പരിക്കേറ്റ ഭാര്യ ആശുപത്രിയിൽ
സംഭവം കണ്ണൂരിലെ കുടിയാൻമലയിൽ
കണ്ണൂർ: ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു. മലയോര ഗ്രാമമായ കുടിയാൻമലയ്ക്ക് സമീപം ഏരുവേശി മുയിപ്രയിലെ സതീശൻ (31) ആണ് കൈക്കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം സ്വയം കഴുത്തറത്ത് മരിച്ചത്. കണ്ണൂരിലെ ആശുപത്രിയിൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ചി ഭാര്യ അഞ്ജുവിന്റെ നില ഗുരുതരമാണ്. ദമ്പതികളുടെ മകൻ ധ്യാൻദേവാണ് ദാരുണമായി മരിച്ചത്.
ഇന്ന് രാവിലെയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. മാനസിക നില തെറ്റിയ ഇയാൾ ധ്യാൻദേവിനെയും അഞ്ജുവിനെയും വെട്ടുകയായിരുന്നു. കുഞ്ഞ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. തുടർന്ന് ഇതേ കത്തി കൊണ്ട് കഴുത്തറുക്കുകയായിരുന്നു. അഞ്ജുവിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കയറി ഇവരെ രക്ഷിച്ചത്. നാട്ടുകാർ എത്തുമ്പോൾ കുഞ്ഞ് മരിച്ചിരുന്നു. ചോര വാർന്ന നിലയിൽ സതീശനെയും കണ്ടെത്തി. അഞ്ജുവിനെ ഉടനെ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
സതീശൻ ചില മാനസിക പ്രശ്നങ്ങൾക്ക് മരുന്ന് കഴിക്കുന്ന ആളാണെന്നും നാട്ടുകാർ പറയുന്നു.
ഏഴ് വർഷം മുമ്പാണ് സതീശും അഞ്ജുവും വിവാഹിതരായത്. ദീർഘ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവർക്ക് കുഞ്ഞ് ജനിച്ചത്. പ്രവാസിയായിരുന്ന ഇയാൾ അടുത്ത കാലത്താണ് നാട്ടിലെത്തിയത്. ഇതിന് ശേഷം തിരിച്ചു പോയില്ല. ചില കുടുംബ പ്രശ്നങ്ങൾ ഇവരെ അലട്ടിയിരുന്നതായും നാട്ടുകാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |