വാഷിംഗ്ടൺ : മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസുമായി കൂടിക്കാഴ്ച നടത്തി. അമേരിക്കൻ പ്രസിഡന്റുമായി ഇന്ന് രാത്രി കൂടിക്കാഴ്ച നടത്തുന്നതിന്റെ മുന്നോടിയായിട്ടാണ് കമലയുമായി മോദി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യൻ വംശജകൂടിയായ കമല ഹാരിസുമായുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രാധാന്യം കൽപ്പിച്ചിരുന്നു. ഇന്ത്യയ്ക്ക് അനുകൂലമായി അമേരിക്കൻ നയങ്ങൾ രൂപപ്പെടുത്താൻ കമലയിലൂടെ കഴിയും എന്ന കണക്കുകൂട്ടൽ കൂടിയുണ്ട് ഇതിന് പിന്നിൽ. കൂടിക്കാഴ്ച വൻ വിജയമായിരുന്നു എന്നാണ് വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശൃംഗലയുടെ അഭിപ്രായത്തിൽ നിന്നും മനസിലാകുന്നത്.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ തീവ്രവാദത്തെ കുറിച്ചുള്ള ആശങ്കകൾ ഇരു നേതാക്കളും പങ്കുവയ്ക്കുകയുണ്ടായി. തീവ്രവാദം ചർച്ചയുടെ വിഷയമായപ്പോൾ പാകിസ്ഥാന്റെ പേര് ചർച്ചയിലേക്ക് മോദി പറയും മുൻപേ കമല ഹാരിസ് എടുത്തിടുകയായിരുന്നു. അമേരിക്ക സ്വമേധയാ പാകിസ്ഥാന്റെ പേര് ചർച്ചയിൽ കൊണ്ടുവന്നത് ഇന്ത്യയുടെ നീക്കങ്ങൾക്ക് അനുയോജ്യമായ അന്തരീക്ഷമുണ്ടാക്കി. തീവ്രവാദ പ്രശ്നം ചർച്ചയിൽ വന്നപ്പോൾ, യു എസ് വൈസ് പ്രസിഡന്റ് സ്വമേധയാ പാകിസ്ഥാന്റെ പങ്ക് പരാമർശിച്ചുവെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശൃംഗലയാണ് വെളിപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനിലുൾപ്പെടെ സമീപകാല ആഗോള സംഭവവികാസങ്ങളെക്കുറിച്ച് ഇരു നേതാക്കളും സംസാരിച്ചു. ഇന്തോപസഫിക് മേഖലയിലെ സുരക്ഷ പ്രശ്നങ്ങളും ചർച്ചയിൽ വിഷയമായി.
കൂടിക്കാഴ്ചയ്ക്ക് മുമ്പ് ഇരു നേതാക്കളും സംയുക്തമായി മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്തിരുന്നു. ഇന്ത്യയും അമേരിക്കയും സ്വാഭാവിക പങ്കാളികളാണെന്ന് ഇന്ത്യൻ പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞു. അതേസമയം ഇന്ത്യ അമേരിക്കയുടേയും വളരെ പ്രധാനപ്പെട്ട പങ്കാളിയാണെന്നും ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നത് ലോകത്ത് ആഴത്തിലുള്ള സ്വാധീനം ചെലുത്തുമെന്നും കമല ഹാരിസ് പറഞ്ഞു. ഇന്ന് രാത്രി എട്ടരയ്ക്കാണ് യു എസ് പ്രസിഡന്റ് ജോ ബൈഡനുമായി പധാനമന്ത്രി മോദി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |