ഇന്ത്യയുടെ ഹൃദയം കവർന്ന വാനമ്പാടി ലതാ മങ്കേഷ്കറിന്റെ പിറന്നാളാണ് സെപ്തംബർ 28. ഒരു അപൂർവ ഓർമ...
മാന്ത്രികസ്വരം കൊണ്ട് ലോകത്തെ കീഴടക്കിയ വാനമ്പാടി ലതാ മങ്കേഷ്കറിന്റെ ജന്മദിനമെത്തുന്നു. ഓർമവച്ച നാൾ മുതൽ മനസ് കീഴടക്കിയ ആ മാസ്മരിക ശബ്ദത്തിന്റെ ഉടമയെക്കുറിച്ച് ഏറെ പ്രിയപ്പെട്ട ഓർമകളുണ്ട് മനസിൽ.
കരുണാകരേട്ടൻ തന്നത്
രാജസ്ഥാനിൽ ആർമി ക്യാപ്ടനായിരുന്നു എന്റെ അച്ഛൻ. വടക്കേ ഇന്ത്യയിലായിരുന്നു കുട്ടിക്കാലത്തിന്റെ ഏറെ ഭാഗവും ചെലവിട്ടത്. അച്ഛന്റെ പ്രിയപ്പെട്ട ഗായികയായിരുന്നു ലതാജി. അതുകൊണ്ടു തന്നെ ഓർമ വച്ചനാൾ മുതൽ കേട്ടു തുടങ്ങിയ ശബ്ദമായിരുന്നു ലതാജിയുടേത്. കേട്ടു കേട്ട് അത്രയധികം ആരാധനയായി എന്നു തന്നെ പറയാം. വർഷങ്ങൾ കഴിഞ്ഞപ്പോൾ അച്ഛന് സ്ഥലംമാറ്റമായി. അങ്ങനെ തിരുവനന്തപുരത്തെത്തി. ആ കാലത്താണ് പാട്ടിലൂടെ ദാസേട്ടനും എന്റെ മനസ് പിടിച്ചെടുത്തത്. ഹൃദ്യമായ ഒരനുഭവമായിരുന്നു ആ പാട്ടുകൾ. ഒന്നു കാണണമെന്ന് അത്രമാത്രം ആഗ്രഹിച്ചിരുന്നു. 1980 കളിൽ ആർട്സ് കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് ആ സ്വപ്നം സഫലമായത്. അധികം വൈകാതെ എനിക്ക് കേരള ഹിന്ദി പ്രചാരസഭയിൽ ജോലി കിട്ടി. സൂര്യസംഗീത കച്ചേരിയിൽ എല്ലാവർഷവും പങ്കെടുത്തിരുന്നു ഞാൻ. ദാസേട്ടന്റെ തരംഗിണി സ്റ്റുഡിയോയിലെ റെക്കാഡിസ്റ്റായ കരുണാകരൻ ചേട്ടനെ (ഇ. കരുണാകരൻ )പരിചയപ്പെട്ടതാണ് ജീവിതത്തിലെ വലിയ വഴിത്തിരിവായത്. ദാസേട്ടന്റെ വിശ്വസ്തനായ കരുണാകരൻ ചേട്ടൻ സ്റ്റുഡിയോ മാനേജറും കൂടിയായിരുന്നു. സ്റ്റുഡിയോ അസിസ്റ്റന്റ് വിജയകുമാർ വഴി ഞാൻ കരുണാകരൻ ചേട്ടനെ പരിചയപ്പെട്ടു. കരുണാകരൻ ചേട്ടനിലൂടെ ഞാൻ ദാസേട്ടനിലുമെത്തി. ആ അടുപ്പത്തിലൂടെ ദാസേട്ടനോട് സംസാരിക്കാനും പരിചയപ്പെടാനും റെക്കാഡിംഗ് കാണാനുമൊക്കെയുള്ള മഹാഭാഗ്യം ലഭിച്ചു. ഇടപ്പഴഞ്ഞിയിൽ തരംഗനിസരി മ്യൂസിക്ക് സ്കൂളിന്റെ ബോർഡ് ട്രസ്റ്റി അംഗമായും പിന്നീട് ജോയിന്റ് സെക്രട്ടറിയായും ദാസേട്ടന്റെ ആശിർവാദത്തോടെ കരുണാകരൻ ചേട്ടൻ എന്നെ തിരഞ്ഞെടുത്തതും വലിയൊരു ഭാഗ്യമായാണ് ഞാൻ കാണുന്നത്.
തലാശും അഭിനന്ദനങ്ങളും
2000 ഒക്ടോബർ 2 ന് ഹിന്ദിപ്രചാരസഭയുടെ നേതൃത്വത്തിൽ യേശുദാസിന്റെ ഷഷ്ഠിപൂർത്തി ആഘോഷിച്ചു. പ്രചാരസഭയുടെ സെക്രട്ടറി എം.കെ. വേലായുധനും മറ്റു ജീവനക്കാരും എന്റെ മനസിലുണ്ടായ ഒരാശയത്തെ ഒരേ മനസോടെ ഏറ്റെടുക്കുകയായിരുന്നു. 2006 ൽ ദാസേട്ടൻ 'അന്വേഷണം"എന്ന കവിത എഴുതിയപ്പോൾ മറ്റൊരു വലിയ ദൗത്യവുമായി ഹിന്ദിപ്രചാരസഭ മുന്നിട്ടിറങ്ങി. ദാസേട്ടന്റെ അനുമതിയോടെ കേരൾജ്യോതി മാസികയുടെ എഡിറ്ററായ പ്രൊഫ. ഡി. തങ്കപ്പൻ നായർ 'തലാശ് "എന്ന പേരിൽ ആ കവിത വിവർത്തനം ചെയ്തത് ഇന്ത്യ മുഴുവൻ അഭിനന്ദിക്കപ്പെട്ടു. ദേവരാജൻ ഫൗണ്ടേഷൻ പുരസ്കാരം ഏറ്റുവാങ്ങാൻ തിരുവനന്തപുരത്തെത്തിയ പ്രശസ്ത സംഗീതജ്ഞൻ രബീന്ദ്ര ജയിനും മഹാരാഷ്ട്ര ഹിന്ദി സാഹിത്യ അക്കാഡമി കൺവീനർ കിഷൻ ശർമ്മയും ഈ കവിത ശ്രദ്ധിച്ചു. അങ്ങനെ അഖിലഭാരതീയ ഹിന്ദി സേവാ പുരസ്കാരം തങ്കപ്പൻ നായർക്ക് ലഭിക്കുകയും ചെയ്തു.
ലതാജിയുടെ കൈപ്പട
ദാസേട്ടനെപ്പറ്റിയാണ് എന്റെ ചിന്തകളെല്ലാം എന്നറിയുന്ന കരുണാകരൻ ചേട്ടനാണ്, ''നീയൊന്നു മാറി ചിന്തിക്ക്, ദാസേട്ടനെ കുറിച്ച് എല്ലാവരും സംസാരിക്കുന്നുണ്ട്, ഇനി മറ്റു മഹദ് വ്യക്തികൾ ദാസേട്ടനെ കുറിച്ച് എന്തു പറയുന്നു എന്ന കാര്യം കൂടി ശ്രദ്ധിക്കൂ"" എന്ന് പറഞ്ഞത്. എനിക്ക് ആ വാക്കുകളിൽ വലിയ കൗതുകം തോന്നി. ഇന്ത്യയിൽ തന്നെ ഏറ്റവും ആരാധിക്കപ്പെടുന്ന ഗായിക ലതാ മങ്കേഷ്കർ എന്താവും ദാസേട്ടനെക്കുറിച്ച് പറയുന്നത്. ആ ചിന്ത വന്നപ്പോഴാണ് ഈ സമയത്ത് എന്റെ സുഹൃത്ത് ഭോപ്പാലിലെ ആർക്കിടെക്റ്റ് എ.ആർ. വെങ്കിടേഷ് പൂർണ പിന്തുണയുമായി എത്തുന്നത്. വെങ്കിടേഷിന് ലതാജിയുടെ കൂടെ പ്രവർത്തിക്കുന്ന സംഗീതജ്ഞരെ അറിയാമായിരുന്നു. അങ്ങനെ ലതാജിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. ലതാജിയുടെ ഇളയ സഹോദരിയുടെ പുത്രി രചനയെ കാര്യം ധരിപ്പിച്ചു. പിന്നെ കാത്തിരിപ്പായിരുന്നു. ഒടുവിൽ ആഗ്രഹം സഫലമായി. മുംബയിൽ നിന്നും ലതാജി സ്വന്തം കൈപ്പടയിലെഴുതിയ സന്ദേശം എന്റെ കൈകളിലെത്തി. ആ സന്ദേശം ഇങ്ങനെയായിരുന്നു. 'ഇന്ത്യയിലെ അറിയപ്പെടുന്ന ശാസ്ത്രീയസംഗീതകലാകാരനായ യേശുദാസിനെക്കുറിച്ച് ഞാൻ എന്താണ് പറയേണ്ടത്. രാജ്യത്തെ മുഴുവൻ ജനങ്ങളും അദ്ദേഹത്തിന്റെ സംഗീതത്തെ പ്രശംസിക്കുകയാണ്. യേശുദാസ് വളരെ നല്ല മനുഷ്യനാണ്. ഹിന്ദി സിനിമയിൽ അദ്ദേഹം പല ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. അവയെല്ലാം സൂപ്പർഹിറ്റാവുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെയുള്ള സദ്ഗുണ സമ്പന്നനായ കലാകാരനോടൊത്ത് പാടുന്നതിനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട് എന്നതിൽ ഞാൻ അതിയായി സന്തോഷിക്കുന്നു.
അദ്ദേഹത്തിന് ഭാവിയിൽ യശസും കീർത്തിയും ലഭിക്കട്ടെ എന്നും അദ്ദേഹം എന്നും സന്തോഷവാനായി ഇരിക്കട്ടെ എന്നും ദൈവത്തോടു പ്രാർത്ഥിക്കുന്നു.." ഏറെക്കാലം ആ കത്ത് സൂക്ഷിച്ചു, പിന്നീട് അത് ദാസേട്ടന് കൈമാറി. ഇന്നും ആ കത്ത് പവിത്രമായി സൂക്ഷിക്കുന്നുണ്ട് അദ്ദേഹം.ഇത്തവണത്തെ ലതാ മങ്കേഷ്കറിന്റെ പിറന്നാളിന് പ്രശസ്ത ഗായിക കെ.എസ്. ചിത്രയുടെ സന്ദേശം എന്നെ തേടിയെത്തിയിട്ടുണ്ട്. 'വിശ്വപ്രശസ്ത ഗായിക ലതാജിയുടെ ജന്മദിനം ലോകമെമ്പാടുമുള്ള ആരാധകർ ആഘോഷിക്കുകയാണ്. ലതാജിക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ. ദീർഘായുസിനായി ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു." എന്നാണ് ചിത്രയുടെ സന്ദേശം. സംഗീതത്തിന്റെ തന്നെ രണ്ടുസാഗരങ്ങൾ ഹൃദയത്തിലേറ്റുന്ന രണ്ട് മഹാഗായകർ. കുട്ടിക്കാലത്ത് തന്നെ മനസിൽ സ്വപ്നം കണ്ട അത്യപൂർവനിമിഷങ്ങൾ ജീവിതത്തിൽ സാദ്ധ്യമായതിൽ ഏറെ സന്തോഷമുണ്ട്. ലതാജിക്ക് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ.
(കേരള ഹിന്ദി പ്രചാരസഭ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ കെ. മുരളീധരന്റെ ഫോൺ: 94473 30234)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |