വാഷിംഗ്ടൺ : മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനം തുടരുന്ന ഇന്ത്യൻ പ്രധാനമന്ത്രി ഇന്ന് അമേരിക്കൻ വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിൽ നിന്നും പ്രത്യേകം തയ്യാറാക്കിയ സമ്മാനം കമല ഹാരിസിന് ഇന്ത്യൻ പ്രധാനമന്ത്രി സമ്മാനിക്കുകയും ചെയ്തു. ഇന്ത്യയുടെ പുണ്യ നഗരമായ കാശിയിൽ നിർമ്മിക്കുന്ന കരകൗശല വസ്തുക്കളാണ് മോദി ഇക്കുറി വിദേശത്ത് പോയപ്പോൾ കൂടിക്കാഴ്ച നടത്തുന്ന വിവിധ രാജ്യതലവൻമാർക്കായി കൊണ്ടു പോയത്.
കമല ഹാരിസിനായി കൈകൊണ്ട് നിർമ്മിച്ച ചെസ് സെറ്റാണ് പ്രധാനമന്ത്രി കരുതിയത്. ഇതിലെ ഓരോ കരുക്കളും പ്രത്യേക രീതിയിൽ കൈകളാൽ നിർമ്മിച്ചവയാണ്. ലോകത്തിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്നായ കാശിയുമായി ബന്ധപ്പെട്ടിരിക്കുന്ന നിറങ്ങളാണ് ഇവയ്ക്ക്. നീലയും പച്ചയും നിറമുള്ള വർണ്ണങ്ങളാണ് നിർമ്മിക്കുവാനായി ഉപയോഗിച്ചിരിക്കുന്നത്. ഈ സമ്മാനത്തിന് പുറമേ കമലയ്ക്ക് ഗൃഹാതുരത്വം ഉണർത്തുന്ന മറ്റൊരു സമ്മാനവും മോദി നൽകി. കമല ഹാരിസിന്റെ മുത്തച്ഛൻ പി വി ഗോപാലനുമായി ബന്ധപ്പെട്ടതായിരുന്നു അത്. സർക്കാർ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തെ കുറിച്ച് സർക്കാർ രേഖകളിലുള്ള അറിയിപ്പ് മരം കൊണ്ടുണ്ടാക്കിയ ഫ്രയിമിൽ ഉള്ളടക്കം ചെയ്താണ് സമ്മാനിച്ചത്. കമലയുടെ ഇന്ത്യയുമായുള്ള ബന്ധത്തെ ഊട്ടിയുറപ്പിക്കുന്ന സമ്മാനമാവും ഇത്.
കമല ഹാരിസിന് പുറമേ മറ്റ് രണ്ട് വിശിഷ്ട വ്യക്തികൾക്കായി മോദി കരുതിയ സമ്മാനങ്ങളെ കുറിച്ചുള്ള വിവരങ്ങളും പുറത്ത് വന്നുകഴിഞ്ഞു. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന് കാശിയിൽ നിന്നും നിർമ്മിച്ച കപ്പലിന്റെ ചെറുമാതൃകയാണ് സമ്മാനമായി നൽകിയത്. കാശിയുടെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു ഈ സമ്മാനം. അതേസമയം ജപ്പാൻ പ്രധാനമന്ത്രി യൊസൈഡ് സുഗയ്ക്ക് ചന്ദന ബുദ്ധ പ്രതിമയാണ് സമ്മാനിച്ചത്. ഇന്ത്യയെയും ജപ്പാനെയും ബന്ധിപ്പിക്കുന്ന ബുദ്ധമതത്തെയാണ് ഇതിലൂടെ മോദി ഓർമ്മിപ്പിക്കുന്നത്. ഇതും കാശിയിൽ നിർമ്മിച്ചതാണ്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണസിയിൽ ഉൾപ്പെട്ട സ്ഥലം കൂടിയാണ് കാശി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |