആളുകൾക്ക് നിരവധി തവണ സുരക്ഷാ പരിശോധനകളിലൂടെ കടന്നുപോകേണ്ടിവന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |