കൊല്ലം: രക്തസാക്ഷി സ്‌മാരകം പണിയാൻ പിരിവ് നൽകാത്ത പ്രവാസികളായ ദമ്പതികൾക്ക് സിപിഎം നേതാവിന്റെ ഭീഷണി. സ്‌മാരകത്തിന് 10000 രൂപ പിരിവ് നൽകാത്ത കോവൂർ സ്വദേശി ഷഹി വിജയനും ഭാര്യ ഷൈനിക്കുമാണ് സിപിഎം ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവിന്റെ ഭീഷണി സന്ദേശം ലഭിച്ചത്. ഇവരുടെ ബന്ധുവിനെ ഫോണിൽ വിളിച്ച് ബിജു ഭീഷണിപ്പെടുത്തിയതെന്നാണ് ആരോപണം. ഈ ശബ്ദരേഖ ഷഹിയും ഷൈനിയും പുറത്തുവിട്ടു.
പിരിവ് തരാത്തതുകൊണ്ട് ഇവരുടെ പേരിൽ ചവറ മുഖംമൂടിമുക്കിലുളള കൺവെൻഷൻ സെന്ററിരിക്കുന്ന സ്ഥലത്ത് കൊടികുത്തുമെന്നും സ്ഥലം തരംമാറ്റാൻ അനുവദിക്കില്ലെന്നും ഇവരെ ഭീഷണിപ്പെടുത്തി. ഇതിന് തേവലക്കര കൃഷി ഓഫീസർക്കും പങ്കുണ്ടെന്ന് ദമ്പതികൾ പറയുന്നു. ഡേറ്റാ ബാങ്കിൽ സ്ഥലം ഒഴിവാക്കാൻ അപേക്ഷ നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും ഇക്കാര്യത്തിൽ കൃഷി ഓഫീസറും സിപിഎം നേതാവും ഒത്തുകളിക്കുകയാണെന്നും ഇവർ ആരോപിച്ചു. കൺവെൻഷൻ സെന്ററിന്റെ നിർമ്മാണം തുടങ്ങിയത് മുതൽ ഇവർ പലകാര്യം പറഞ്ഞ് ബുദ്ധിമുട്ടിപ്പിക്കുകയാണെന്ന് ഷഹി വിജയനും ഭാര്യയും മുഖ്യമന്ത്രിയ്‌ക്ക് പരാതി നൽകി.
രക്തസാക്ഷി സ്‌മാരകത്തിന് മാത്രമല്ല ക്ഷേത്രോത്സവത്തിന് 15,000 രൂപ സംഭാവന ചോദിച്ചിട്ട് നൽകിയില്ലെന്നും പണം ചോദിക്കുമ്പോൾ കളിയാക്കി വിടുന്നതായും ഇനി പിരിവ് വേണ്ടെന്നും വസ്‌തുവിനുളളിൽ ഒറ്റ പണിയും നടക്കില്ലെന്നും തഹസീൽദാറും വില്ലേജ് ഓഫീസറും അവിടെ വരുമെന്നും കൊടികുത്തുമെന്നുമാണ് ബിജു ഫോണിലൂടെ ഷഹി വിജയന്റെ ബന്ധുവിനോട് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |