ന്യൂഡൽഹി: പെഗസസ് ചാരസോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഫോൺ ചോർത്തിയ സംഭവം സുപ്രീംകോടതി നിയോഗിക്കുന്ന സാങ്കേതിക വിദഗ്ദ്ധ സമിതി അന്വേഷിക്കും.
പെഗസസ് ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ട ഹർജിക്കാരിലൊരാളുടെ അഭിഭാഷകനായ ചന്ദേർ ഉദയ് സിംഗിനോട്,
മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് എൻ.വി. രമണ ഇന്നലെ ഇക്കാര്യം വാക്കാൽ പരാമർശിക്കുകയായിരുന്നു. സുപ്രീംകോടതി മേൽനോട്ടം വഹിക്കുന്ന സമിതിയിലെ അംഗങ്ങളെ തീരുമാനിച്ചതിന് ശേഷം ഇക്കാര്യത്തിൽ തുടർ നടപടികൾ ഉണ്ടാവും. വിശദമായ ഉത്തരവ് അടുത്തയാഴ്ചയുണ്ടാകുമെന്നും അദ്ദേഹം വാക്കാൽ വ്യക്തമാക്കി.
വിദഗ്ദ്ധ സമിതിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തി ഈ ആഴ്ച തന്നെ ഉത്തരവിടാനുള്ള ഒരുക്കത്തിലായിരുന്നു കോടതി. എന്നാൽ, വിദഗ്ദ്ധ സമിതിയിൽ അംഗമാകുന്നതിൽ ചിലർ വ്യക്തിപരമായ അസൗകര്യം പ്രകടിപ്പിച്ചതിനാൽ അടുത്ത ആഴ്ചയിലേക്ക് മാറ്റിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് മുതിർന്ന മാദ്ധ്യമ പ്രവത്തകരായ ശശികുമാർ, എൻ.റാം ഉൾപ്പെടെ പന്ത്രണ്ടോളം പേർ നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായി ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമാ കോഹ്‌ലി എന്നിവരുൾപ്പെട്ട ബെഞ്ച് കഴിഞ്ഞ 13ന് വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയിരുന്നു. പെഗസസ് ഉപയോഗിച്ചോ ഇല്ലയോ എന്ന സത്യവാങ്ലം സമർപ്പിക്കില്ലെന്ന് കേന്ദ്രം നിലപാടെടുത്തിരുന്നു.
രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും ഭീകര സംഘടനകൾ ഇത് മുതലെടുക്കുമെന്നുമാണ് കേന്ദ്രത്തിന്റെ വാദം. വിഷയം പരിശോധിക്കാനായി സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ ഒരു സമിതി രൂപീകരിച്ചാൽ അവർക്ക് മുന്നിൽ കാര്യങ്ങൾ വിശദീകരിക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ ഹർജിക്കാർ ഇത് എതിർത്തിരുന്നു. കോടതിയും കേന്ദ്ര നിലപാടിനെ കണക്കറ്റ് വിമർശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |