കാസർകോട്: മാഫിയ സംഘങ്ങൾക്കെതിരെയും മയക്കുമരുന്ന്, ചാരായക്കടത്ത് തുടങ്ങിയവക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് പൊലീസ് ഓഫീസർമാരോട് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് നിർദ്ദേശിച്ചു. സ്ത്രീകൾക്കും, കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങളിൽ കാര്യക്ഷമമായ നടപടിയും ജാഗ്രതയും ഉണ്ടാകണമെന്നും അദ്ദേഹം നിർദേശിച്ചു. ജില്ലാ പൊലീസ് ആസ്ഥാനത്തെ പരാതി പരിഹാര അദാലത്തിന് ശേഷം എസ്.എച്ച്.ഒമാർക്കും ഡിവൈ.എസ്.പിമാർക്കുമായി ചേർന്ന പ്രത്യേക യോഗത്തിലാണ് ഡി.ജി.പി മാർഗ നിർദ്ദേശങ്ങൾ നൽകിയത്. യോഗത്തിൽ ജില്ലാ പൊലിസ് മേധാവി പി.ബി. രാജീവ് ജില്ലയിലെ നിലവിലുള്ള ക്രമസമാധാന പ്രശ്നങ്ങളെ പറ്റിയും കേസുകളെ പറ്റിയും കഞ്ചാവ്, സ്വർണ്ണക്കടത്ത്, ഗുണ്ടാ പ്രവർത്തനം എന്നിവയെ പറ്റിയും ജില്ലയിലെ തീവ്രവാദ സംഘടനകളെ പറ്റിയും വിശദീകരിച്ചു. മീറ്റിംഗിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പറ്റിയും കേസുകളുടെ അന്വേഷണത്തെ പറ്റിയും ഉദ്യോഗസ്ഥർക്ക്
സംസ്ഥാന പൊലിസ് മേധാവി നിർദ്ദേശം നൽകി. സേനാംഗങ്ങളുടെ സർവീസ് സംബന്ധമായ പരാതിയും സ്വീകരിച്ചു. ഉത്തരമേഖല ഐ.ജി. അശോക് യാദവ്, കണ്ണൂർ മേഖല ഡി.ഐ.ജി സേതുരാമൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |