തിരുവനന്തപുരം: ഓൺലൈനിലൂടെ വീട്ടിലിരുന്ന് പഠിച്ച കുട്ടികൾ പ്ളസ് വണ്ണിന്റെ ആദ്യ പരീക്ഷ കഴിഞ്ഞപ്പോൾ ഹാപ്പി. ഇന്നലെ ആരംഭിച്ച പരീക്ഷയ്ക്ക് കൊവിഡിന്റെ എല്ലാ മുൻകരുതലുമെടുത്താണ് കുട്ടികൾ പരീക്ഷാഹാളിലെത്തിയത്.
രാവിലെ 9.40ന് ആരംഭിച്ച പരീക്ഷയ്ക്ക് പേരുവിവരം രേഖപ്പെടുത്തി ശരീര ഊഷ്‌മാവ് പരിശോധിച്ച ശേഷം കൈകൾ സാനിറ്റൈസ് ചെയ്‌തായിരുന്നു പ്രവേശനം. സ്‌കൂളുകളിൽ നിന്ന് ഗ്ലൗസുകളും നൽകി. ബയോളജി സയൻസ്, കൊമേഴ്‌സ് വിഷയങ്ങളിൽ പരീക്ഷ ആരംഭിക്കാത്തതിനാൽ കാര്യമായ തിരക്കുണ്ടായില്ല. സോഷ്യോളജി, ആന്ത്രോപോളജി, ഇലക്ട്രോണിക്‌സ് സർവീസ് ടെക്‌നോളജി, ഇലക്‌ട്രോണിക് സിസ്റ്റംസ് തുടങ്ങിയ വിഷയങ്ങളായിരുന്നു ഇന്നലെ. എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റിലായിരുന്നു വി.എച്ച്.എസ്.ഇ പരീക്ഷ. ഒരു ബെഞ്ചിൽ രണ്ട് പേർക്കും ഒരു ക്ലാസിൽ 20 പേർക്കുമാണ് സീറ്റൊരുക്കിയിരുന്നത്.
സംസ്ഥാനത്ത് കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്ന തിരുവനന്തപുരം പട്ടം സെന്റ് മേരീസിൽ 105 വിദ്യാർത്ഥികൾ സോഷ്യോളജി പരീക്ഷയെഴുതാനെത്തി. ആറ് ക്ലാസുകളിലായിരുന്നു പരീക്ഷ. ഇംഗ്ലീഷിലും മറ്റ് രണ്ടാം ഭാഷകളിലും പരീക്ഷ നടക്കുന്ന ഒക്‌ടോബർ 11,13 തീയതികളിലാണ് എല്ലാ ബാച്ചിലെയും വിദ്യാർത്ഥികളെത്തുന്നത്. 892 വിദ്യാർത്ഥികൾ പരീക്ഷയ്‌ക്കെത്തുന്ന ഈ ദിവസങ്ങളിൽ കൂടുതൽ ക്രമീകരണങ്ങളൊരുക്കുമെന്ന് പ്രിൻസിപ്പൽ റവ.ഫാ.ബാബു.ടി പറഞ്ഞു.
ചൊവ്വാഴ്‌ചയാണ് അടുത്ത പരീക്ഷ. പരീക്ഷകൾക്കിടയിലെ ഇടവേളകൾ ആശ്വാസമെന്ന് വിദ്യാർത്ഥികൾ പറയുമ്പോൾ, സ്‌കൂൾ അധികൃതർ അണുനശീകരണത്തിനുളള മുന്നൊരുക്കത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |