പാട്ന: സ്ത്രീയോട് അപരമര്യാദയായി പെരുമാറിയ യുവാവിന് വിചിത്ര ശിക്ഷ വിധിച്ച് കോടതി. യുവാവിന് ജാമ്യം വേണമെങ്കിൽ ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങൾ ആറുമാസം സൗജന്യമായി അലക്കി തേച്ചു കൊടുക്കാൻ കോടതി ഉത്തരവിട്ടു. ബിഹാറിലെ മധുബാനി ജില്ലയിലെ ജഞ്ചർപുരിലെ കോടതിയുടേതാണ് ഉത്തരവ്.
20 വയസുള്ള അലക്ക് ജോലി ചെയ്യുന്ന ലലൻ കുമാറിനാണ് അസാധാരണ ഉപാധിയോടെ ജഡ്ജി അവിനാഷ് കുമാർ ജാമ്യം അനുവദിച്ചത്. പ്രതിക്ക് 20 വയസ് മാത്രമേയുള്ളൂവെന്നും മാപ്പ് നൽകണമെന്നും അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു. സാമൂഹ്യ സേവനത്തിന് പ്രതി തയാറാണന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതു പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ഇതോടൊപ്പം ജാമ്യത്തുക കെട്ടിവയ്ക്കാനും കോടതി ഉത്തരവിട്ടു. സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കാൻ വേണ്ടിയാണ് യുവാവിന് ഈ ശിക്ഷ നൽകുന്നതെന്ന് കോടതി വ്യക്തമാക്കി.
ഏകദേശം രണ്ടായിരം സ്ത്രീകളുടെ വസ്ത്രങ്ങൾ ഇത്തരത്തിൽ അലക്കി തേക്കേണ്ടി വരും. ഇത് കൃത്യമായി ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഗ്രാമമുഖ്യനേയും കോടതി ചുമതലപ്പെടുത്തി. ഗ്രാമമുഖ്യന്റെ സാക്ഷ്യപത്രം പ്രതി കോടതിയിൽ ഹാജരാക്കുകയും വേണം.
നേരത്തെ ജഡ്ജി അവിനാഷ് കുമാർ കവർച്ചാ കേസിൽ അറസ്റ്റിലായ രണ്ടു പേർക്ക് ജാമ്യം അനുവദിച്ചതും അപൂർവമായ ഉത്തരവിലൂടെയാണ്. ദളിത് വിഭാഗത്തിലുള്ള അഞ്ച് കുട്ടികൾക്ക് എല്ലാ ദിവസവും അര ലിറ്റർ പാൽ നൽകാനാണ് കവർച്ചാ കേസിൽ അറസ്റ്റിലായ ശിവജി മിശ്രയോടും അശോക് മിശ്രയോടും കോടതി ആവശ്യപ്പെട്ടത്. ഇത് ആറു മാസം തുടരണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |