SignIn
Kerala Kaumudi Online
Saturday, 20 April 2024 2.38 AM IST

ശബരിമല മേൽശാന്തിയുടെ വർണച്ചിത്രം വരച്ച് എ.ഡി. രാജേശ്വരൻ

rajeswaran
ശബരിമല മേൽശാന്തി വി.കെ. ജയരാജ് പോറ്റിക്ക് എ.ഡി. രാജേശ്വരൻ ചിത്രം കൈമാറുന്നു

  • കേരളാ പൊലീസിൽ പ്രതികളുടെ രേഖാ ചിത്രം തയ്യാറാക്കുന്ന ആറ് പേരിൽ ഒരാൾ


മാള: ദൃക്‌സാക്ഷികളുടെ ഓർമ്മകളിൽ നിന്ന് കേട്ടറിഞ്ഞ് പ്രതികളുടെ രൂപം പകർത്തുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസറായ രാജേശ്വരൻ ശബരിമല മേൽശാന്തിയുടെ ജീവസുറ്റ വർണച്ചിത്രം വരച്ചത് ശ്രദ്ധേയമായി. ശബരിമല മേൽശാന്തി വി.കെ. ജയരാജ് പോറ്റിയുടെ ചിത്രം വരച്ച് സന്നിധാനത്ത് വച്ച് കൈമാറുകയായിരുന്നു. മാളികപ്പുറം മേൽശാന്തി ആയിരുന്നപ്പോഴും അദ്ദേഹത്തിന്റെ സുരക്ഷാ ഓഫീസർ ആയിരുന്ന രാജേശ്വരൻ ചിത്രം വരച്ചിരുന്നു. അന്ന് ശബരിമല മേൽശാന്തിയായിരുന്ന സുകുമാരൻ നമ്പൂതിരിയുടെയും തന്ത്രിയുടേയും ചിത്രങ്ങൾ വരച്ച് സന്നിധാനത്ത് വച്ച് കൈമാറിയിരുന്നു. പിണറായി വിജയൻ, ഉമ്മൻ ചാണ്ടി, യേശുദാസ്, കൊടിയേരി ബാലകൃഷ്ണൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡി.ജി.പി രമൺ ശ്രീവാസ്തവ, ആർട്ടിസ്റ്റ് നമ്പൂതിരി, ഭാഗവത ഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരി തുടങ്ങിയവരുടെ ചിത്രങ്ങൾ വരച്ച് കൈമാറിയിട്ടുണ്ട്.

മാള പൂപ്പത്തി സ്വദേശിയായ ആനാമ്പലത്ത് ദാമോദരന്റെ മകൻ എ.ഡി. രാജേശ്വരൻ സംസ്ഥാന പൊലീസിൽ പ്രതികളുടെ രേഖാ ചിത്രം തയ്യാറാക്കുന്ന ആറ് പേരിൽ ഒരാളാണ്. നാല് വർഷമായി നെടുമ്പാശേരി വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗത്തിൽ ഡെപ്യൂട്ടേഷനിലാണ്. പ്രതിയുടെ രൂപവും ഭാവവും കേട്ടറിഞ്ഞ് രാജേശ്വരൻ തയ്യാറാക്കിയ ചിത്രം പ്രയോജനപ്പെടുത്തി നിരവധി കേസുകളാണ് തെളിയിച്ചിട്ടുള്ളത്. ചിത്രകലയിൽ ഔദ്യോഗിക വിദ്യാഭ്യാസം നേടിയിട്ടില്ലെങ്കിലും ഐരാണിക്കുളം സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ പഠന കാലത്ത് അദ്ധ്യാപകനായ പരമേശ്വരൻ മാസ്റ്ററുടെ വരയിൽ ആകൃഷ്ടനായാണ് ഈ മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിലെ കേസുകളിൽ പ്രതികളുടെ രേഖാചിത്രം തയ്യാറാക്കി പ്രശംസ നേടിയിട്ടുണ്ട്.

2012ൽ ഇരിങ്ങാലക്കുടയിലെ ലോഡ്ജിൽ ഐ.എസ്.ആർ.ഒ ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ രാജേശ്വരൻ തയ്യാറാക്കിയ രേഖാചിത്രം പ്രയോജനപ്പെടുത്തിയാണ് പ്രതിയെ പിടികൂടിയത്. പൊലീസിൽ ചേർന്ന ശേഷം പ്രതിയെ പിടികൂടാൻ തയ്യാറാക്കിയ ആദ്യ രേഖാചിത്രവും ഇതായിരുന്നു. പിന്നീട് തൃശൂരിൽ നാടോടി ബാലനെ തട്ടിക്കൊണ്ടുപോയ കേസ്, മതിലകം പെരിഞ്ഞനത്ത് നവാസ് വധം, ചാലക്കുടിയിലെ ലോഡ്ജ് ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവം, വടക്കാഞ്ചേരിയിൽ ഗർഭിണിയെ വാഹനം തടഞ്ഞ് നിറുത്തി ആഭരണം കവർന്ന കേസ്, ചാലക്കുടിയിൽ നാടോടി സ്ത്രീകൾ വീട് കുത്തിത്തുറന്ന് ആഭരണങ്ങളും പണവും കവർന്ന സംഭവം അടക്കം നിരവധി കേസുകളിലാണ് രേഖാചിത്രം തയ്യാറാക്കിയത്. 2003ലാണ് പൊലീസ് സേനയിൽ എത്തിയത്. 2004ൽ പാലക്കാട് എ.ആർ. ക്യാമ്പിൽ ആദ്യ ചിത്ര പ്രദർശനവും സംഘടിപ്പിച്ചിരുന്നു.

സുഹൃത്ത് കൂടിയായ ശബരിമല മേൽശാന്തി വി.കെ.ജയരാജ് പോറ്റിയുടെ ചിത്രം രണ്ടാം തവണയാണ് വരച്ച് ശബരിമലയിൽ വച്ച് കൈമാറുന്നത്. ജോലി കഴിഞ്ഞുള്ള സമയങ്ങളിൽ ചിത്രം വരയ്ക്കും. പ്രമുഖരുടെ ചിത്രം വരച്ച് നേരിട്ട് നൽകാൻ കഴിഞ്ഞത് ഭാഗ്യമാണ്. രേഖാ ചിത്രം വരച്ച് പ്രതികളെ പിടികൂടാൻ കഴിയുമ്പോൾ ഒരുപാട് സന്തോഷം തോന്നും.

- എ.ഡി. രാജേശ്വരൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.