SignIn
Kerala Kaumudi Online
Tuesday, 16 April 2024 4.02 PM IST

കടുവയെ പിടിച്ച കിടുവ

police

സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളും മതനേതാക്കളും സാമുദായിക നേതാക്കളും മറ്റും നാർക്കോട്ടിക് വിവാദത്തിന്റെ പിന്നാലെയാണ്. എന്നാൽ നമ്മുടെ പൊലീസിലെ ഒരു സംഘത്തിന് നാർക്കോട്ടിക് വിവാദത്തിൽ യാതൊരു താത്‌പര്യവുമില്ല. മറിച്ച് അന്യസംസ്ഥാനങ്ങളിൽ പോയി പൊലീസ് വണ്ടിയിൽ ലഹരിവസ്തുക്കൾ ഇവിടെയെത്തിച്ച് കച്ചവടം നടത്തുന്നതിലാണ് താത്‌പര്യം. തിരുവനന്തപുരം നഗരത്തിൽ ലഹരി വില്പന തടയാൻ കമ്മിഷണറുടെ കീഴിൽ രൂപീകരിച്ച ജില്ലാ ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്‌ഷൻ ഫോഴ്സിന്റെ (ഡാൻസാഫ്) പ്രവൃത്തി അന്വേഷണത്തിൽ ശരിയാണെന്ന് തെളിഞ്ഞാൽ ഒരുനിമിഷം പോലും കാക്കിയിട്ട ഈ കള്ളന്മാരെ സർവീസിൽ വച്ചുകൊണ്ടിരിക്കരുത്. ലഹരിവസ്തുക്കൾ പിടിച്ചെടുക്കാൻ വലിയ പേരിട്ട് രൂപീകരിച്ച ഈ ടീം കഞ്ചാവ് കച്ചവടക്കാരുമായി ചേർന്ന് ബിസിനസ് നടത്തുകയായിരുന്നതായാണ് ഇന്റലിജൻസ് റിപ്പോർട്ട്. ആന്ധ്രയിൽ നിന്നും മറ്റും പൊലീസ് വണ്ടിയിൽ കഞ്ചാവ് കൊണ്ടുവരും. ഇതിന്റെ ഒരുഭാഗം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആളൊഴിഞ്ഞ ഭാഗത്ത് നിക്ഷേപിക്കും. ലോക്കൽ പൊലീസിനെക്കൊണ്ട് കേസെടുപ്പിക്കും. ഏമാന്മാരെക്കണ്ട് തങ്ങൾ അസലായി ജോലി ചെയ്യുന്നതായി ധരിപ്പിക്കും. എന്നാൽ സർക്കാർ ശമ്പളം പറ്റിക്കൊണ്ട് കഞ്ചാവ് ഗുണ്ടയുടെ പിണിയാൾ പണിയാണ് ഈ സംഘം ചെയ്തുകൊണ്ടിരുന്നത്. സംഘത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനും കഞ്ചാവ് സംഘത്തിന്റെ തലവനും ഒരുമിച്ച് വിമാനത്തിൽ ബാംഗ്ളൂരിൽ പോയതിന്റെ രേഖകളും ഇന്റലിജൻസ് സംഘത്തിന് ലഭിച്ചതായി വാർത്തയുണ്ട്. ഉന്നത ഉദ്യോഗസ്ഥർ നൽകിയ ക്വാട്ട തികയ്ക്കാനാണ് ലഹരിവിരുദ്ധ സേന പലയിടത്തും കഞ്ചാവ് നിക്ഷേപിച്ച് പിടിപ്പിച്ചതെന്ന് വരുത്തിത്തീർത്ത് ഇവരെ രക്ഷിക്കാനും ശ്രമങ്ങൾ നടത്തുന്നുണ്ട്. സ്പെഷ്യൽ ആക്‌ഷൻ ഫോഴ്സ് പിരിച്ചുവിട്ടത് മാത്രമാണ് ഇതിൽ സ്വീകരിച്ച നടപടി. ലഹരിമാഫിയയെ പിടിക്കാൻ പൊലീസ് രൂപീകരിച്ച കടുവയായിരുന്ന ഈ ടീമിനെ ലഹരിക്കച്ചവടക്കാർ എന്ന കിടുവ നൈസായി പണമെറിഞ്ഞ് പിടിക്കുകയും അവരുടെ 'ജോലി' ഇവരെക്കൊണ്ട് ചെയ്യിപ്പിക്കുകയുമാണ് ചെയ്തത്. ഇതിന്റെ അന്വേഷണം കുറെ കഴിയുമ്പോൾ മന്ദീഭവിക്കാനാണ് സാദ്ധ്യത. കാരണം ഈ സംഘത്തിൽപ്പെട്ടവരുടെ പക്കൽ ധാരാളം പണമുണ്ട്. അത് കുറച്ച് വീശിയാൽ ഒതുക്കാവുന്നതേയുള്ളൂ ഇത്തരം പ്രശ്നങ്ങളെന്ന് അവർക്കറിയാം. ആ സംഘത്തിലെ ഉദ്യോഗസ്ഥർ പൊലീസിന്റെ മറ്റ് വിഭാഗങ്ങളിൽ ചേക്കേറി ക്രിമിനൽപണി തുടരാനാണ് സാദ്ധ്യത. അതിനാൽ ഇതുസംബന്ധിച്ചുള്ള അന്വേഷണം എത്രയും പെട്ടെന്ന് പൂർത്തിയാക്കി കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ സർവീസിൽ നിന്ന് പിരിച്ചുവിടണം. ഇല്ലെങ്കിൽ പൊലീസിലെ വലിയ കടുവകളെ ഇതുപോലുള്ള കിടുവകൾ പിടിച്ചുകൊണ്ടേയിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.