തിരുവനന്തപുരം: പ്രതിരോധ മേഖലയിലെ സുപ്രധാന സ്ഥാപനമായ ചാക്കയിലെ ബ്രഹ്മോസ് എയ്‌റോ സ്‌പേസിൽ അജ്ഞാതൻ കയറിയെന്ന സംശയത്തെ തുടർന്ന് രാത്രിയിൽ പൊലീസ് പരിശോധന നടത്തി. ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും രാത്രി വൈകിയും പരിശോധന തുടർന്നെങ്കിലും ആരെയും കണ്ടെത്താനായില്ല.
ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ഐ.എസ്.ആർ.ഒ പ്രതിനിധികളുടെ യോഗം ബ്രഹ്മോസിൽ നടന്നിരുന്നു. യോഗം നടക്കുന്നതിനിടയിൽ അഡ്മിനിട്രേഷൻ ബ്ലോക്കിന് പുറത്ത് ബാഗുമായി ഒരാളെ ബ്രഹ്മോസിലെ എച്ച്.ആർ മാനേജർ കണ്ടിരുന്നു. മിനിട്ടുകൾക്ക് ശേഷം ഇയാളെ കാണാതായി. ഇയാൾ ഐ.എസ്.ആർ.ഒ പ്രതിനിധിയാണെന്ന് ആദ്യം കരുതിയെങ്കിലും ചർച്ചയ്ക്കെത്തിയ സംഘത്തോടൊപ്പം ഇയാൾ ഉണ്ടായിരുന്നില്ലെന്ന് സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. കൂടാതെ ജീവനക്കാർക്കും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവർക്കും ബ്രഹ്മോസിലേക്ക് പ്രവേശിക്കണമെങ്കിൽ ബാഗും മൊബൈൽഫോണും ഗേറ്റിലെ സെക്യൂരിറ്റി ഓഫീസിലേക്ക് നൽകണം. എന്നാൽ ചെറിയ ഹാൻഡ് ബാഗുമായി ഒരാൾ എങ്ങനെ അകത്ത് എത്തിയെന്ന സംശയത്തെ തുടർന്ന് സുരക്ഷാ ജീവനക്കാർ ബ്രഹ്മോസ് വളപ്പിൽ പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടില്ല. സുപ്രധാന വിവരം ചോർത്തുകയോ ബോംബോ മറ്റോ സ്ഥാപിക്കുകയോ ചെയ്‌തോ എന്ന ആശങ്കയെ തുടർന്ന് ആറു മണിയോടെയാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്നാണ് ശംഖുമുഖം അസി. കമ്മിഷണർ പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന തുടങ്ങിയത്. ബ്രഹ്മോസിലെ ഓരോ കെട്ടിടങ്ങളും രണ്ടുവട്ടം പരിശോധിച്ചു. സ്ഥാപനത്തിന് പുറത്തെ സി.സി ടിവി ദൃശ്യങ്ങളും പരിശോധിക്കാൻ പൊലീസ് നടപടി തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |