2011ലെ സെൻസസിൽ പിഴവുകളെന്നും കേന്ദ്രം
ന്യൂഡൽഹി: ഇക്കൊല്ലം നടത്താനിരിക്കുന്ന ജനസംഖ്യാ കണക്കെടുപ്പിനൊപ്പം, പട്ടിക വിഭാഗങ്ങൾ ഒഴികെയുള്ളവരുടെ വിവരങ്ങൾ നയപരമായ കാരണങ്ങളാൽ ശേഖരിക്കാൻ ഉദ്ദേശ്യമില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
2011ലെ സാമൂഹ്യ, സാമ്പത്തിക, ജാതി സെൻസസിൽ തെറ്റുകളുള്ളതിനാൽ ജോലി, വിദ്യാഭ്യാസം, തിരഞ്ഞെടുപ്പ്, സംവരണം എന്നിവയ്ക്ക് ആശ്രയിക്കാനാകില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രാലയത്തിലുള്ള 2011ലെ ജാതി സെൻസസ് വിവരങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല. 2011ലെ സെൻസസ് വിവരങ്ങൾ ആവശ്യപ്പെട്ട് മഹാരാഷ്‌ട്ര സർക്കാർ നൽകിയ ഹർജിയിലാണ് കേന്ദ്രസർക്കാർ നിലപാടറിയിച്ചത്. 2021ലെ സെൻസസിനൊപ്പം പിന്നാക്ക വിഭാഗങ്ങളടക്കം എല്ലാ ജാതികളുടെയും കണക്കെടുക്കുന്നത് അതി സങ്കീർണമായ നടപടിയാണ്. കൃത്യമായ വിവരങ്ങൾ ലഭിക്കില്ല. സെൻസസ് നടപടികൾ അവസാന ഘട്ടത്തിലാണ്. മാനദണ്ഡങ്ങളിൽ ഇനി മാറ്റം വരുത്താനാകില്ല. ഒ.ബി.സി വിഭാഗങ്ങളുടെ കണക്കെടുപ്പിന് സുപ്രീകോടതി ആവശ്യപ്പെട്ടാൽ ആശയക്കുഴപ്പമുണ്ടാവുമെന്നും കേന്ദ്രം വിശദീകരിച്ചു.
ജാതി സെൻസസുകളിൽ
കൃത്യതയില്ലെന്ന് വാദം
സ്വാതന്ത്ര്യത്തിന് മുൻപു മുതൽ ഇങ്ങോട്ട് നടത്തിയ ജാതി കണക്കെടുപ്പുകളിലെല്ലാം സമ്പൂർണ വിവരങ്ങളില്ലാത്തതും കൃത്യതക്കുറവും പ്രശ്നമായിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. 1931ലെ സെസൻസ് പ്രകാരം ആകെ ജാതികൾ 4,147 ആയിരുന്നെങ്കിൽ, 2011ലെ ജാതി സെൻസസിൽ അത് 46 ലക്ഷമായി ഉയർന്നു. ഉപജാതികളടക്കം ചേർത്തതാണ് വർദ്ധനവിനിടയാക്കിയത്. ജനസംഖ്യയിൽ 100ൽ താഴെ മാത്രം ആളുകളുള്ളവയാണ് 99 ശതമാനം ജാതികളും. 2,440 ജാതികൾ രാജ്യത്തെ 8.82 കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്നു. 4,26,237ജാതികൾ 0.54 കോടി ആളുകളെയും. ഈ സെൻസസ് പ്രകാരം മഹാരാഷ്‌ട്രയിലെ 10.3 കോടി ജനസംഖ്യയിൽ 1.17 കോടി പേർക്ക് ജാതിയില്ല. ബാക്കിയുള്ളവർ 4.28 ലക്ഷം ജാതിവിഭാഗങ്ങളിലാണ്. അതേസമയം, സംസ്ഥാനത്താകെ പട്ടിക, ഒ.ബി.സി വിഭാഗങ്ങൾ 494 എണ്ണം മാത്രവും..
തെറ്റുകളും കൃത്യമല്ലാത്ത കണക്കുകളും സങ്കീർണ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന വിലയിരുത്തലിലാണ് 2011ലെ ജാതി സെൻസസ് വിവരങ്ങൾ സംസ്ഥാന സർക്കാരുകൾക്ക് നൽകുകയോ, പരസ്യപ്പെടുത്തുകയോ ചെയ്യാത്തത്.ആ വിവരങ്ങൾ സംബന്ധിച്ച പ്രശ്നങ്ങൾ പഠിക്കാൻ രൂപീകരിച്ച മുൻ നീതി ആയോഗ് ഉപാദ്ധ്യക്ഷൻ അരവിന്ദ് പനാഗരിയ അദ്ധ്യക്ഷനായയ വിഗദ്ധസമിതി ഇതുവരെ യോഗം ചേർന്നിട്ടുമില്ലെന്ന് കേന്ദ്രം വ്യക്തമാക്കി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |