SignIn
Kerala Kaumudi Online
Friday, 19 April 2024 5.21 PM IST

പറപറന്ന് ചിക്കൻ വില

kkkkkkkkkkkkk

മലപ്പുറം: ഇങ്ങനെ വില ഉയർന്നാൽ ചിക്കൻ വിഭവങ്ങൾ അടുക്കളയ്ക്ക് പുറത്താവും. ഒരാഴ്ചയായി കോഴിവില പറന്നുയരുകയാണ്. ലൈവ് ചിക്കന് കിലോയ്ക്ക് 140 - 150 രൂപയാണ്. ഒരാഴ്ചയ്ക്കിടെ അമ്പത് രൂപയോളം വർദ്ധിച്ചു. ഒരുകിലോ കോഴിയിറച്ചിക്ക് 200 - 210 രൂപ കടന്നിട്ടുണ്ട്. ഫാമുകളിൽ നിന്ന് 100 - 110 രൂപ നിരക്കിലാണ് ഇന്നലെ മൊത്തവിതരണക്കാർ കോഴികളെ വാങ്ങിയത്. കോഴിവില വർദ്ധനവിന് പിന്നാലെ ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങളുടെ മെനു ചുരുക്കി. സ്ഥിരമായി കൂടുതൽ അളവിൽ കോഴി വാങ്ങിക്കുന്ന ഹോട്ടലുകൾക്ക് കിലോയ്ക്ക് 15 രൂപ വരെ കുറച്ച് നൽകുന്നു.

കോഴിക്കുഞ്ഞുങ്ങളുടെയും തീറ്റയുടെയും വില വൻതോതിൽ വർദ്ധിച്ചതോടെ ജില്ലയിൽ കർഷകർ നേരിട്ട് നടത്തുന്ന ഫാമുകളിൽ മിക്കതും പൂട്ടി. ഇത് അവസരമാക്കിയാണിപ്പോൾ ഇതരസംസ്ഥാന ലോബി കോഴിവില കുത്തനെ ഉയർത്തുന്നത്. തമിഴ്നാട്,​ കർണ്ണാടക എന്നിവിടങ്ങളിൽ നിന്നാണ് ഇപ്പോൾ വലിയ തോതിൽ കോഴികളെത്തുന്നത്. ജില്ലയിലെ ഫാമുകൾ വൻകിടക്കാരുടെ കരാർ വളർത്തൽ കേന്ദ്രങ്ങളായി.

അമ്പത് കിലോയുള്ള ഒരുചാക്ക് കോഴിത്തീറ്റയുടെ വില 1,​5​00ൽ നിന്നും 2,​500 രൂപയിലേക്ക് ഉയർന്നു. കർഷക പ്രക്ഷോഭത്തിന് പിന്നാലെ പടിപടിയായി വില ഉയരുകയായിരുന്നു. സോയാബീനിന് കിലോയ്ക്ക് 35 രൂപയിൽ നിന്ന് നൂറ് രൂപയിലേക്ക് എത്തിയതാണ് കോഴിത്തീറ്റ വില വർദ്ധിക്കാൻ പ്രധാന കാരണം. ആറുമാസത്തോളമായി കോഴിക്കുഞ്ഞ‍ുങ്ങളുടെ വില ഉയർന്നുനിൽക്കുകയാണ്. അമ്പത് രൂപ വരെയെത്തിയ കോഴിക്കുഞ്ഞുങ്ങളുടെ വില ഇപ്പോൾ 40 രൂപയിലേക്ക് താഴ്ന്നു. 20 - 25 രൂപ നിരക്കിലെങ്കിലും കുഞ്ഞുങ്ങളെ ലഭിക്കുകയും തീറ്റവില കുറയുകയും ചെയ്താൽ മാത്രമേ ലാഭകരമായി ഫാം നടത്താനാവൂ എന്ന് കർഷകർ പറയുന്നു. ഇത്രയും വില നൽകി കുഞ്ഞുങ്ങളെ വാങ്ങി വളർത്തുന്നത് ലാഭകരമല്ല.

നഷ്ടം തന്നെ

35-40 ദിവസം കൊണ്ട് 3.5 കിലോഗ്രാം തീറ്റ വേണം ഒരു കോഴിക്ക്. തീറ്റയ്ക്ക് മാത്രം 100 രൂപയിലധികം ചെലവാകും. കോഴികൾക്കുള്ള മരുന്നും വൈദ്യുതിച്ചെലവും ഫാമുകളുടെ വാടകയും കൂലിച്ചെലവുമടക്കം വരുന്നതോടെ വലിയ നഷ്ടമുണ്ടാവും. കൊവിഡിന്റെ രണ്ടാംതരംഗത്തിന് പിന്നാലെ ലോക്ക് ഡൗൺ കർശനമാക്കിയതോടെ മാർച്ച്,​ ഏപ്രിൽ മാസങ്ങളിൽ കോഴിവില കുത്തനെ ഇടിഞ്ഞത് കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കി. മാർച്ചിൽ 45 രൂപയ്ക്കാണ് മൊത്തകച്ചവടക്കാർ ഫാമുകളിൽ നിന്ന് കോഴി വാങ്ങിയിരുന്നത്. 60 മുതൽ 70 രൂപയ്ക്കുള്ളിൽ ചില്ലറ വിപണിയിലും കോഴി ലഭ്യമായി. നൂറ് രൂപ ഉത്പാദനച്ചെലവ് വന്നപ്പോഴാണിത്. ഇതുവഴിയുണ്ടായ നഷ്ടം നികത്താനാവാതെ കടക്കെണിയിലാണ് കർഷരിൽ നല്ലൊരു പങ്കും.

കോഴികുഞ്ഞുങ്ങൾ,​ തീറ്റ എന്നിവയുടെ വില വർദ്ധനവും ലോക്‌ഡൗണിന് പിന്നാലെ നേരിട്ട കനത്ത നഷ്ടവും മൂലം കോഴി വളർത്തൽ മേഖലയിൽ നിന്നും പിൻവലിയേണ്ട അവസ്ഥയിലാണ് കർഷകർ. കോഴി വളർത്തലിനെ കാർഷിക മേഖലയിൽ ഉൾപ്പെടുത്താൻ സർക്കാർ തയ്യാറാവണം.

ഖാദറലി വറ്റല്ലൂർ,​ സംസ്ഥാന ജനറൽ സെക്രട്ടറി,​ കേരള പൗൾട്രി ഫാം അസോസിയേഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.