തളിപ്പറമ്പ്: മുൻസിപ്പൽ മുസ്ലിം ലീഗിൽ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാൻ സംസ്ഥാന നേതൃത്വം രണ്ടുപേരെ ചുമതലപ്പെടുത്തി. അഴീക്കോട് മുൻ എം.എൽ.എ കെ.എം. ഷാജിയെയും പാറക്കൽ അബ്ദുള്ളയെയും ആണ് ചുമലപ്പെടുത്തിയത്. 26 ന് സംസ്ഥാന കമ്മിറ്റി ചേരുന്നതിനു മുമ്പായി പ്രശ്നം തീർക്കാനാണ് നിർദ്ദേശം.
ലീഗിന്റെ മുതിർന്ന നേതാക്കളായ ദേശീയ സെക്രട്ടറി കുഞ്ഞാലിക്കുട്ടി, ട്രഷറർ വഹാബ്, എം.കെ. മുനീർ, വി.എം.എ സലാം, കെ.പി.എ. മജീദ് എന്നിവരുടെ നിർദ്ദേശപ്രകാരമാണ്, പ്രശ്ന പരിഹാരത്തിന് രണ്ടുപേരെ നിയോഗിച്ചതെന്നാണ് സൂചന.
അതേസമയം. അള്ളാംകുളം വിഭാഗം തളിപ്പറമ്പിൽ പുതിയ നാലോളം കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ്. ഇവരുടെ ശക്തി തെളിയിക്കുന്നതിനായി നൂറുകണക്കിന് യുവാക്കളെ അണിനിരത്തി കഴിഞ്ഞദിവസം പ്രകടനം നടത്തിയിരുന്നു. ഇത് ലീഗിന്റെ ജില്ലാ കമ്മിറ്റിയെ ഞെട്ടിച്ചിരിക്കുകയാണ്.
പ്രശ്നം നീണ്ടുപോയാൽ തളിപ്പറമ്പിൽ മുൻസിപ്പൽ ഭരണം അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ട്. 15 കൗൺസിലർമാരുള്ള ലീഗിൽ ഏഴ് കൗൺസിലർമാരാണ് അള്ളാംകുളം വിഭാഗത്തിനൊപ്പം ഉള്ളത്. 12 കൗൺസിലർമാരാണ് പ്രതിപക്ഷത്ത്. ഇവിടെ അവിശ്വാസം കൊണ്ടുവന്നാൽ സി.പി.എം. അള്ളാംകുളം വിഭാഗത്തെ പിന്തുണച്ചേയ്ക്കും. രണ്ട് സ്ഥിരംസമിതി ചെയർമാന്മാരടങ്ങിയ അള്ളാംകുളം വിഭാഗത്തിലെ കൗൺസിലർമാർ നിലവിലെ ഭരണസമിതിയെ പിന്തുണയ്ക്കില്ല. പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് തീർക്കാൻ ജില്ല-സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ലെങ്കിൽ നഗരഭരണം ലീഗിന് നഷ്ടപ്പെട്ടേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |