വെഞ്ഞാറമൂട്: വർഗീയത ശക്തിപ്പെടുമ്പോൾ മനുഷ്യത്വം ചുരുങ്ങി പോകുമെന്നും മനുഷ്യനെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയമാണ് സംഘപരിവാറിനുള്ളതെന്നും സി.പി.എം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. സി.പി.എം ജില്ലാ കമ്മിറ്റി അംഗവും യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനുമായിരുന്ന പി. ബിജുവിന്റെ കുടുംബസഹായ ഫണ്ട് വിതരണം ചെയ്യുകയായിരുന്നു വിജയരാഘവൻ. വർഗീയതയെ സി.പി.എം ഒരുകാലത്തും പ്രോത്സാഹിപ്പിക്കില്ല. ഇതിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുന്നതിനാലാണ് കേരളത്തിൽ വർഗീയ കലാപങ്ങൾ നടക്കാത്തതെന്നും അദേഹം പറഞ്ഞു.
സി.പി.എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ പാർട്ടി അംഗങ്ങളിൽ നിന്നും സഹയാത്രികരിൽ നിന്നും ശേഖരിച്ച 25 ലക്ഷം രൂപയാണ് ബിജുവിന്റെ ഭാര്യ ഹർഷയ്ക്കും അമ്മ ചന്ദ്രികയ്ക്കും കൈമാറിയത്. സംസ്ഥാന കമ്മിറ്റി അംഗം കോലിയക്കോട് എൻ. കൃഷ്ണൻനായർ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം എം. വിജയകുമാർ, ജില്ലാ സെക്രട്ടേറിയറ്റംഗം ബി.പി. മുരളി, ഡി.കെ. മുരളി എം.എൽ.എ, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം, സി.പി.എം ഏരിയാ സെക്രട്ടറി ഇ.എ. സലിം തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |