തിരുവില്വാമല: വില്വാദ്രിനാഥ സ്വാമി ക്ഷേത്രത്തിലെ നിറമാല ആഘോഷത്തോടെ വീണ്ടുമൊരു ക്ഷേത്രോത്സവക്കാലത്തിന് തുടക്കമായി. കൊവിഡ് പ്രതിസന്ധി കാലത്തും പ്രതീക്ഷകളോടെ നൂറോളം കലാകാരന്മാരും ഗജവീരന്മാരും വില്വാദ്രിനാഥന്റെ മുന്നിലെത്തി നിറമാല കണ്ടുതൊഴുത് അനുഗ്രഹം തേടി. നിരവധി വിശ്വാസികളും വില്വാദ്രി നാഥ സന്നിധിയിലെത്തി.
കന്നിമാസത്തിലെ ആദ്യ വ്യാഴാഴ്ച രാവിലെ അഷ്ടപദിയോടെയാണ് നിറമാല ഉത്സവം ആരംഭിച്ചത്. തിരുനാവായയിൽ നിന്നെത്തിച്ച ഏഴായിരത്തോളം താമരപ്പൂക്കൾ കൊണ്ട് രാമ–ലക്ഷ്മണൻമാരുടെ ശ്രീകോവിലുകൾ അലങ്കരിച്ചത് കാണുന്നതിനായി നിരവധി ഭക്തരെത്തി. വില്വാദ്രിനാഥന്റെ നിറമാല കാണാൻ ഗുരുവായൂരപ്പൻ നേരിട്ടെത്താറുണ്ടെന്ന വിശ്വാസവും ഭക്തർക്കിടയിലുണ്ട്.
രാവിലെ 8ന് മേളത്തോടെയുള്ള പ്രഭാത ശീവേലിക്ക് കിഴക്കൂട്ട് അനിയൻ മാരാരും ഉച്ചയ്ക്ക് 2ന് പഞ്ചവാദ്യത്തോടെയുള്ള കാഴ്ചശീവേലിക്ക് കുനശേരി അനിയൻ മാരാരും പ്രമാണം വഹിച്ചു. വിവിധ കലാരൂപങ്ങളും ക്ഷേത്രത്തിൽ അരങ്ങേറി. വരാനിരിക്കുന്ന പൂരക്കാലം ജീവനോപാധിക്ക് വഴിയാകുമെന്ന പ്രതീക്ഷയോടെയാണ് വില്വാമലയിൽ നിന്നും ഓരോ കലാകാരനും വിടവാങ്ങിയത്. ഇന്നലെ ചുറ്റുവിളക്ക് പൂർണമായും തെളിച്ചു. വൈകീട്ട് കഥകളി, തായമ്പക എന്നിവയും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |