അബുദാബി : ഐ.പി.എൽ സീസണിലെ അഞ്ചാമത്തേയും രണ്ടാം ഘട്ടത്തിലെ രണ്ടാമത്തേയും തോൽവി ഏറ്റുവാങ്ങി നിലവിലെ ചാമ്പ്യന്മാരായ മുംബയ് ഇന്ത്യൻസ്. ഇന്നലെ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ മത്സരത്തിൽ ഏഴുവിക്കറ്റിനായിരുന്നു രോഹിത് ശർമ്മയുടെയും സംഘത്തിന്റെയും തോൽവി.ഇതോടെ എട്ടു പോയിന്റുമായി മുംബയ് പട്ടികയിൽ ആറാമതേക്ക് താണപ്പോൾ അത്രതന്നെ പോയിന്റുകളുമായി കൊൽക്കത്ത നാലാം സ്ഥാനത്തേക്ക് ഉയർന്നു.
ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബയ്ക്ക് നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 155 റൺസാണ് നേടാനായത്. അർദ്ധസെഞ്ച്വറി നേടിയ ക്വിന്റൺ ഡി കോക്കും (55) നായകൻ രോഹിത് ശർമ്മയും(33)ചേർന്ന് ഓപ്പണിംഗിൽ 78 റൺസടിച്ചെങ്കിലും തുടർന്ന് സ്കോർ ഉയർത്താൻ മുംബയ്‌യ്ക്ക് കഴിഞ്ഞില്ല.മറുപടിക്കിറങ്ങിയ കൊൽക്കത്ത 15.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.രാഹുൽ ത്രിപാതിയും (42 പന്തുകളിൽ എട്ടുഫോറും മൂന്ന് സിക്സുമടക്കം പുറത്താകാതെ 74 റൺസ് ),വെങ്കിടേഷ് അയ്യരും (30 പന്തുകളിൽ നാലുഫോറും മൂന്ന് സിക്സുമടക്കം 53 റൺസ് ) ചേർന്നാണ് കൊൽക്കത്തയ്ക്ക് കലക്കൻ ജയമൊരുക്കിയത്.
കഴിഞ്ഞ മത്സരത്തിൽ നിന്ന് പരിക്കുമൂലം വിട്ടുനിന്നിരുന്ന രോഹിതിന്റെ മടങ്ങിയെത്തലാണ് ഇന്നലെ മുംബയ്ക്ക് ഉൗർജ്ജം പകർന്നത്. ക്വിന്റൺ ഡി കോക്കിനൊപ്പം ഓപ്പണിംഗിനിറങ്ങിയ രോഹിത് മികച്ച ഫോമിലായിരുന്നു. ഡി കോക്കും തകർത്തടിച്ചതോടെ ആദ്യ ബൗളിംഗ് തിരഞ്ഞെടുത്ത കൊൽക്കത്തക്കാർക്ക് കൈപൊള്ളി. നിതീഷ് റാണയെ ഇന്നിംഗ്സിലെ ആദ്യ പന്തിൽത്തന്നെ ബൗണ്ടറിയിലേക്ക് പായിക്കുകയായിരുന്നു രോഹിത്.കൊൽക്കത്തയുടെ വജ്രായുധം വരുൺ ചക്രവർത്തി എറിഞ്ഞ നാലാം ഓവറിലെ ആദ്യ രണ്ട് പന്തും ബൗണ്ടറിയിലേക്ക് പായിച്ച് രോഹിത് നയം വ്യക്തമാക്കി.അടുത്ത ഓവറിൽ ലോക്കീ ഫെർഗൂസണെ ഡി കോക്ക് സിക്സിന് പായിച്ചു.ആദ്യ അഞ്ചോവർ പൂർത്തിയായപ്പോൾ മുംബയ് 40 റൺസിലെത്തിയിരുന്നു.
രോഹിതിന്റെയും ഡി കോക്കിന്റെയും ബാറ്റുകൾ ഗർജ്ജനം തുടർന്നപ്പോൾ ഒൻപത് ഓവറിൽ മുംബയ് 77 റൺസിലെത്തി.അടുത്ത ഓവറിൽ പക്ഷേ രോഹിത് വീണു. നരെയ്നെ ഉയർത്തിയടിച്ച മുംബയ് നായകനെ ലോംഗ്ഓണിൽ ശുഭ്മാൻ ഗിൽ പിടികൂടുകയായിരുന്നു.33 പന്തുകൾ നേരിട്ട രോഹിത് നാലു ബൗണ്ടറികൾ പായിച്ചിരുന്നു. പകരമിറങ്ങിയ സൂര്യകുമാർ യാദവ്(5) വേഗത്തിൽ മടങ്ങിയതോടെ മുംബയ് 89/2 എന്ന നിലയിലായി.തുടർന്ന് ബാറ്റിംഗിന്റെ വേഗം കുറയുകയും ചെയ്തു.പ്രസിദ്ധ് കൃഷ്ണയാണ് സൂര്യകുമാറിനെ തിരിച്ചയച്ചത്. 15-ാം ഓവറിൽ പ്രസിദ്ധ് ഡി കോക്കിനെയും പുറത്താക്കി. 42 പന്തുകൾ നേരിട്ട് നാലുഫോറും മൂന്ന് സിക്സും പായിച്ച ഡി കോക്ക് നരെയ്‌നാണ് ക്യാച്ച് നൽകിയത്.17-ാം ഓവറിൽ ടീം സ്കോർ 119ൽ വച്ച് ഇശാൻ കിഷനെ(14) ഫെർഗൂസൺ റസലിന്റെ കയ്യിലെത്തിച്ചു. തുടർന്ന് ക്രുനാൽപാണ്ഡ്യയുമായി(12) ചേർന്ന് കെയ്റോൺ പൊള്ളാഡ് (21)പൊരുതാൻ തുടങ്ങി. അവസാന ഓവറിൽ ഇരുവരും പുറത്തായി.
ഇന്നത്തെ മത്സരം
ആർ.സി.ബി Vs ചെന്നൈ
രാത്രി 7.30 മുതൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |