SignIn
Kerala Kaumudi Online
Thursday, 25 April 2024 5.15 AM IST

കാണാതായിട്ട് രണ്ട് പതിറ്റാണ്ട് ഡോ.ഓമന എവിടെ?​

omna

തിരുവനന്തപുരം: കാൽനൂറ്റാണ്ട് മുമ്പ് ഉറ്റസുഹൃത്തിനെ വെട്ടിനുറുക്കി സ്യൂട്ട് കെയ്സിലാക്കി ഉപേക്ഷിച്ച കേസിൽ പൊലീസിന്റെ പിടിയിലാകുകയും പിന്നീട് കാണാവുകയും ചെയ്‌‌ത ഡോ. ഓമനയെക്കുറിച്ച് ഇനിയും ഒരു വിവരവുമില്ല.

ഊട്ടി റെയിൽവേ സ്റ്റേഷന് സമീപത്തെ ഹോട്ടലിൽ സുഹൃത്തായ മുരളീധരനെ വെട്ടി കഷണങ്ങളാക്കി സ്യൂട്ട്കേസിൽ നിറച്ച് കാറിൽ യാത്രചെയ്യവേ പൊലീസ് പിടിയിലായ പയ്യന്നൂർ കരുവാച്ചേരിയിലെ ഡോ. ഓമനയാണ് രണ്ട് പതിറ്റാണ്ടായി പൊലീസിന്റെ കണ്ണുവെട്ടിച്ച് നടക്കുന്നത്. ഇത്രയും കാലം നീണ്ട ദുരൂഹതകൾക്കൊടുവിലും ഇന്റർപോൾ തിരയുന്ന ഡോ. ഓമന എവിടെയെന്ന് യാതൊരു സൂചനയുമില്ല.

കാൽനൂറ്റാണ്ട് മുമ്പത്തെ കൊടും ക്രൂരത

1996 ജൂലായ് 11. കാമുകനായ മുരളീധരനെ ഊട്ടിയിൽ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി സ്യൂട്ട് കേസിൽ നിറച്ചു കൊടൈക്കനാൽ വഴി കന്യാകുമാരിയിലേക്ക് കാറിൽ പോകുകയായിരുന്ന ഓമനയെ ഡിണ്ടിഗലിനടുത്തുവച്ചാണ് തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് മുരളീധരൻ തന്നെ നിരന്തരം പീഡിപ്പിച്ചതിനാലാണ് കൊല നടത്തിയതെന്നായിരുന്നു ഓമനയുടെ മൊഴി.

മലേഷ്യയിലായിരുന്ന ഓമന കൊലപാതത്തിന് ഒരാഴ്ച മുമ്പാണ് കേരളത്തിലെത്തിയത്. മുരളീധരനെ ഫോണിൽ വിളിച്ചുവരുത്തി ഒരുമിച്ച് ഊട്ടിയിലേക്ക് പോകുകയായിരുന്നു. സ്‌നേഹ ബന്ധത്തിലായിരുന്ന മുരളീധരൻ വിവാഹം കഴിക്കാൻ നിർബന്ധിച്ചെന്നായിരുന്നു ഓമനയുടെ മൊഴി. വിവാഹിതയായ ഓമന അത് വിസമ്മതിച്ചു.

മുരളീധരൻ അപവാദങ്ങൾ പ്രചരിപ്പിച്ചതോടെ ഓമനയുടെ ഭർത്താവ് വിവാഹമോചനം നേടി. കൊലപാതകം നടക്കുന്നതിന് ഒന്നരവർഷം മുമ്പ് മലേഷ്യയിലേക്ക് പോയ ഡോ. ഓമന അവിടെ പ്രാക്ടീസ് തുടങ്ങി. വിവാഹത്തിനായി വീണ്ടും സമ്മർദ്ദം ചെലുത്താൻ തുടങ്ങിയതോടെ മുരളീധരനെ വകവരുത്തുകയെന്ന ഉദ്ദേശ്യത്തോടെ ഇന്ത്യയിലെത്തി. പിന്നീട് ഒരുമിച്ച് ഊട്ടിയിലെത്തി സ്വകാര്യ ഹോട്ടലിലും റെയിൽവേ റിട്ടയറിംഗ് റൂമിലും താമസിച്ചു. അവിടെവച്ച് മുരളീധരനു വിഷം നൽകി. മരണം ഉറപ്പാക്കിയശേഷം മൃതദേഹം 20 കഷ്ണങ്ങളാക്കി മൂന്നു സ്യൂട്ട് കേസുകളിൽ നിറച്ചു.

സ്യൂട്ട് കേസുകളുമായി ഊട്ടിയിൽ നിന്ന് ടാക്‌സിയിൽ കൊടൈക്കനാലിലെത്തി. അവിടെനിന്ന് കന്യാകുമാരിയിലേക്ക് പോകുമ്പോഴാണ് പിടിയിലായത്. വഴിയിൽ ഡീസലടിക്കാൻ കാർ നിർത്തിയ ഡ്രൈവർ സ്യൂട്ട് കേസുകളിൽനിന്ന് ദുർഗന്ധം വരുന്നതിന്റെ കാരണം അന്വേഷിച്ചു. ഇതോടെ ഓമന കാറിൽനിന്നിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ പൊലീസ് സ്റ്റേഷനിലും അടുത്തുള്ള ടാക്‌സി സ്റ്റാന്റിലും അറിയിച്ചു. ഇതോടെയാണ് ഓമന പിടിയിലായത്.

പോസ്റ്റ്മോർട്ടം പഠിച്ചു,​ കീറിമുറിച്ചു

മെഡിസിൻ പഠന കാലയളവിൽ പോസ്റ്റ്മോർട്ടം പരിശീലിച്ച രീതിയിലായിരുന്നു മൃതദേഹം കീറിമുറിച്ചത്.

മയക്കുമരുന്ന് നൽകിയശേഷമാണ് റിട്ടയറിംഗ് റൂമിൽവച്ച് മുരളീധരനെ കൊലപ്പെടുത്തിയത്. അതിനുശേഷം രക്തം കട്ടപിടിക്കാൻ മരുന്നുകൾ നൽകി. കട്ടിലിലെ പായയിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു. ഈ ഷീറ്റിൽ കിടത്തിയാണ് മുരളിയെ വെട്ടിനുറുക്കിയത്. രക്തവും മാസവും തെറിക്കാതെ സഹായിച്ചതും ഈ പ്ലാസ്റ്റിക് ഷീറ്റാണ്.

ശരീരത്തിലെ ചർമം മുഴുവൻ നീക്കംചെയ്തു ബാഗിൽ സൂക്ഷിച്ചു. എല്ലുകൾ വേർപെടുത്തി. മാംസവും എല്ലുകളും പ്രത്യേകമാക്കി 25 പ്ലാസ്റ്റിക് കവറുകളിലായി സൂക്ഷിച്ചു. ആന്തരികാവയവങ്ങൾ കൊത്തിനുറുക്കി ക്ലോസറ്റിലിട്ട് ഫ്‌ളഷ് ചെയ്തു. തുടർന്നാണ് ശരീരഭാഗങ്ങൾ ബാഗുകളിലും സ്യൂട്ട്കേസിലുമാക്കിയത്.

ഇതിനുശേഷം മുറി വൃത്തിയാക്കി. ബാഗുകൾ ഒറ്റയ്ക്ക് ചുമന്നാണ് ഡോ. ഓമന കാറിലെത്തിച്ചത്. സ്യൂട്ട്കേസും ബാഗുകളും കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ചു. ഊട്ടിയിലെ തണുത്ത കാലാവസ്ഥയെ തുടർന്നു മൃതദേഹം അഴുകാതിരുന്നതിനാലാണ് റിട്ടയറിംഗ് റൂമിൽ നിന്ന് ദുർഗന്ധം ഉയരാത്തത്.

ഡ്രൈവറുടെ ചോദ്യം ഓമനയെ കുടുക്കി

മുരുകനെന്ന ഡ്രൈവറുടെ കാറിലാണ് ഓമന കൊടൈക്കനാലിൽനിന്ന് കന്യാകുമാരിയിലേക്ക് പോയത്. ടയർ പഞ്ചറായപ്പോൾ മുരുകൻ,​ രാജയെന്ന ഡ്രൈവറുടെ കാർ ഏർപ്പാടാക്കി. കാറിൽ ലഗേജ് കയറ്റാന്‍ തുടങ്ങിയപ്പോൾ ഓമന തടഞ്ഞു. അവർ തന്നെയാണ് എല്ലാം എടുത്തു കയറ്റിയത്. തുടർന്ന് വാഹനം ഓടിത്തുടങ്ങിപ്പോഴേ ദുർഗന്ധമുണ്ടായിരുന്നു.

പുറത്തുനിന്നുള്ള ഗന്ധമാണെന്നാണ് ഡ്രൈവർ ആദ്യം കരുതിയത്. കൊടൈക്കനാൽ വിട്ട് മൂന്നു കിലോമീറ്ററാകുമ്പോഴേക്കും രണ്ടു മൂന്നു തവണ വണ്ടി ഓഫായി. പെട്രോൾ പമ്പിന് അടുത്തെത്തിയപ്പോഴാണ് വീണ്ടും ഓഫായത്. വേറൊരു ടാക്‌സി പിടിച്ചുതരാം എന്നു ഓമനയോടു പറഞ്ഞ് രാജ പെട്രോൾ പമ്പിൽപോയി പൊലീസിന് ഫോൺ ചെയ്തു. സംശയം തോന്നിയ ഓമന ലഗേജ് പുറത്തിറക്കിവച്ചശേഷം ഓടി.

രാജ കൊടൈക്കനാലിലെ ടാക്‌സി സ്റ്റാൻഡിലേക്കും ഫോൺ ചെയ്തിരുന്നു. അവരും പാഞ്ഞെത്തി. മൂന്നു വഴിക്കായി മറ്റു ഡ്രൈവർമാർ നടത്തിയ തെരച്ചിലിൽ

ഓമനയെ കണ്ടെത്തി. പൊലീസെത്തി ഓമനയുടെ ബാഗുകൾ കൊടൈക്കനാൽ സ്റ്റേഷനിലെത്തിച്ച് തുറക്കുമ്പോൾ പുറത്തേയ്ക്ക് രക്തം പരന്നൊഴുകി. പ്ളാസ്റ്റിക് പൊതിക‍ൾ നിലത്തുവച്ചപ്പോൾ അവിടെയും രക്തം പടർന്നു.

മൊഴികളിൽ വൈരുദ്ധ്യം

മുരളീധരൻ എന്ന ആർക്കിടെക്റ്റ് കുടുംബ സുഹൃത്തായിരുന്നു എന്നാണ് ഓമനയുടെ മൊഴി. മുരളീധരൻ ലൈംഗികമായി കീഴ്‌പ്പെടുത്താൻ ശ്രമിച്ചു. പലതവണ ബലാൽസംഗ ശ്രമം ഉണ്ടായി. എതിർത്തതോടെ അപവാദം പറഞ്ഞു പരത്തി. ഭർത്താവിൽ നിന്ന് തന്നെ അകറ്റിയ കാമുകനിൽനിന്ന് രക്ഷപ്പെടാൻ മലേഷ്യയിലേക്ക് പോയി. അവിടെയും മുരളീധരൻ പിന്തുടർന്നു. ഓമന ജോലി ചെയ്യുന്ന ആശുപത്രിയിലെത്തിയ മുരളീധരൻ അവർ മനോരോഗിയാണെന്ന് അധികൃതരെ അറിയിച്ചു. ഓമനയെ അധികൃതർ പിരിച്ചുവിട്ടു. ഇതോടെയാണ് കൊലപാതകം നടത്താൻ തീരുമാനിച്ചതെന്നാണ് ഓമന മൊഴിനൽകിയത്.

ജാമ്യത്തിന് ആരും എത്തിയില്ല

മധുര സെൻട്രൽ ജയിലിലെ വനിതകകൾക്കുള്ള സെല്ലിലാണ് ഓമനയെ പാർപ്പിച്ചിരുന്നത്. കോടതി ജാമ്യം അനുവദിച്ചെങ്കിലും ആൾജാമ്യം ഇല്ലാത്തതിനാൽ പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ബന്ധുക്കളാരും ഓമനയെ സഹായിക്കാൻ തയാറായില്ല. ബന്ധുക്കളോടുള്ള നീരസം ഒരു സുഹൃത്തിന് അയച്ച കത്തിൽ ഓമന വ്യക്തമാക്കിയിരുന്നു.

'എനിക്കെന്റെ സഹോദരൻമാരിൽ വിശ്വാസം നഷ്ടപ്പെട്ടു.ജയിലിൽ കഴിയുന്ന സ്ത്രീകളെ അവരുടെ സഹോദരൻമാർ ആശ്വസിപ്പിക്കുന്നത് ഞാൻ കാണുന്നുണ്ട്. എന്റെ സഹോദരന്മാർ സ്വാർഥമതികളായിപോയി. ഒരു കത്തുപോലും എനിക്ക് അങ്ങേയറ്റത്തെ സന്തോഷമായേനെ. എന്റെ കുട്ടികളുടെ അച്ഛനും മൗനത്തിലാണ് '- ഇംഗ്ലീഷിലെഴുതിയ കത്തിൽ ഓമന പറഞ്ഞു. പിന്നീട് ജാമ്യം ലഭിച്ച ഓമന ഒളിവിൽ പോകുകയായിരുന്നു. ആ ഒളിവു ജീവിതം ഇപ്പോഴും തുടരുകയാണ്. ഒരുപക്ഷേ ഓമന ജീവിച്ചിരിപ്പുണ്ടോയെന്നും ആർക്കും തീർച്ചയില്ല.

മലേഷ്യയിൽ മരിച്ചത് ഓമനയല്ല !!

മലേഷ്യയിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച മലയാളി സ്ത്രീ ഓമനയാണെന്ന സംശയത്തിലാണ് 2017ൽ പൊലീസ് അന്വേഷണം തുടങ്ങിയത്. മലയാളിയെന്ന് കരുതുന്ന സ്ത്രീ മലേഷ്യയിലെ സേലങ്കോറിൽ കെട്ടിടത്തിൽനിന്നു വീണു മരിച്ചതായി അവിടത്തെ ഇന്ത്യൻ ഹൈക്കമ്മിഷൻ കേരളത്തിലെ പത്രങ്ങളിൽ ചിത്രം സഹിതം പരസ്യം നൽകിയിരുന്നു. അതിലെ ചിത്രം കണ്ടാണ് പൊലീസിന് സംശയം തോന്നിയത്. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മലേഷ്യയിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച യുവതി, ചെറിയതുറ പുന്നവിളാകം പുരയിടത്തിൽ മെർലിൻ റൂബിയാണെന്ന് (37) തിരിച്ചറിഞ്ഞതോടെ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CRIME
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.