പറവൂർ: കക്ക വാരാൻ അച്ഛനോടൊപ്പം തോട്ടിലിറങ്ങിയ പെൺകുട്ടി മുങ്ങിമരിച്ചു. ഏഴിക്കര പട്ടേരി റോഡ് നികത്തിൽ പ്രവീണിന്റെയും സുമയുടെയും മകൾ നേഹ (12) ആണ് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വീടിന് സമീപത്തെ പുത്തൻതോട്ടിൽ മുങ്ങി മരിച്ചത്. പ്രവീണിന്റെയും അദ്ദേഹത്തിന്റെ സഹോദരിയുടെയും കൂടെയാണ് നേഹ ആഴം കുറഞ്ഞ തോട്ടിൽ കക്ക വാരാൻ ഇറങ്ങിയത്. ഇതിനിടെ സമീപത്തെ ചെമ്മീൻ കെട്ടിലേക്ക് വെള്ളം കയറാൻ തോട്ടിൽ നിർമ്മിച്ചിരുന്ന തൂമ്പുംകുഴിയിൽ വീണതാണ് അപകടത്തിന് കാരണം. ഇത് മറ്റാരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കുട്ടിയെ കാണാതെ പ്രവീൺ ബഹളം വച്ചതോടെ നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് തൂമ്പുംകുഴിയിൽ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിലെ ആറാംക്ളാസ് വിദ്യാർത്ഥിനിയാണ്. ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. സഹോദരി: സ്നേഹ (ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |