ഈ സീസണിലെഏഴാമത്തെ തോൽവി ഏറ്റുവാങ്ങി സൺറൈസേഴ്സ് ഹൈദരാബാദ്
ദുബായ് : സൺറൈസേഴ്സ് ഹൈദരാബാദിനെ ആദ്യം കൊവിഡ് വിരട്ടി,പിന്നെ ഡൽഹി ക്യാപിറ്റൽസും.ആദ്യത്തേതിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ട് കളത്തിലിറങ്ങിയെങ്കിലും അടുത്ത വെല്ലുവിളിക്കുമുന്നിൽ മുട്ടിടിച്ച് വീണു.തങ്ങളെ കഴിഞ്ഞ ദിവസം നടന്ന ഐ.പി.എൽ മത്സരത്തിൽ എട്ടുവിക്കറ്റിന് തോൽപ്പിച്ച ഡൽഹി ക്യാപിറ്റൽസ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയപ്പോൾ ഹൈദരാബാദിന്റെ സ്ഥിതി പരമദയനീയമായി. ഈ സീസണിലെ എട്ടാമത്തെ മത്സരത്തിൽ സൺറൈസേഴ്സ് ഏറ്റുവാങ്ങിയ ഏഴാമത്തെ തോൽവിയായിരുന്നു ഇത്. രണ്ടുപോയിന്റുമായി അവസാന സ്ഥാനത്ത് തുടരുന്ന കേൻ വില്യംസണിന്റെ ടീമിന് ഇക്കുറി പ്ളേ ഓഫിലെത്തുക ഏറെക്കുറെ അസാദ്ധ്യമെന്ന് ഇപ്പോഴേ പറയാം.
കൊവിഡ് മൂലം നിറുത്തിവച്ച ആദ്യ ഘട്ടത്തിൽത്തന്നെ സൂര്യനുദിക്കാൻ താമസമുണ്ടെന്ന് ആരാധകർക്ക് മനസിലായിരുന്നു. രണ്ടാം ഘട്ടത്തിലെങ്കിലും തിരിച്ചുവരുമെന്നുള്ള അവരുടെ പ്രതീക്ഷകളാണ് കഴിഞ്ഞ ദിവസത്തെ തോൽവിയോടെ വെള്ളത്തിലായത്.
ദുബായ്രയിൽ നടരാജന്റെ കൊവിഡ് ഉയർത്തിയ ഭീതിക്കിടയിലും ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സിന് 134/9 എന്ന സ്കോറിലേ എത്താനായുള്ളൂ. 17.5 ഓവറിൽ രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ഡൽഹി ലക്ഷ്യത്തിലെത്തുകയായിരുന്നു.മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ കാഗിസോ റബാദയും രണ്ട് വിക്കറ്റുകൾ വീതം സ്വന്തമാക്കിയ അക്ഷർ പട്ടേലും അൻറിച്ച് നോർക്യേയും ചേർന്നാണ് സൺറൈസേഴ്സിനെ ഒതുക്കിയത്. മുൻനിരയ്ക്ക് മിന്നാൻ കഴിയാതെ പോയപ്പോൾ അബ്ദുൽ സമദും (28) റാഷിദ് ഖാനും (22) വാലറ്റത്ത് നടത്തിയ പോരാട്ടമാണ് സൺറൈസേഴ്സിനെ134ലെത്തിച്ചത്.
ചേസിംഗിൽ ഡൽഹിക്ക് വേണ്ടി ശിഖർ ധവാനും(42) ശ്രേയസ് അയ്യരും(47*) നായകൻ റിഷഭ് പന്തും (35*) മിന്നിയപ്പോൾ 13 പന്ത് അകലെവച്ചുതന്നെ ഡൽഹിക്ക് വെന്നിക്കൊടി പാറിക്കാൻ കഴിഞ്ഞു.37 പന്തുകളിൽ ആറുഫോറും ഒരു സിക്സും പായിച്ച ധവാനെക്കൂടാതെ ഡൽഹിക്ക് നഷ്ടമായത് ഓപ്പണർ പൃഥ്വി ഷായെ(11) മാത്രമാണ്. ശ്രേയസ് 41 പന്തുകളിൽ രണ്ടുവീതം ഫോറും സിക്സും പറത്തിയപ്പോൾ റിഷഭ് 21 പന്തുകളിൽ മൂന്ന് ഫോറും രണ്ട് സിക്സുമടിച്ചു.
ഈ വിജയത്തോടെ ഡൽഹിക്ക് ഒൻപത് കളികളിൽ നിന്ന് 14 പോയിന്റായി. എട്ടു മത്സരങ്ങളിൽ നിന്ന് 12 പോയിന്റുള്ള ചെന്നൈയാണ് രണ്ടാം സ്ഥാനത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |