ഈ വർഷം പിടികൂടിയത്
നാലാമത്തെ ആനക്കൊമ്പ്
കോട്ടയം: പരുന്തുംപാറയിൽ ആനക്കൊമ്പുകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം വ്യാപകം. കൊമ്പുകൾ ഊരിയെടുത്തതാണെന്ന് കണ്ടെത്തിയതോടെ ആന ചരിഞ്ഞതെങ്ങനെ എന്നതിനെക്കുറിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുകയെന്ന് മുറിഞ്ഞപുഴ ഡെപ്യൂട്ടി റേഞ്ചർ മഹേഷ് പറഞ്ഞു. പരുന്തുംപാറക്ക് സമീപം പാറയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ആനക്കൊമ്പുകൾ വനംവകുപ്പ് കണ്ടെത്തിയത്.
വനം ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു കാടിനുള്ളിൽ പരിശോധന നടത്തിയത്. എരുമേലി റേഞ്ചിലെ മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ഗ്രാമ്പി കൊക്ക ഭാഗത്ത് നിന്നാണ് ഇന്നലെ ഉച്ചയോടെ ആനക്കൊമ്പ് കണ്ടെത്തിയത്. കോമ്പുകൾക്ക് 11 കിലോയോളം തൂക്കമുണ്ട്. വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുപാറയുടെ താഴ്ഭാഗമാണ് ഗ്രാമ്പികൊക്ക മേഖല. ആനക്കൊമ്പുകൾ വിൽപ്പനക്കായി സമീപവാസികളാരോ ഇവിടെ സൂക്ഷിച്ചതായാണ് പ്രാഥമിക വിവരം.
മുറിഞ്ഞപുഴ ഡെപ്യൂട്ടി റേഞ്ചർ മഹേഷ്, ഫോറസ്റ്റ് എ.കെ. വിശ്വംഭരൻ, ഉദ്യോഗസ്ഥരായ പോൾസൺ ജോർജ്, ദേവകുമാർ, സജിമോൻ എന്നിവരും തിരുവനന്തപുരത്ത് നിന്നെത്തിയ ഇന്റലിജൻസ് ഉദ്യോഗസ്ഥരും ചേർന്നാണ് ആനക്കൊമ്പുകൾ കണ്ടെടുത്തത്.
ആനക്കൊമ്പ് കേസുകൾ ഇടുക്കി ജില്ലയിൽ കൂടുന്നതായി വനം വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം മാത്രം പിടികൂടുന്ന നാലാമത്തെ ആനക്കൊമ്പ് കേസാണിത്. നേര്യമംഗലത്ത് രണ്ട് കേസും തൊടുപുഴയിൽ ഒരു കേസും നിലവിലുണ്ട്. വാളറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പിടികൂടിയ കേസിൽ ആനക്കൊമ്പ് ഇനിയും കണ്ടെത്താനായിട്ടില്ല. രണ്ട് മാസം മുമ്പ് ഏറ്റുമാനൂരിൽ പിടികൂടിയ ആനക്കൊമ്പ് കുമളി ഭാഗത്ത് നിന്നും വാങ്ങിയതാണെന്ന് കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |