ആലപ്പുഴ: വീടിന് സമീപത്തെ വിറകുപുര പൊളിച്ചുനീക്കുന്നതിനിടെ പ്ലാസ്റ്റിക് കവറിൽ കണ്ടെത്തിയ മനുഷ്യ അസ്ഥികൂടം വൈദ്യപഠനത്തിന് ഉപയോഗിച്ചതാണെന്ന് ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായതായി ആലപ്പുഴ സൗത്ത് പൊലീസ് അറിയിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശാസ്ത്രീയ പരിശോധനാ വിഭാഗം മേധാവി ഡോ. രഞ്ജുവിന്റെ നേതൃത്വത്തിലാണ് ബുധനാഴ്ച പരിശോധന നടത്തിയത്. മെഡിക്കൽ വിദ്യാർത്ഥികൾ പഠനത്തിനായി മൃതദേഹങ്ങളിൽ നിന്ന് ശേഖരിച്ച അസ്ഥികളാണ് ഇതെന്നാണ് നിഗമനം. കാലപ്പഴക്കം നിർണയിക്കാൻ വീണ്ടും വിശദമായ പരിശോധന നടത്തും. ഇതിന്റെ ഫലം പത്ത് ദിവസത്തിനകം ലഭിക്കും. ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്ന ഡോക്ടർമാരുടെയും മറ്റുള്ളവരുടെയും വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്. ആലപ്പുഴ കല്ലുപാലത്തിന് തെക്ക് കണ്ണൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്നാണ് രണ്ട് തലയോട്ടികളുടെയും കൈകളുടെയും വാരിയെല്ലിന്റെയും ഭാഗങ്ങൾ കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |