തിരുവനന്തപുരം: പാടി.. പാടി.. നിത്യതയിലേക്ക് എസ്.പി. ബാലസുബ്രഹ്മണ്യം മറഞ്ഞു പോയിട്ട് ഇന്ന് ഒരാണ്ട്. ആ പാട്ടുകളൊക്കെ ഇപ്പോഴും ആസ്വാദകരിൽ തേന്മഴയായി പെയ്തുകൊണ്ടിരിക്കുന്നു. അപ്രതീക്ഷിതമായ ആ വേർപാടിന്റെ വേദന ഇപ്പോഴും വിട്ടുമാറിയിട്ടില്ല ആസ്വാദകർക്ക്. നാലു പതിറ്റാണ്ടുകൾ തുടർച്ചയായി ആലാപനരംഗത്ത് നിറഞ്ഞുനിൽക്കുക, മറ്റൊരു ഗായകനും കഴിയാത്തത്ര റെക്കാഡുകൾ സ്വന്തമാക്കുക, പാട്ടിനൊപ്പം മറ്റു മേഖലകളിലും കഴിവുതെളിയിക്കുക.. ഓർമ്മകളുടെ താരാപഥത്തിൽ എസ്.പി.ബിക്ക് നിത്യത്തിളക്കം.
ജനനം ആന്ധ്രയിലെ നെല്ലൂർ ജില്ലയിലെ കോനെട്ടമ്മപേട്ടയിൽ. അവിടെ നിന്ന് അച്ഛന്റെ ഇഷ്ടപ്രകാരം ചെന്നൈയിൽ എൻജിനീയറിംഗ് പഠിക്കാനെത്തിയ എസ്.പി.ബാലസുബ്രഹ്മണ്യത്തെ കാത്തിരുന്നത് ഗാനചക്രവർത്തിയുടെ സിംഹാസനമായിരുന്നു. പാടാൻ ആദ്യം അവസരം നൽകിയത് എം.എസ്. വിശ്വനാഥൻ. എൽ.ആർ.ഈശ്വരിക്കൊപ്പം പാടിയ ഗാനം ചിത്രം റിലീസാകാത്തതുകാരണം അധികമാരും കേട്ടില്ല. അതിനുശേഷം 'ശാന്തിനിലയം' എന്ന ചിത്രത്തിൽ 'ഇയർകൈ എന്നും ഇളയകന്നി...' എന്ന ഒരു ഗാനം എം.എസ് കൊടുത്തു. പി.സുശീലയ്ക്കൊപ്പമുള്ള ഒരു യുഗ്മഗാനം. അന്ന് തമിഴ് സിനിമയിൽ മുടിചൂടാമന്നനായി നിൽക്കുന്ന എം.ജി.ആറിന് ശബ്ദം ഇഷ്ടപ്പെട്ടു. 'അടിമപ്പെൺ' എന്ന ചിത്രത്തിനു വേണ്ടി കെ.വി. മഹാദേവന്റെ സംഗീത സംവിധാനത്തിൽ ബാലുവിനെക്കൊണ്ടു പാടിക്കാൻ തീരുമാനിച്ചത് എം.ജി.ആർ. 'അടിമപ്പെണ്ണി'നുവേണ്ടി ബാലു പാടിയ 'ആയിരം നിലവേ വാ.....' വൻ ഹിറ്റായതോടെ ബാലു തമിഴരുടെ സ്വന്തം പാട്ടുകാരനായി.
'ശങ്കരാഭരണ'ത്തിലെ ഗാനങ്ങളിലൂടെ എസ്.പി.ബി ദക്ഷിണേന്ത്യയാകെ ഇളക്കിമറിച്ചു. കെ.വിശ്വനാഥ് സംവിധാനം ചെയ്ത്, കെ.വി. മഹാദേവൻ സംഗീതം നൽകിയ ആ ചിത്രത്തിലെ പത്തു പാട്ടുകളിൽ ഒൻപതിലും എസ്.പി.ബിയുടെ ശബ്ദമായിരുന്നു.
1981ൽ കെ. ബാലചന്ദർ സംവിധാനംചെയ്ത 'ഏക് ദുജേ കേലിയേ' എന്ന ചിത്രത്തിലൂടെ ഹിന്ദിയിലുമെത്തി. 1990ൽ 'കേളടി കൺമണി' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത്.
കടൽപ്പാലം എന്ന ചിത്രത്തിലെ 'ഈ കടലും മറുകടലും...' ആണ് എസ്.പി.ബി പാടിയ ആദ്യ മലയാളഗാനം. തുടർന്ന് വ്യത്യസ്ത അനുഭൂതികൾ പകർന്ന എത്രയെത്ര ഗാനങ്ങൾ മലയാളികൾക്ക് മാത്രമായി അദ്ദേഹം പകർന്നു തന്നിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |