ന്യൂഡൽഹി: ഐ.എസ്.ആർ.ഒ ചാരക്കേസിൽ പ്രതികളാക്കി പീഡിപ്പിച്ചതിന് രണ്ടു കോടി രൂപ നഷ്ടപരിഹാരം തേടി മറിയം റഷീദയും ഫൗസിയ ഹസനും സി.ബി.ഐ മുഖേന സുപ്രീംകോടതിൽ ഹർജി നൽകി. ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവം പ്രത്യേകം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
മൂന്നു വർഷവും ആറ് മാസവും തടങ്കലിൽ പാർപ്പിച്ചതിനുള്ള നഷ്ടപരിഹാരത്തുക
സിബി മാത്യൂസ് അടക്കമുള്ള പതിനെട്ട് പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കി നൽകണമെന്നാണ് ആവശ്യം. ഇവരിൽ ഇന്റലിജൻസ് ബ്യൂറോയിലെ ഉദ്യോഗസ്ഥരും ഉൾപ്പെടും. ഇൻസ്‌പെക്ടർ എസ്. വിജയന്റെ വ്യക്തിവൈരാഗ്യമാണ് ചാരക്കേസിന് ആധാരമെന്ന് ഹർജിയിൽ ആരോപിച്ചു. ഒരു വർഷത്തോളം ദേശീയ സുരക്ഷാനിയമം ചുമത്തി വിചാരണ പോലുമില്ലാതെ തടങ്കലിൽ പാർപ്പിച്ചു. തങ്ങളെയും ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞരെയും ചാരക്കേസിൽ കുടുക്കി അന്വേഷണ ഉദ്യോഗസ്ഥർ കോടികൾ സമ്പാദിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
ലൈംഗികമായി പീഡിപ്പിച്ച ഉദ്യോഗസ്ഥനെതിരെ പ്രത്യേകം കേസെടുത്ത് അന്വേഷണം വേണമെന്നും മറിയം റഷീദ ആവശ്യപ്പെട്ടു. 1994 ഒക്ടോബർ 13ന് ഉച്ചയ്ക്ക് രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിലാണ് തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ പീഡിപ്പിച്ചതെന്ന് മറിയം റഷീദ ആരോപിച്ചു.
അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ
സി.ബി.ഐ രജിസ്റ്റർ ചെയ്ത ഗൂഢാലോചനക്കേസിൽ പ്രതികൾക്കോ സാക്ഷികൾക്കോ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ അന്വേഷണസംഘത്തെ അറിയിക്കാൻ സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മറിയം റഷീദയും ഫൗസിയ ഹസനും സി.ബി.ഐ. മുഖാന്തരം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.
ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞരായിരുന്ന ഡോ. ശശികുമാറും ഡോ. നമ്പിനാരായണനും ചേർന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങൾ ചോർത്തി നൽകി എന്നതായിരുന്നു കേസ്. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിൽ നമ്പി നാരായണൻ നിരപരാധിയാണെന്ന് സുപ്രീം കോടതി വിധിക്കുകയും സംസ്ഥാനസർക്കാർ നഷ്ടപരിഹാരം നൽകുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |