ന്യൂഡൽഹി: ക്വാഡ് സമ്മേളനത്തിൽ പങ്കെടുക്കാൻ യു.എസിലെ വാഷിംഗ്ടൺ ഡിസിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹത്തിന്റെ ഊഷ്മള വരവേൽപ്.
യു.എസ് വ്യോമസേനയുടെ ജോയിന്റ് ബേസ് ആൻഡ്രൂസ് വിമാനത്താവളത്തിലെത്തിയ മോദിയുടെ വരവ് കാത്ത്, കനത്ത മഴയെ വകവയ്ക്കാതെ നൂറുകണക്കിന് ഇന്ത്യൻ വംശജർ മഴയത്ത് ദേശീയ പതാകയും കൈയിലേന്തി പുറത്ത് കാത്തുനിന്നു.
'മോദി മോദി' എന്നുറക്കെ മുദ്രാവാക്യം മുഴക്കിയ ആൾക്കൂട്ടത്തെ കണ്ടയുടൻ മോദി കാർ നിറുത്തി അടുത്തു ചെന്നു. എല്ലാവർക്കും കൈ കൊടുകൊടുത്ത് വിശേഷങ്ങൾ ചോദിച്ചു. ചിലർ സെൽഫിയെടുക്കാൻ മത്സരിച്ചപ്പോഴും അദ്ദേഹം ക്ഷമയോടെ പോസ് ചെയ്‌തു.
യു.എസിലെ ഇന്ത്യൻ അംബാസഡർ തരൻജിത് സിംഗ് സന്ധു, ഡിഫൻസ് അറ്റാഷെ ബ്രിഗേഡിയർ അനൂപ് സിംഗാൾ, എയർ കമ്മഡോർ അൻജൻ ഭദ്ര, നേവൽ അറ്റാഷെ കമ്മഡോർ നിർഭയ ബാപ്‌ന എന്നിവർക്കൊപ്പം യു.എസ് സർക്കാർ പ്രതിനിധികളായ ഡെപ്യൂട്ടി മാനേജ്‌മെന്റ് ആന്റ് റിസോഴ്സസ് സ്റ്റേറ്റ് സെക്രട്ടറി ടി.എച്ച്. ബ്രിയാൻ മക്‌കിയോൺ എന്നിവർ ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
യു.എസുമായി കൂടുതൽ അടുക്കുന്നതിന് മോദിയുടെ സന്ദർശനം സഹായിക്കുമെന്നും കൊവിഡ്, അഫ്ഗാൻ സാഹചര്യങ്ങളിൽ മോദിയുടെ വരവിന് പ്രാധാന്യമുണ്ടെന്നും അവരിൽ ചിലർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ലോകത്തെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിവുള്ള ആളാണ് മോദി എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം.
വാഷിംഗ്ടൺ ഡിസിയിൽ ഇന്ത്യൻ സമൂഹം നൽകിയ സ്വീകരണം ഗംഭീരമായിരുന്നു. പ്രവാസികൾ നമ്മുടെ കരുത്താണ്. ലോകമെമ്പാടും ഇന്ത്യൻ പ്രവാസികൾ വ്യത്യസ്തരാകുന്നത് പ്രശംസനീയമാണ്.
-മോദി ട്വീറ്റ് ചെയ്തത്
യാത്രയിലും ജോലി: മോദിയുടെ ചിത്രം വൈറൽ
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രതിനിധി സംഘത്തെയും വഹിച്ച് പ്രത്യേക വി.വി.ഐ.പി വിമാനമായ എയർ ഇന്ത്യാ -1 ബോയിംഗ് ബി 777 വിമാനം ഡൽഹി പാലം ടെക്‌നിക്കൽ എയർബേസിൽ നിന്ന് പുറപ്പെട്ട് യു.എസിലെത്തിയത് 15 മണിക്കൂർ തുടർച്ചയായി പറന്ന്. ഇതിനു മുമ്പുള്ള യു.എസ് യാത്രയിൽ മോദിയുടെ വിമാനം ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ ഇറങ്ങി ഇന്ധനം നിറച്ച് യാത്ര തുടരുന്നതായിരുന്നു പതിവ്. ബോയിംഗ് ബി-777 ന്റെ എയർഇന്ത്യാ 1ന് 15 മണിക്കൂർ തുടർച്ചയായി പറക്കാൻ ശേഷിയുള്ളതിനാൽ ഫ്രാങ്ക്ഫർട്ടിലെ ഇറക്കൽ ഒഴിവായി.
നീണ്ട വിമാനയാത്ര മോദി നന്നായി ഉപയോഗപ്പെടുത്തി. യു.എസിലെ ത്രിദിന പരിപാടിയുടെ തിരക്കിലേക്ക് പറന്നിറങ്ങും മുമ്പ് അത്യാവശ്യ ഫയലുകൾ നോക്കി തീർത്തു. നീണ്ട യാത്രയെന്നാൽ രേഖകൾ നോക്കാനും ഫയലുകൾ പഠിക്കാനുമുള്ള അവസരമാണെന്ന കമന്റോടെ വിമാനത്തിലിരുന്ന് ജോലിചെയ്യുന്നതിന്റെ ചിത്രം അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചിരുന്നു. ഇത് വൈറലായി.
അക്ഷീണനായി സദാ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആളാണ് പ്രധാനമന്ത്രിയെന്ന് ഫോട്ടോ റീ ട്വീറ്റു ചെയ്‌ത റെയിൽവെ, ഐടി മന്ത്രി അശ്വനി വൈഷ‌്‌ണവ് പറഞ്ഞു. വിമാനത്തിനുള്ളിൽ ഫയൽ നോക്കുന്ന മുൻ പ്രധാനമന്ത്രി ലാൽബഹാദൂർ ശാസ്ത്രിയുടെ ഫോട്ടോയും ഒപ്പം ചേർത്ത് ഇന്ത്യയുടെ സപുത്രർ എന്ന അടിക്കുറിപ്പോടെ ബി.ജെ.പി നേതാവ് കപിൽ ശർമ്മയുടെ ട്വീറ്റും വന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |