മനുഷ്യമനസുകളുടെ ആഴത്തിലുള്ള കഥ പറഞ്ഞ് തന്റെ രണ്ടാമത്തെ സിനിമയിലും നല്ല അഭിപ്രായം സ്വന്തമാക്കിയ 'കാണെക്കാണെ" യുടെ സംവിധായകൻ മനു അശോകൻ സംസാരിക്കുന്നു
ആർക്കും കണക്കുകൂട്ടാൻ കഴിയാത്ത സങ്കീർണതകൾ ഉൾക്കൊള്ളുന്ന മനുഷ്യമനസുകളുടെ കഥ പറയുന്ന സിനിമയാണ് 'കാണെക്കാണെ". ഓരോരുത്തരുടെയും ഉള്ളിന്റെ ഉള്ളിലേക്ക് സഞ്ചരിക്കുന്ന സിനിമ. മനുഷ്യബന്ധങ്ങളും അവയിലൂടെയുള്ള നീറിപ്പുകച്ചിലുകളും വേദനകളും ആവാഹിക്കുന്ന കഥാസന്ദർഭങ്ങൾ കൊണ്ടാണ് ഈ സിനിമ നമ്മെ വീണ്ടും വീണ്ടും ചിന്തിപ്പിക്കുന്നത്. മലയാള സിനിമാ ലോകത്തും സമൂഹത്തിന്റെ ചിന്താഗതിയിലും വലിയ മാറ്റങ്ങൾ കൊണ്ടുവന്ന സിനിമയാണ് 2019 ൽ പുറത്തിറങ്ങിയ ഉയരെ. ഉയരെയുടെ സംവിധായകനായ മനു അശോകനും തിരക്കഥകൃത്തുകളായ ബോബി- സഞ്ജയ്യും ഒന്നിച്ച സിനിമയിപ്പോൾ പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങുകയാണ്. സുരാജ് വെഞ്ഞാറമൂട്, ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രൻ എന്നിവർ തകർത്തഭിനയിച്ച 'കാണെക്കാണെ" ഒ.ടി.ടി പ്ലാറ്റ്ഫോമായ സോണി ലൈവിലൂടെയാണ് റിലീസ് ചെയ്തത്. മനുഷ്യവികാരങ്ങളെ ആഴത്തിൽ ജനങ്ങളിലെത്തിച്ച സിനിമയുടെ വിശേഷങ്ങൾ സംവിധായകൻ മനു അശോകൻ പങ്കുവയ്ക്കുന്നു.
ഒരുപാട് ഒരുപാട് സന്തോഷം
ആദ്യ സിനിമയായ 'ഉയരെ"യ്ക്ക് ശേഷം ബോബി- സഞ്ജയ്യുമായി ചേർന്ന് ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചിരുന്നു. അത് കുറച്ചു കൂടെ വലിയ ഒരു പ്രൊജക്ട് ആയിരുന്നു. ആ സമയത്താണ് കൊവിഡ് പ്രതിസന്ധിയും ലോക്ക്ഡൗണും വരുന്നത്. അങ്ങനെ ആ സിനിമയുടെ പദ്ധതി മാറ്റിവെച്ചു. പിന്നീട് കൊവിഡ് കാലത്ത് ചിത്രീകരണം നടത്താൻ കഴിയുന്ന ഒരു തിരക്കഥയ്ക്കായി ആലോചന തുടർന്നു. അങ്ങനെയാണ് 'കാണെക്കാണെ"യിൽ എത്തിപ്പെട്ടത്. കഴിഞ്ഞ വർഷം ഒക്ടോബർ- നവംബർ മാസങ്ങളിലായിരുന്നു ഷൂട്ടിംഗ്. നമ്മൾ മുമ്പ് ചർച്ച ചെയ്തിരുന്ന ആശയമായിരുന്നു ഈ സിനിമയുടേത്. ആ ആശയം ഒന്നുകൂടെ വിപുലീകരിച്ച്, കൊവിഡ് സാഹചര്യം നിലനിൽക്കുമ്പോൾ തന്നെ ചിത്രീകരണം പൂർത്തിയാക്കി. ഇപ്പോൾ സിനിമ കണ്ട് പ്രേക്ഷകർ നല്ല അഭിപ്രായം പറയുന്നുണ്ട്. ഒരു ഇമോഷണൽ ഡ്രാമയാണ് കാണെക്കാണെ. കുറച്ചു മനുഷ്യരുടെ ജീവിതമാണ് നമ്മൾ ഈ സിനിമയിലുടെ പറയാൻ ഉദ്ദേശിച്ചത്. അത് ഒരുപക്ഷേ നമുക്ക് അറിയാവുന്ന ആളുകൾ ആയിരിക്കാം, ഒരു പരിചയവുമില്ലാത്ത മനുഷ്യരെ പറ്റിയുമാകാം. ഈ ചിത്രത്തിലെ നാല് കഥാപാത്രങ്ങളുടെയും വൈകാരികമായ സഞ്ചാരത്തിലൂടെയാണ് സിനിമ നമ്മളെ കൊണ്ടുപോകുന്നത്. വളരെ ഗാഢമായ മനുഷ്യവികാരങ്ങൾ സിനിമയിലൂടെ നമുക്ക് കാണാനാകും. കഥാപാത്രങ്ങളുടെ വിഷമങ്ങളും കുറ്റബോധവും പ്രതികാരവും നിസഹായ അവസ്ഥയുമെല്ലാം ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിച്ചിരുന്നു. അത് പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടു എന്നറിയുന്നതിൽ സന്തോഷം. കഥാപാത്രങ്ങളെ അവതരിപ്പിച്ചവരുടെ അഭിനയമികവും സിനിമയുടെ വിജയത്തിന് പിന്നിലുണ്ട്. പിന്നെ എനിക്ക് ഏറ്റവും വേണ്ടപ്പെട്ട സംവിധായകൻ രാജേഷ് പിള്ളയുടെ ഭാര്യ മേഘ രാജേഷാണ് സിനിമയുടെ സഹസംവിധായിക. കൂടാതെ വസ്ത്രലങ്കാരം ചെയ്തിരിക്കുന്നത് എന്റെ ഭാര്യ ശ്രേയ അരവിന്ദ് ആണ്.
ഏകോപനത്തിന്റെ വിജയം
കൊവിഡ് പ്രതിസന്ധി മുന്നിൽ ഉണ്ടായിരുന്നതുകൊണ്ട്, ഒരു ടീം എന്ന നിലയിൽ നമ്മൾ പൂർണമായും സജ്ജമായിരിക്കണം എന്നത് നിർബന്ധമായിരുന്നു. സിനിമയുടെ തിരക്കഥയിലും ചിത്രീകരണത്തിലും നിർമ്മാണത്തിലും ടീമിന്റെ ഏകോപനം വളരെ അത്യാവശ്യമാണ്. 'ഉയരെ" യുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ സിനിമയ്ക്കായുള്ള തയ്യാറെടുപ്പ് ഞങ്ങൾ നേരത്തെ തന്നെ വളരെ കൃത്യമായി ചെയ്തിരുന്നു. 'ഉയരെ" യിലാകുമ്പോൾ ഒരു പദ്ധതി മാറിയാലും മറ്റൊന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്യം ഉണ്ടായിരുന്നു. പക്ഷേ രണ്ടാം സിനിമ ചെയ്യുമ്പോൾ എല്ലാവരുടെയും സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട അവസ്ഥയായിരുന്നു. അതിനാൽ ഒരു പദ്ധതി തയ്യാറാക്കുക മാത്രമല്ല, അത് കൃത്യമായി നിർവഹിക്കാനും സാധിക്കണമായിരുന്നു. അതിനു കഴിഞ്ഞു എന്നതിൽ സന്തോഷമുണ്ട്. സിനിമയുടെ സർഗാത്മകതയും ഏസ്തെറ്രിക്സും എത്രമാത്രം മെച്ചപ്പെട്ടിട്ടുണ്ടെന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. സിനിമ നന്നായി എന്നുള്ള നിരൂപണങ്ങൾ വരുന്നതിനാൽ മികവ് പുലർത്തി എന്ന് വിശ്വസിക്കുന്നു.
പൈറസി പലർക്കും ഹരമാണ്
ഒ.ടി.ടി എന്തുകൊണ്ടും മികച്ചതാണ്. കൊവിഡ് പ്രതിസന്ധിയിൽ തിയേറ്രർ തുറക്കുമോ ഇല്ലയോ എന്ന് അറിയാത്തതിനാൽ ഒ.ടി.ടി പ്ലാറ്റ് ഫോം വഴി റിലീസ് ചെയ്യാൻ തീരുമാനിച്ചുകൊണ്ട് തന്നെയാണ് ഈ സിനിമയുമായി മുന്നോട്ട് പോയത്. ഇങ്ങനെയൊരു സാഹചര്യത്തിൽ ഒരുപാട് പേർ ഒ.ടി.ടിയിലേക്ക് സിനിമകൾ ചെയ്യാൻ തുടങ്ങി. പക്ഷേ, ചില സിനിമകൾ തിയേറ്റർ റിലീസായി മാത്രമേ ചെയ്യാൻ കഴിയുള്ളൂ. തിയേറ്റർ ആയാലും ഒ.ടി.ടി ആയാലും, രണ്ടിനും ഒരുപാട് സ്വാതന്ത്ര്യങ്ങളുണ്ട്. രണ്ടും ഇനിയും സംഭവിക്കേണ്ടതുമാണ്. സിനിമയ്ക്ക് അതിജീവനമൊരുക്കിയ ഒരു സർവൈവൽ പ്ലാറ്റ്ഫോമാണ് ഒ.ടി.ടി. പിന്നെ സിനിമയുടെ പൈറസി പലരുടെയും ഹരമാണ്. തിയേറ്ററിൽ സിനിമ പ്രദർശിപ്പിച്ചാലും സിനിമ ചോർത്തുന്നവരുണ്ട്. അതിന് ഒ.ടി.ടി കുറച്ചുകൂടി സൗകര്യപ്രദമാണന്നേ ഉള്ളൂ. അതിൽ ഡൗൺലോഡ് ചെയ്യാനായുള്ള ഓപ്ഷനുണ്ട്. അതിന്റെ ലഹരി അവർ രണ്ടു ദിവസത്തേക്ക് ആസ്വദിക്കും. അതിനെ നിയമപരമായി നേരിടാനുള്ള എല്ലാ ശ്രമങ്ങളും സിനിമാമേഖലയിൽ നിന്നും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്. എന്നിരുന്നാലും ഏതെങ്കിലും പഴുതിലൂടെ ചിലർ സിനിമ ചോർത്തും. കാണെക്കാണെയും യൂട്യൂബിൽ അപ്ലോഡ് ചെയ്തിരുന്നു. അത് പിന്നീട് ബ്ലോക്ക് ചെയ്യുകയാണ് ഉണ്ടായത്. പറഞ്ഞു മനസിലാക്കാനും മറ്റു രീതികൾ ഉപയോഗിച്ച് തടയാൻ പറ്റാത്ത സാമൂഹ്യവിരുദ്ധ ഘടകമാണത്. തിയേറ്ററിൽ കളക്ഷനുള്ളതുകൊണ്ട് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകും. സിനിമ നമ്മുടെ പക്കൽ നിന്നും അവർ ആദ്യമേ മേടിക്കുന്നതിനാൽ ഒ.ടി.ടിയിൽ ആ പ്രശ്നമില്ല.
തെറ്റിനെ ആഘോഷിക്കരുത്
പൊളിറ്റിക്കൽ കറക്റ്റ്നെസ് നോക്കിയേ സിനിമ ചെയ്യാവൂ എന്ന അഭിപ്രായം എനിക്കില്ല. പക്ഷേ രാഷ്ട്രീയ ശരികേടുള്ള സന്ദർഭങ്ങളെ സിനിമയിലൂടെ വാഴ്ത്തരുത് എന്നുള്ളത് എനിക്ക് നിർബന്ധമാണ്. ഒരു തെറ്റിനെ നമ്മൾ ആഘോഷിക്കരുത്. എല്ലാ സിനിമകളും സമൂഹത്തിന് ഒരു നല്ല സന്ദേശം കൊടുക്കണം എന്ന് ഞാൻ പറയുന്നില്ല. കഥയിൽ ആവശ്യമില്ലാതെ പൊളിറ്റിക്കൽ കറക്റ്റ്നെസ് കുത്തിനിറയ്ക്കേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. സിനിമ ചെയ്യുമ്പോൾ നമുക്ക് ഇഷ്ടപ്പെടുന്ന ഒരു കഥ കിട്ടണം എന്നതാണ് ആദ്യ ഘടകം. ഗൗരവമേറിയ വിഷയങ്ങളിൽ മാത്രമേ സിനിമ ചെയ്യൂ എന്നൊന്നുമില്ല. പിന്നെ എനിക്ക് താത്പര്യം കൂടുതൽ ത്രില്ലർ സിനിമകളോടും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന, ശ്രദ്ധയാകർഷിക്കുന്ന വിഷയങ്ങളോടുമാണ്. 'കാണെക്കാണെ" പൂർണമായും ഒരു ത്രില്ലർ ചിത്രമല്ല. മനുഷ്യബന്ധങ്ങളുടെ കഥ പറയുന്ന ഒരു കുടുംബ ചിത്രമാണിത്. ത്രില്ലറിന്റെ ഒരു തലം മാത്രമേ ഈ ചിത്രത്തിലുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |