ന്യൂഡൽഹി: കൊവിഡ് ചികിത്സയിലിരിക്കെ ആത്മഹത്യചെയ്തവരെയും കൊവിഡ് മരണപ്പട്ടികയിൽ ഉൾപ്പെടുത്തിയതോടെ എട്ടു ലക്ഷത്തിലേറെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകേണ്ടിവരുമെന്ന് അനൗദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ധനസഹായം നൽകാൻ 4,000 കോടിയോളം രൂപ കരുതേണ്ടിവരും.
സംസ്ഥാന ദുരന്തനിവാരണ ഫണ്ട് വഴി 50,000 രൂപ വീതമാണ് നിശ്ചിത കാലയളവിൽ അത്മഹത്യചെയ്തവരുടെ ഉറ്റവർക്കും ധനസഹായമായി നൽകുന്നത്. കൊവിഡ് സ്ഥിരീകരിച്ച് 30 ദിവസത്തിനുള്ളിൽ ജീവനൊടുക്കിയവരുടെ കുടുംബത്തിനാണ് ധനസഹായം ലഭിക്കുകയെന്ന് ദേശീയ ദുരന്ത നിവാരണ അതോറിട്ടി സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കി. ഔദ്യോഗിക കണക്കുപ്രകാരം നിലവിൽ 4,45,768 പേരാണ് കൊവിഡ് മൂലം മരിച്ചവരുടെ പട്ടികയിലുള്ളത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ മരിക്കുന്നവരെയും കൊവിഡ് മരണപ്പട്ടികയിൽ ഉൾപ്പെടുത്തും. അവരുടെ കുടുംബങ്ങൾക്കും 50,000 രൂപ ലഭിക്കും. ഇതെല്ലാം പരിഗണിക്കുമ്പോഴാണ് ധനസഹായത്തിന് അർഹരാകുന്നവരുടെ എണ്ണം ഇരട്ടിയോളമാകുന്നത്.
കൊവിഡ് മരണ സർട്ടിഫിക്കറ്റ് നൽകുന്ന നടപടി ലഘൂകരിക്കുന്നതിന് കഴിഞ്ഞ 11ന് പുറത്തിറക്കിയ മാർഗരേഖയിൽ കൊവിഡ് ചികിത്സയിലിരിക്കെ വിഷം ഉള്ളിൽ ചെന്നോ, ആത്മഹത്യ, കൊലപാതകം, അപകടം തുടങ്ങിയവയാലോ മരിക്കുന്നത് കൊവിഡ് മരണമായി കണക്കാക്കില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നത്. ഇത് പുനഃപരിശോധിക്കണമെന്ന് അന്നേദിവസം കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എം.ആർ.ഷാ, എ.എസ്.ബൊപ്പണ്ണ എന്നിവരുൾപ്പെട്ട ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. കൊവിഡ് സ്ഥിരീകരിച്ച് 30 ദിവസത്തിനുള്ളിൽ ആശുപത്രിയിലോ പുറത്തോ ഏത് സാഹചര്യത്തിൽ മരിച്ചാലും അത് കൊവിഡ് മരണമായി കണക്കാക്കും.
കേന്ദ്ര സർക്കാരിന് പ്രശംസ
ഇന്ന് ഞങ്ങൾ അതീവ സന്തുഷ്ടരാണ്. കൊവിഡ് ദുരിതം നേരിട്ടവർക്ക് അല്പമെങ്കിലും സാന്ത്വനമാകട്ടെ ഈ 50,000 രൂപ. ഇത്രയേറെ ജനസംഖ്യയുള്ള രാജ്യത്ത് സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും വാക്സിനായുള്ള ചെലവുകളടക്കം സൗജന്യമായി വഹിച്ച് സർക്കാർ ജനങ്ങൾക്കായി വേണ്ടുന്നതെല്ലാം ചെയ്യുന്നുണ്ട്. ദുരിതം അനുഭവിച്ചവരുടെ കണ്ണീരൊപ്പാൻ സ്വീകരിച്ച നടപടിയിൽ സന്തോഷമുണ്ട്. ഇന്ത്യയ്ക്കല്ലാതെ മറ്റൊരു രാജ്യത്തിനും ഇതൊന്നും ചെയ്യാനാകില്ല.
ജസ്റ്റിസുമാരായ എം.ആർ ഷാ,
എ.എസ്. ബൊപ്പണ്ണ
അന്തിമ വിധി
കേന്ദ്ര സർക്കാർ നപടികളിൽ സംതൃപ്തി രേഖപ്പെടുത്തിയ കോടതി അഭിഭാഷകരായ ഗൗരവ് കുമാർ ബൻസാൽ, റീപക് കൻസാൽ എന്നിവർ ഹർജിക്കാരായ കൊവിഡ് നഷ്ടപരിഹാരക്കേസിൽ അടുത്തമാസം നാലിന് വിധി പ്രസ്താവിക്കുമെന്ന് വ്യക്തമാക്കി. ധനസഹായത്തിന് ഏകീകൃതരൂപം ഉണ്ടാക്കുന്നതിനു വേണ്ടിയാണ് സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്ന് 50,000 രൂപ നൽകാൻ നിർദ്ദേശിച്ചതെന്ന് ഇന്നലെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ ധരിപ്പിച്ചു.
നിർദ്ദേശം
കൊവിഡ് ധനസഹായം സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിന് കേന്ദ്ര തീരുമാനപ്രകാരമുള്ള ജില്ലാതല സമിതികൾ 30 ദിവസത്തിനകം രൂപീകരിക്കണമെന്ന് സുപ്രീംകോടതി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.
കോടതി പറഞ്ഞത്
കൊവിഡ് മരണസർട്ടിഫിക്കറ്റുകൾ നൽകുന്നതിൽ ആശുപത്രികൾ കൂടുതൽ ജാഗ്രത പുലർത്തണം. രണ്ടാം കൊവിഡ് തരംഗത്തിനുശേഷം ആശുപത്രികൾ ഏകാധിപതികളെപ്പോലെയാണ് പെരുമാറുന്നത്. ആവശ്യമായ രേഖകൾ ബന്ധുക്കൾക്ക് നൽകാതെ കൊവിഡ് രോഗിയുടെ മൃതദേഹം സംസ്കരിക്കുന്നു.
കൊവിഡ് നഷ്ടപരിഹാരത്തിനായി രൂപീകരിക്കുന്ന ജില്ലാ കമ്മിറ്റികൾ ഇതിൽ ഇടപെടണം.
കേരളത്തിൽ 250കോടി വേണ്ടിവരും
പഴയ മാനദണ്ഡം
24,191 - കേരളത്തിലെ കൊവിഡ് മരണം
50000 രൂപ - കേന്ദ്രം നിർദേശിച്ച തുക
120.95 കോടി- വിതരണം ചെയ്യാനുള്ള തുക
മാനദണ്ഡം ഒരു മാസം
+ 50000
മരിച്ചവരുടെ ഏകദേശ എണ്ണം.
+ 250 കോടി
വിതരണം
ചെയ്യേണ്ടിവരുന്ന
മൊത്തം തുക
കുട്ടികൾക്കുള്ള സഹായം
78
രക്ഷിതാക്കൾ മരിച്ചതിനെ തുടർന്ന്
മൂന്നു ലക്ഷം രൂപയ്ക്ക് അർഹരായ കുട്ടികൾ
2.34 കോടി
കുട്ടികൾക്ക് നൽകാനുള്ള തുക
2000 രൂപ
പതിനെട്ടു വയസുവരെ കുട്ടികൾക്ക്
നൽകുന്ന പ്രതിമാസ തുക
1400
ഒരു രക്ഷിതാവ് നഷ്ടപ്പെട്ട കുട്ടികൾ (ഏകദേശ കണക്ക്. ഇവർക്കും ധനസഹായം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്)
കേരളത്തിന്റെ കൈവശം
817കോടിരൂപ:
വാക്സിൻ ചലഞ്ചിൽ
കിട്ടിയത്.
775.70 കോടി
ദുരന്തനിവാരണ നിധിയിൽ
കൊവിഡിനായി
മാറ്റിവച്ചത്
4760.17കോടി
ചെലവായത്
928കോടി
മിച്ചമുള്ള തുക
`നെഗറ്റീവായാലും 30 ദിവസത്തിനുള്ളിലെ മരണം കൊവിഡ് മരണമാണെന്ന് കണക്കാക്കി പുതിയ മാർഗരേഖയും മരിച്ചവരുടെ ലിസ്റ്റും പ്രസിദ്ധീകരിക്കും.'
-വീണാജോർജ്,, ആരോഗ്യമന്ത്രി
കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ സുപ്രീം കോടതി വിധി വന്നശേഷം തീരുമാനമെടുക്കും. നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്രത്തിനും ഉത്തരവാദിത്തമുണ്ട്.
-കെ.എൻ.ബാലഗോപൽ
ധനമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |