ബീജിംഗ് : അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ലോകരാജ്യങ്ങൾ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചൈന. ജി 20 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലാണ് ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി അഫ്ഗാൻ വിഷയം ഉന്നയിച്ചത്. അഫ്ഗാനെ ഒറ്റപ്പെടുത്തുന്ന സമീപനം അന്താരാഷ്ട്ര സമൂഹം ഉപേക്ഷിക്കണമെന്നും യുദ്ധത്തിൽ തകർന്ന അവർക്ക് പിന്തുണ നല്കണമെന്നും ചൈന ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര അംഗീകാരം ലഭിക്കാൻ ബുദ്ധിമുട്ടുന്ന അഫ്ഗാന് മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധവും, നിയന്ത്രണങ്ങളും രാജ്യങ്ങൾ പിൻവലിക്കണം. വിദേശ വിനിമയത്തിലൂടെ ലഭിക്കുന്ന സമ്പത്ത് നിലച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് രാജ്യം. ലോകരാജ്യങ്ങൾ അഫ്ഗാൻ ജനതയുടെ ആവശ്യങ്ങൾക്കനുസരിച്ച് കൂടുതൽ സഹായവുമായി മുന്നോട്ട് വരണമെന്ന് ചൈന ആവശ്യപ്പെട്ടു.
രാജ്യ താത്പര്യത്തിനനുസരിച്ചുള്ള വികസനം നേടിയെടുക്കാൻ അഫ്ഗാൻ ജനതയെ പിന്തുണയ്ക്കണം. ഇതിനായി എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള സർക്കാർ ആവശ്യമാണെന്നും ചൈന പറഞ്ഞു.
യോഗത്തിൽ ഭീകരവാദത്തിനെതിരെ വ്യക്തമായ നിലപാട് താലിബാൻ സർക്കാർ കൈക്കൊള്ളണമെന്നും ചൈന അഭിപ്രായപ്പെട്ടു.
നിലവിൽ അഫ്ഗാനിലെ താലിബാൻ സർക്കാരിനെ ചൈന, പാകിസ്ഥാൻ, റഷ്യ എന്നീ രാജ്യങ്ങൾ മാത്രമാണ് അംഗീകരിച്ചിട്ടുള്ളത്. വിദേശ ഫണ്ടുകൾ മരവിപ്പിച്ചിരിക്കുന്നതിനാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ് അഫ്ഗാൻ ജനത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |