ഗുവാഹത്തി: അസാമിലെ ധാരംഗ് ജില്ലയിൽ ധോലാപ്പൂരിൽ കുടിയൊഴിപ്പിക്കുന്നതിനിടെ പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് നടത്തിയ വെടിവയ്പിൽ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ അസാം സർക്കാർ ജുഡിഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു. ഗുവാഹത്തി ഹൈക്കോടതിയിലെ റിട്ട. ജസ്റ്റിസിനാണ് അന്വേഷണ ചുമതല.
അതേസമയം, വെടിവയ്പിൽ മരിച്ചയാളുടെ മൃതദേഹം ചവിട്ടിമെതിച്ച ഫോട്ടോഗ്രാഫർ ബിജയ് ശങ്കർ ബനിയയെ അറസ്റ്റ് ചെയ്തു. ജില്ലാ ഭരണകൂടമാണ് ഇയാളെ നിയമിച്ചത്. കാമറയും കൈയിൽ പിടിച്ച് ബിജയ് മരിച്ചയാളുടെ നെഞ്ചിൽ ചാടി ചവിട്ടുകയും ഇടിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നതോടെയാണിത്. പൊലീസ് ഒത്താശയോടെയായിരുന്നു ഇതെന്നാണ് വിവരം.
വ്യാഴാഴ്ച രാവിലെയാണ് ധോലാപ്പൂരിലെ ഗോരുഖുട്ടിയിൽ സർക്കാർ കുടിയൊഴിപ്പിച്ച 800ഓളം കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് വെടിവച്ചത്. ജനങ്ങൾ കല്ലെറിഞ്ഞപ്പോൾ സ്വയരക്ഷയ്ക്കായി പൊലീസ് വെടിവയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
സംഘർഷത്തിൽ സദ്ദാം ഹുസൈൻ, ശൈഖ് ഫരീദ് എന്നിവർ വെടിയേറ്റ് കൊല്ലപ്പെട്ടു. 9 പൊലീസുകാരടക്കം നിരവധിപ്പേർക്ക് പരിക്കേറ്റു.
വെടിയേറ്റ് നിലത്തുവീണ ഒരാളെ ഇരുപതോളം പൊലീസുകാർ വളഞ്ഞിട്ടു തല്ലി. ഇതിനിടെയാണ് ബിജോയ് മൃതദേഹത്തെ അപമാനിച്ചത്.
സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നു. എന്നാൽ ഒഴിപ്പിക്കൽ തുടരുമെന്നും പൊലീസ് അവരുടെ ജോലിയാണ് ചെയ്തതെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |