കോട്ടയം: കോട്ടയം നഗരസഭയിൽ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബി.ജെ.പി പിന്തുണയിൽ പാസായതോടെ യു.ഡി.എഫിന് ഭരണം നഷ്ടമായി. ഈരാറ്റുപേട്ട നഗരസഭയിൽ രണ്ടാഴ്ച മുമ്പ് അവിശ്വാസത്തിലൂടെ പുറത്തുപോകേണ്ടിവന്നതിന് പിന്നാലെയാണ് കോട്ടയത്തെ ഭരണവും യു.ഡി.എഫിന് നഷ്ടമായത്. 52 അംഗങ്ങളുള്ള കോട്ടയം നഗരസഭയിൽ ബി.ജെ.പിയുടെ എട്ട് വോട്ടുകളടക്കം 29 വോട്ടിനാണ് എൽ.ഡി.എഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായത്. യു.ഡി.എഫിലെ 22 അംഗങ്ങൾ വിട്ടുനിന്നു. സി.പി.എം സ്വതന്ത്രൻ പി.ഡി. സുരേഷിന്റെ വോട്ട് അസാധുവായി. യു.ഡി.എഫിനും എൽ.ഡി.എഫിനും 22 അംഗങ്ങൾ വീതമുള്ള നഗരസഭയിൽ നറുക്കെടുപ്പിലൂടെയാണ് കഴിഞ്ഞ ഡിസംബറിൽ യു.ഡി.എഫിലെ ബിൻസി സെബാസ്റ്റ്യൻ അദ്ധ്യക്ഷയായത്. കോൺഗ്രസ് വിമതയായി ജയിച്ച ബിൻസി യു.ഡി.എഫിനൊപ്പം ചേരുകയായിരുന്നു. ഏറെ കൂടിയാലോചനകൾക്ക് ശേഷം ഇന്നലെ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിലാണ് എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാൻ ബി.ജെ.പി തീരുമാനിച്ചത്. നേരത്തെ ഈരാറ്റുപേട്ട നഗരസഭയിൽ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം എസ്.ഡി.പി.ഐ പിന്തുണച്ചതോടെയാണ് പാസായത്.
വഴിവച്ചത് കോൺഗ്രസിലെ കലഹം
മാസങ്ങളായി കോട്ടയം നഗരസഭയിൽ കോൺഗ്രസിൽ ചേരിപ്പോര് ശക്തമാണ്. വൈസ് ചെയർമാൻ ബി. ഗോപകുമാർ ചെയർപേഴ്‌സണെതിരെ പരസ്യമായി രംഗത്തു വന്നതിന് പിന്നാലെയാണ് പ്രതിപക്ഷം അവിശ്വാസത്തിലേക്ക് കടന്നത്. ഇതിന് ഒരു വിഭാഗം ഭരണപക്ഷ കൗൺസിലർമാരുടെ നിശബ്ദ പിന്തുണയുണ്ടായിരുന്നെന്നും സംസാരമുണ്ട്.
വീണ്ടും നറുക്കെടുപ്പോ?
അവിശ്വാസ പ്രമേയത്തെ പിന്തുണച്ചെങ്കിലും ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർത്ഥിയെ നിറുത്താനാണ് ബി.ജെ.പിയുടെ ആലോചന. അതോടെ വീണ്ടും നറുക്കെടുപ്പിലൂടെ (ഇരുമുന്നണികൾക്കും 22 വീതം അംഗങ്ങൾ) ചെയർപേഴ്സണെ തിരഞ്ഞെടുക്കേണ്ടിവരും. അതേസമയം ഭാഗ്യപരീക്ഷണത്തിന് മുതിരാതെ മറുപക്ഷത്തെ സ്വതന്ത്രൻമാരെ ആരെയെങ്കിലും തങ്ങളുടെ പക്ഷത്ത് എത്തിച്ച് ഭരണം പിടിക്കാനുള്ള ശ്രമം ഇരുമുന്നണികളും നടത്തുമെന്നും സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |