വിൽനുസ്: ചെെനീസ് നിർമിത സ്മാർട്ട്ഫോണുകൾ ഒഴിവാക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് ലിത്വാനിയൻ പ്രതിരോധ മന്ത്രാലയം. പ്രധാനമായും ഷിയോമി, ഹുവാവയ് എന്നീ ചെെനീസ് സ്മാർട്ട്ഫോൺ കമ്പനികളെ എടുത്തുകാട്ടിയാണ് ഇത്തരമൊരു അഭ്യർത്ഥന പുറത്ത് വന്നിരിക്കുന്നത്. രാജ്യത്തിന്റെ സൈബർ സുരക്ഷാ ബോഡി ചെെനീസ് ഫോണുകളിൽ അന്തർനിർമ്മിത സെൻസർഷിപ്പും സുരക്ഷാ പ്രശ്നങ്ങളും കണ്ടെത്തിയതിനെത്തുടർന്നാണ് ഇത്തരമൊരു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ലിത്വാനിയ പ്രതിരോധ മന്ത്രാലയത്തിന്റെ നാഷണൽ സൈബർ സെക്യൂരിറ്റി സെന്ററിന്റെ പുതിയ റിപ്പോർട്ടിലാണ് ചൈനീസ് നിർമ്മിത ഫോണുകളെക്കുറിച്ചുള്ള ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഷിയോമി ഫോണുകളിലെ ഡിഫാൾട്ട് ഇന്റർനെറ്റ് ബ്രൗസർ ഉൾപ്പെടെയുള്ള സിസ്റ്റം ആപ്ലിക്കേഷനുകൾ "സ്വതന്ത്ര ടിബറ്റ്", "തായ്‌വാൻ സ്വാതന്ത്ര്യം", "ജനാധിപത്യ പ്രസ്ഥാനം" തുടങ്ങിയ 450 ഓളം വാക്കുകള്‍ സെന്‍സര്‍ ചെയ്യുന്നുവെന്നാണ് പ്രതിരോധ മന്ത്രാലയം പറയുന്നത്. ഈ പട്ടിക നിരന്തരം വികസിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Mi 10T 5G പോലെ യൂറോപ്പിലെ മുൻനിര ഷിയോമി സ്മാർട്ട്‌ഫോണുകളിൽ ലിത്വാനിയയുടെ സൈബർ സുരക്ഷാ ബോഡി സെൻസർഷിപ്പ് കണ്ടെത്തി. യൂറോപ്യൻ യൂണിയൻ മേഖലയ്ക്ക് വേണ്ടി സെൻസർഷിപ്പ് സോഫ്‌റ്റ്‌വെയർ ഓഫാക്കിയിട്ടുണ്ടെന്നും എന്നാൽ ഏത് സമയത്തും വിദൂരമായി ഓൺ ചെയ്യാനാകുമെന്നും സർക്കാർ ഏജൻസി വ്യക്തമാക്കി. അതേസമയം, പുതിയ ചൈനീസ് ഫോണുകൾ വാങ്ങരുത്, കഴിയുന്നത്ര വേഗത്തിൽ വാങ്ങിയവ ഒഴിവാക്കുക എന്നതാണ് ഞങ്ങളുടെ ശുപാർശ എന്നും ലിത്വാനിയൻ പ്രതിരോധ ഉപ മന്ത്രി മാർഗിരിസ് അബുക്കെവിയസ് പറഞ്ഞു.
നാഷണൽ സൈബർ സെന്റർ ഒഫ് ലിത്വാനിയയുടെ റിപ്പോർട്ടിൽ ചൈനീസ് സ്മാർട്ട്ഫോണുകളുടെ മറ്റ് ചില സുരക്ഷാ പിഴവുകളും പരാമർശിച്ചിട്ടുണ്ട്. ഷവോമിയെ സംബന്ധിച്ചിടത്തോളം, കമ്പനിയുടെ ഫോൺ, എൻക്രിപ്റ്റ് ചെയ്ത ഫോൺ ഉപയോഗ ഡാറ്റ സിംഗപ്പൂരിലെ ഒരു സെർവറിലേക്ക് അയയ്ക്കുന്നതായി കണ്ടെത്തി. ഹുവാവേയുടെ P40 5G- യിൽ മറ്റൊരു സുരക്ഷാ പിഴവും കണ്ടെത്തി. എന്നാൽ ഈ ആരോപണങ്ങളെല്ലാം തന്നെ ചെെനീസ് കമ്പനികൾ നിഷേധിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ വിവരങ്ങൾ സുരക്ഷിതമാണെന്നും സെൻസർ ചെയ്യുന്നില്ലെന്നും കമ്പനികൾ അവകാശപ്പെട്ടു.
ചൈനയുമായി ഒരു നയതന്ത്രപരമായി വളരെ പരസ്യമായ അഭിപ്രായവ്യത്യാസം ഉള്ള രാജ്യം കൂടിയാണ് ലിത്വാനിയ. രാജ്യ തലസ്ഥാനമായ വിൽനിയസിൽ തായ്‌വാനീസ് പ്രതിനിധി ഓഫീസ് തുറക്കാൻ അനുവദിക്കുന്ന ലിത്വാനിയയുടെ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. "തായ്‌വാൻ" എന്ന പേരിൽ ഓഫീസ് തുറക്കാൻ അനുവദിക്കാനുളള ലിത്വാനിയൻ നീക്കമാണ് ചെെനയുടെ അതൃപ്തിക്ക് കാരണമായത്. ആഗോളതലത്തിൽ തായ്‌വാൻ തങ്ങളുടെ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. മറ്റ് രാജ്യങ്ങൾ സ്വതന്ത്രരാജ്യമെന്ന നിലയിൽ തായ്‌വാനെ പരിഗണിക്കരുതെന്നും അവർ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |