ന്യൂഡൽഹി: കോളേജ് വിദ്യാർത്ഥിക്കൾക്കിടയിലുണ്ടായ അടിപിടി വളർന്ന് കുടിപ്പകയായി മാറിയതാണ് ഗുണ്ടാത്തലവൻ ജിതേന്ദ്ര ഗോഗിയുടെ കൊലപാതകത്തിലേക്ക് നയിച്ചത്.
ഡൽഹിയിലെ അലിപ്പൂരിലെ സാധാരണ കുടുംബാംഗമായിരുന്നു ജിതേന്ദ്ര ഗോഗി എന്ന ജിതേന്ദ്ര മൻ. ഡൽഹി ശ്രദ്ധാനന്ദ കോളേജിൽ വച്ച് സഹപാഠിയായ സുനിൽ എന്ന ടില്ലു താജ്പുരിയയുമായുണ്ടായ അടിപിടിയാണ് 19കാരനായ ജിതേന്ദ്രയെ ഗുണ്ടയാക്കി മാറ്റിയത്.
2010ലായിരുന്നു സംഭവം.
ആദ്യ വർഷ ബിരുദ വിദ്യാർത്ഥിയായ ജിതേന്ദ്രയുടെ സുഹൃത്തും കോളേജ് തിരഞ്ഞെടുപ്പിലെ മത്സരാർത്ഥിയുമായുമായ രൂപലിനെ ടില്ലു മർദ്ദിച്ചു. രൂപൽ ഭയന്ന് മത്സരത്തിൽ നിന്ന് പിന്മാറി. ഇതിന് പകരംവീട്ടാനെത്തിയ ജിതേന്ദ്ര, ടില്ലുവിന്റെ സുഹൃത്തായ പ്രവീണിനെ വെടിവച്ചു. പതിറ്റാണ്ടുകൾ നീണ്ട ടില്ലു-ജിതേന്ദ്ര കുടിപ്പകയ്ക്ക് തുടക്കമിട്ട സംഭവമാണിത്.
മാസങ്ങൾക്കകം കേസിൽ ജിതേന്ദ്ര അറസ്റ്റിലായി. പിന്നാലെ കോളേജിൽ നിന്ന് പുറത്താക്കി. ഇതിൽ മനംനൊന്ത് പിതാവ് മരിച്ചു. ഇതോടെ ജിതേന്ദ്ര പൂർണമായി ഗുണ്ടയായി മാറുകയായിരുന്നു.
എതിർ പക്ഷത്ത് ടില്ലുവും എത്തി. ഡൽഹി, യു.പി., പഞ്ചാബ് തുടങ്ങിയവിടങ്ങളിലെല്ലാം കൊലപാതകവും കവർച്ചയും പണം തട്ടിയെടുക്കലും പതിവായി
പണമെല്ലാം ആയുധത്തിന്
ലഭിക്കുന്ന പണമെല്ലാം ആയുധങ്ങൾ വാങ്ങിക്കൂട്ടനാണ് ജിതേന്ദ്ര ഉപയോഗിച്ചിരുന്നത്. ടില്ലു ഗ്യാങുമായി ബന്ധപ്പെട്ട അടിപിടിയിൽ 2015ൽ പാനിപത്ത് പൊലീസ് ജിതേന്ദ്രയേയും ടില്ലുവിനെയും അറസ്റ്റ് ചെയ്‌തെങ്കിലും ജിതേന്ദ്ര കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. ടില്ലു ഇപ്പോഴും ഹരിയാനയിൽ ജയിലാണ്.
2019ലാണ് ജിതേന്ദ്രയ്ക്കെതിരെ അവസാന കേസ് രജിസ്റ്റർ ചെയ്യപ്പെടുന്നത്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായിയെ ഭീഷണിപ്പെടുത്തി അഞ്ച് കോടി തട്ടിയെന്നതാണ് കേസ്. ഇതിൽ ഇയാളും കൂട്ടാളിയായ കുൽദീപ് ഫസയും 2020 മാർച്ചിൽ ഡൽഹി പൊലീസിന്റെ സ്‌പെഷ്യൽ സെല്ലിന്റെ പിടിയിലായി. കഴിഞ്ഞ മാർച്ചിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കുൽദീപിനെ പൊലീസ് സംഘം വധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |