കോട്ടയം: ജില്ലയിൽ ആറു നഗരസഭകളിൽ പാലാ ഒഴിച്ച് അഞ്ചും ഭരിച്ചിരുന്ന യു.ഡി.എഫിന് ഈരാറ്റുപേട്ടയ്ക്കു പുറമേ കോട്ടയവും നഷ്ടമായി. കയ്യാലപ്പുറത്തെ തേങ്ങപോലെ സ്വതന്ത്ര പിന്തുണയോടെ ഭരിക്കുന്ന മറ്റു നഗരസഭകളിലും ഇതോടെ അവിശ്വാസ പ്രമേയ സാദ്ധ്യതയേറി. ചങ്ങനാശേരിയിലും ഏറ്റുമാനൂരിലും നേരിയ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫിന് ഭരണം . പാർട്ടി സമ്മേളനങ്ങൾ കഴിയുന്നതോടെ അവിടെയും അവിശ്വാസം കൊണ്ടു വരാനാണ് സി.പി.എം നീക്കം.
യു.ഡി.എഫ് പാളയത്തിൽ വിള്ളലുണ്ടാക്കി ഭരണം പിടിക്കാൻ ഈരാറ്റുപേട്ടയിൽ നടത്തിയ നീക്കം കോട്ടയത്തും സി.പി.എം ആവർത്തിക്കുകയായിരുന്നു. നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യനോട് ഒരു വിഭാഗം കോൺഗ്രസ് കൗൺസിലർമാരും എതിരായിരുന്നു. ബി.ജെ.പി അംഗ വാർഡുകളിലെ വികസനപ്രവർത്തനങ്ങളോട് ചെയർപേഴ്സൺ മുഖം തിരിച്ചു നിൽക്കുന്നുവെന്ന പരാതി ഉണ്ടായതോടെ അവിശ്വാസത്തെ പിന്തുണയ്ക്കാൻ ബി. ജെ. പിയും തീരുമാനിച്ചു.
20 കൊല്ലത്തെ ഭരണത്തുടർച്ചയ്ക്ക് അന്ത്യം
കോട്ടയം നഗരസഭയിൽ 20 കൊല്ലം നീണ്ട യു.ഡി.എഫ് ഭരണത്തിൽ ആദ്യമായാണ് അവിശ്വാസ പ്രമേയം പാസായത്. കോൺഗ്രസ് അംഗങ്ങൾ വിട്ടു നിൽക്കാൻ തീരുമാനിച്ചത് കോൺഗ്രസിലെ ഭിന്നത കൂടി കണക്കിലെടുത്താണ്. അവിശ്വാസം ചർച്ചചെയ്യാനുള്ള ഭൂരിപക്ഷം ഇടതുമുന്നണിക്കില്ലാത്തതിനാൽ ബി.ജെ.പിയും വിട്ടു നിന്നാൽ അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ കഴിയില്ലെന്ന വിശ്വാസത്തിലായിരുന്നു കോൺഗ്രസ് നേതാക്കൾ. അവിശ്വാസത്തെ പിന്തുണക്കാനുള്ള ബി.ജെ.പി തീരുമാനം ഈ കണക്കു കൂട്ടൽ തെറ്റിച്ചു.
ഇനി പുതിയ ചെയർമാനെ തിരഞ്ഞെടുക്കാനുള്ള നടപടി ക്രമമാരംഭിക്കും . ബി.ജെ.പി വിട്ടു നിന്നാൽ ഒരു യു.ഡി.എഫ് അംഗത്തിന്റെയെങ്കിലും പിന്തുണ ലഭിച്ചാലേ ഇടതുമുന്നണിക്ക് ഭരണം ലഭിക്കൂ. ഇരു മുന്നണിക്കും തുല്യഅംഗങ്ങളായതിനാൽ നറുക്കെടുപ്പിലൂടെയാകും ചെയർമാനെ തീരുമാനിക്കുക.
"ബി.ജെ.പി കൗൺസിലർമാരുടെ വാർഡുകളെ ഭരണസമിതി അവഗണിച്ചതുകൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. സി.പി.എമ്മുമായി ഒരു കൂട്ടുകെട്ടിനുമില്ല. ജനവിരുദ്ധ ഭരണസമിതിയെ താഴെ ഇറക്കുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം.'
- നോബിൾ മാത്യു ,ബി.ജെ. പി. ജില്ലാ പ്രസിഡന്റ്
'കോട്ടയത്ത് ബി.ജെ.പിയുമായി ചേർന്നാണ് അവിശ്വാസ പ്രമേയം വിജയിപ്പിച്ചത്. ഈരാറ്റുപേട്ടയിൽ എസ്.ഡി.പി.ഐയെ കൂട്ടുപിടിച്ചു. ഇത് ശാശ്വതമല്ല . അധികാരത്തിനുവേണ്ടി എന്തു വൃത്തികെട്ട രാഷ്ട്രീയവും കളിക്കുന്ന സി.പിഎമ്മിന് കാലം തിരിച്ചടി നൽകും
- തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ. എ
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |