ജലന്ധർ: 'ആയിരത്തോളം സുരക്ഷാ ജീവനക്കാർ, 200ഓളം വാഹനങ്ങൾ, കാറിന് ഒരു മുറിയോളം വലിപ്പം... എന്തിനാണിതൊക്കെ?. മുഖ്യമന്ത്രിയുടെ സൗകര്യങ്ങൾക്കായി ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് രണ്ടുകോടിവരെ ചെലവഴിക്കുന്നതെന്തിന്?.' ചോദ്യം പഞ്ചാബിലെ പുതിയ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടേതാണ്.
പിന്നാലെ മുഖ്യമന്ത്രിയെന്ന നിലയ്ക്ക് തനിക്കുള്ള സുരക്ഷ കുറയ്ക്കാൻ പൊലീസിനോട് അദ്ദേഹം നിർദ്ദേശിച്ചു.
'ഞാനൊരു സാധാരണക്കാരനാണ്.
എന്നെ സംരക്ഷിക്കാനായി നിരവധി സുരക്ഷാ ജീവനക്കാരെ നിയോഗിക്കുന്നത് അനാവശ്യമാണ്. എല്ലാ പഞ്ചാബികളുടേയും സഹോദരനാണ്. എന്റെ ജീവന് ഭീഷണി ഉണ്ടായേക്കാമെന്ന സുരക്ഷാ മുന്നറിയിപ്പിിൽ യാതൊരു കാര്യവുമില്ല.'- ചന്നി പറഞ്ഞു.
'മുഖ്യമന്ത്രിയെന്ന നിലയ്ക്ക് ആയിരത്തോളം സുരക്ഷാ ജീവനക്കാരാണ് എനിക്ക് സുരക്ഷ ഒരുക്കാനായി സജ്ജമായിരിക്കുന്നത്. ഒരു മുറിയോളം വലിപ്പമുള്ള കാറാണ് യാത്രയ്ക്കുള്ളത്. ഇതെന്നെ അമ്പരിപ്പിക്കുകയാണ്. ഇത്തരം സൗകര്യങ്ങൾക്കായി നികുതിപ്പണത്തിൽ നിന്ന് രണ്ട് കോടി രൂപ വരെ ചെലവഴിക്കുന്നതിൽ ആശങ്കയുണ്ട്. ഞാനും അവരെ പോലെ ഒരു സാധാരണക്കാരനാണ്. ആഢംബര ജീവിതം ആഗ്രഹിക്കുന്നയാളല്ല. ഇതിനായി ചെലവഴിക്കുന്ന പണം ജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാം. പ്രത്യേകിച്ച് പിന്നാക്കവിഭാഗങ്ങളുടെ. ലളിതമായ ജീവിതമാണ് ഞാൻ പിന്തുടരുന്നത്. '-അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സാധാരണ പഞ്ചാബിയെന്ന നിലയ്ക്ക് ജനങ്ങളെ സേവിക്കാനും സഹായിക്കാനും എപ്പോൾ വേണമെങ്കിലും ഫോണിൽ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |